Enter your Email Address to subscribe to our newsletters

Kerala, 14 നവംബര്‍ (H.S.)
എസ്.ഐ.ആർ (തീവ്രവോട്ടർപട്ടിക പരിഷ്കരണം) നിർത്തിവയ്ക്കണമെന്ന ആവശ്യത്തിൽ ഇടപെടാനില്ലെന്ന് വ്യക്തമാക്കിയ ഹൈക്കോടതി സംസ്ഥാന സർക്കാരിന്‍റെ ഹർജിയിലെ തുടർനടപടികൾ അവസാനിപ്പിച്ചു.
തദ്ദേശ തിരഞ്ഞെടുപ്പ് നടക്കുന്നതിനാൽ എസ്.ഐ.ആർ. നടപ്പാക്കുന്നത് ഉദ്യോഗസ്ഥ ക്ഷാമത്തിന് കാരണമാകുമെന്നും അതിനാൽ നടപടികൾ നീട്ടിവയ്ക്കണമെന്നുമായിരുന്നു സർക്കാരിന്‍റെ ആവശ്യം. തിരക്കിട്ട് തദ്ദേശ തെരഞ്ഞെടുപ്പിനിടെ എസ്.ഐ.ആർ. നടപ്പാക്കുന്നത് ഉദ്യോഗസ്ഥ ക്ഷാമവും ഭരണസ്തംഭനവും ഉണ്ടാകുമെന്ന് ചൂണ്ടിക്കാട്ടിയാണ് സർക്കാർ ഹൈക്കോടതിയെ സമീപിച്ചത്.
എന്നാൽ എസ്.ഐ.ആർ. തദ്ദേശ തെരഞ്ഞെടുപ്പിനെ ബാധിക്കില്ലെന്നും ഉദ്യോഗസ്ഥ ക്ഷാമം ഉണ്ടെന്ന കാര്യം സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷൻ അറിയിച്ചിട്ടില്ലെന്നുമായിരുന്നു കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മീഷന്‍റെ നിലപാട്.
എസ്.ഐ.ആർ. നടപടികൾ പകുതിയിലേറെ പൂർത്തിയായെന്നും ഈ സാഹചര്യത്തിൽ നിർത്തിവയ്ക്കുന്നത് പ്രതിസന്ധിക്കിടയാക്കുമെന്നും കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മീഷൻ അറിയിച്ചു. എസ്.ഐ.ആറുമായി ബന്ധപ്പെട്ട ഹർജികൾ സുപ്രീംകോടതി പരിഗണിക്കുന്നുണ്ടെന്നും, സംസ്ഥാന സർക്കാരിന് സുപ്രീംകോടതിയെ സമീപിക്കുന്നതല്ലേ ഉചിതമെന്നും വാദത്തിനിടെ ഹൈക്കോടതി ഇന്നലെ ചോദിച്ചിരുന്നു.
മെയ് മാസത്തിലാണ് നിയമസഭാ തെരഞ്ഞെടുപ്പെന്നും എസ്.ഐ.ആർ. നടപ്പാക്കാൻ സാവകാശമുണ്ടെന്നുമായിരുന്നു സംസ്ഥാന സർക്കാർ വാദം. എന്നാൽ മാർച്ച് - ഏപ്രിൽ മാസത്തിൽ നിയമസഭാ തെരഞ്ഞെടുപ്പിനുള്ള വിജ്ഞാപനം പുറപ്പെടുവിക്കേണ്ടിവരുമെന്നും സമയക്കുറവുണ്ടെന്നുമായിരുന്നു ഇതിന് കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷന്‍റെ മറുപടി. എസ്ഐആർ നീട്ടിവയ്ക്കണമെന്ന് ആവശ്യപ്പെട്ട് സംസ്ഥാന സർക്കാർ സുപ്രീം കോടതിയെ സമീപിക്കുമെന്ന് വ്യക്തമാക്കിയിരുന്നു
അതേസമയം എസ് ഐ ആർ നടപ്പിലാക്കുന്നതിന്റെ ഭാഗമായി സംസ്ഥാനത്ത് എന്യൂമെറേഷൻ ഫോം വിതരണത്തിൻ്റെ പതിനൊന്നാം ദിവസമായ വെള്ളിയാഴ്ച വൈകിട്ട് 6മണിയോടെ രണ്ട്കോടിയിലധികം വോട്ടർമാരുടെ കൈയ്യിൽ എന്യൂമറേഷൻ ഫോം എത്തിയതായി മുഖ്യ തിരഞ്ഞെടുപ്പ് ഓഫീസർ, ഡോ. രത്തൻ യു കേൽക്കർ.
ഏഴ് ജില്ലകളിൽ 80% ലധികം ഫോം വിതരണം ചെയ്തിട്ടുണ്ട്.ഇന്ന് വൈകിട്ട് 6 മണി വരെ ഏകദേശം 2,20,17,496 പേർക്ക്
( 79.06 %)എന്യൂമെറേഷൻ ഫോം വിതരണം ചെയ്തു. ഇത് കൃത്യമായ കണക്കല്ലെന്നും എല്ലാ ബി എൽ ഒ മാരും മുഴുവൻ ഡാറ്റയും അപ് ലോഡ്ചെയ്തിട്ടില്ലെന്നും യഥാർത്ഥ കണക്ക് ഇതിലും കൂടുതലാണെന്നും അദ്ദേഹം പറഞ്ഞു.
---------------
Hindusthan Samachar / CHANDHU CHANDRASEKHAR