ശബരിമല സ്വര്‍ണ്ണക്കൊള്ള കേസ്; എ പത്മകുമാറിന് വീണ്ടും നോട്ടീസ്
Pathanamthitta, 12 നവംബര്‍ (H.S.) ശബരിമല സ്വര്‍ണ്ണക്കൊള്ള കേസില്‍ മുന്‍ തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് എ പത്മകുമാറിന് വീണ്ടും നോട്ടീസയച്ച്‌ പ്രത്യേക അന്വേഷണ സംഘം. ചോദ്യം ചെയ്യലിന് ഹാജരാകാന്‍ ആവശ്യപ്പെട്ടാണ് നോട്ടീസ്. പത്മകുമാറിന്റെ മുന
A Padma Kumar


Pathanamthitta, 12 നവംബര്‍ (H.S.)

ശബരിമല സ്വര്‍ണ്ണക്കൊള്ള കേസില്‍ മുന്‍ തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് എ പത്മകുമാറിന് വീണ്ടും നോട്ടീസയച്ച്‌ പ്രത്യേക അന്വേഷണ സംഘം.

ചോദ്യം ചെയ്യലിന് ഹാജരാകാന്‍ ആവശ്യപ്പെട്ടാണ് നോട്ടീസ്. പത്മകുമാറിന്റെ മുന്‍ പ്രൈവറ്റ് സെക്രട്ടറിയെ ചോദ്യം ചെയ്തതായി സൂചനയുണ്ട്. രണ്ടാം തവണയാണ് പത്മകുമാറിന് നോട്ടീസയക്കുന്നത്.

അതേ സമയം ശബരിമല സ്വര്‍ണ്ണക്കൊള്ളക്കേസില്‍ അറസ്റ്റിലായ മുന്‍ ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് എന്‍ വാസുവിനെ റിമാന്‍ഡ് ചെയ്തു. ഈ മാസം 24 വരെയാണ് റിമാന്‍ഡ് ചെയ്തത്. വാസുവിനെതിരെ ഗുരുതര കാര്യങ്ങളാണ് റിമാന്‍ഡ് റിപ്പോര്‍ട്ടില്‍ ചേര്‍ത്തിരിക്കുന്നത്. കേസില്‍ അറസ്റ്റിലായ മറ്റു പ്രതികളുടെ മൊഴികളുടെയും രേഖകളുടെയും അടിസ്ഥാനത്തിലാണ് വാസുവിനെ പ്രത്യേക അന്വേഷണ സംഘം അറസ്റ്റ് ചെയ്തത്.

ശബരിമലയിലെ കട്ടിളപ്പാളി പുറത്തേക്ക് കൊണ്ടുപോകുമ്ബോള്‍ എന്‍ വാസുവായിരുന്നു ദേവസ്വം കമ്മീഷണര്‍. വിജയ് മല്യ സ്വര്‍ണം പൊതിഞ്ഞ കട്ടിളപ്പാളി പുറത്തേക്ക് കൊണ്ടുപോകുന്ന വേളയില്‍, ദേവസ്വം കമ്മീഷണര്‍ വാസുവിനും വാസുവിന്റെ ഓഫീസിനും വീഴ്ച സംഭവിച്ചിരുന്നതായി ദേവസ്വം വിജിലന്‍സ് കണ്ടെത്തിയിരുന്നു. വാസുവിനെതിരെ എസ്‌ഐടിക്ക് മൊഴിയും ലഭിച്ചിരുന്നു.

മുഖ്യപ്രതി ഉണ്ണിക്കൃഷ്ണന്‍ പോറ്റിയുടെ കസ്റ്റഡി റിപ്പോര്‍ട്ടില്‍ 2019ല്‍ ദേവസ്വം കമ്മീഷണറായിരുന്ന വാസുവിന്റെ പങ്ക് എസ്‌ഐടി വ്യക്തമാക്കിയിരുന്നു. സ്വര്‍ണം പൊതിഞ്ഞ കട്ടിളപ്പാളി ചെമ്ബുപാളിയാണെന്ന് മഹസറില്‍ രേഖപ്പെടുത്തിയത് അന്നത്തെ ദേവസ്വം കമ്മീഷണര്‍ എന്‍ വാസുവിന്റെ ശുപാര്‍ശയിലാണ് എന്നാണ് എസ്‌ഐടി വ്യക്തമാക്കിയത്.

സ്വര്‍ണം പൊതിഞ്ഞ ചെമ്ബുപാളികള്‍ എന്ന ശുപാര്‍ശ അഡ്മിനിസ്ട്രേറ്റീവ് ഓഫീസറുടെ ഓഫീസില്‍ നിന്നും എക്സിക്യൂട്ടീവ് ഓഫീസ് വഴി ദേവസ്വം കമ്മീഷണറുടെ ഓഫീസിലെത്തിയിരുന്നു. പിന്നീട് സ്വര്‍ണം പൂശിയത് വെറും ചെമ്ബുപാളികളായി രേഖപ്പെടുത്തിയതില്‍ ദേവസ്വം കമ്മീഷണര്‍ക്ക് വീഴ്ചയുണ്ടെന്ന് എസ്‌ഐടി കണ്ടെത്തിയിരുന്നു.

---------------

Hindusthan Samachar / CHANDHU CHANDRASEKHAR


Latest News