Enter your Email Address to subscribe to our newsletters

Alapuzha , 14 നവംബര്‍ (H.S.)
ആലപ്പുഴയിൽ പി.കൃഷ്ണപിള്ള സ്മാരകം തകർത്ത കേസിൽ പ്രതിയായതിനെ തുടർന്ന് പാർട്ടി പുറത്താക്കിയ വി.എസ്.അച്യുതാനന്ദന്‍റെ മുൻ പഴ്സണൽ സ്റ്റാഫ് അംഗമായ ലതീഷ് ബി.ചന്ദ്രനെ സിപിഎമ്മിൽ തിരിച്ചെടുത്തു. മുഹമ്മ എസ്എന്‍വി ബ്രാഞ്ച് അംഗമായാണ് പ്രവർത്തിക്കുക.
സിപിഎമ്മിൽ പിണറായി വി.എസ് പക്ഷങ്ങൾ പരസ്പരം പോരടിച്ചിരുന്ന കാലത്ത് വലിയ രാഷ്ട്രീയ വിവാദമായിരുന്നു പി.കൃഷ്ണപിള്ള സ്മാരകം തകർത്തത്. 2013 ഒക്ടോബർ 31 ന് പുലർച്ചയാണ് പി.കൃഷ്ണപിള്ള മരിച്ച കണ്ണർകാട്ടെ വീടിനു മുന്നിലെ സ്മാരക സ്തൂപം തകർത്തത്. ലതീഷ് ബി.ചന്ദ്രൻ, അന്നത്തെ കണ്ണർകാട് ലോക്കൽ സെക്രട്ടറി സാബു എന്നിവർ അടക്കം അഞ്ച് സി.പി.എം പ്രവർത്തകരായിരുന്നു പ്രതികൾ. ഇവരെ പിന്നീട് പാർട്ടിയിൽ നിന്ന് പുറത്താക്കുകയായിരുന്നു.
മന്ത്രി സജി ചെറിയാൻ, ജില്ലാ സെക്രട്ടറി ആർ.നാസർ എന്നിവരാണ് മുൻകൈയെടുത്ത് ലതീഷിനെ പാർട്ടി അംഗത്വത്തിലേക്ക് തിരികെ കൊണ്ടുവന്നത്. വി.എസ് മുഖ്യമന്ത്രിയായിരുന്നപ്പോൾ പേഴ്സനൽ സ്റ്റാഫ് അംഗവും കേരള സർവകലാശാല യൂണിയൻ മുൻ ജന. സെക്രട്ടറിയും എസ്.എഫ്.ഐ സംസ്ഥാന ജോയിന്‍റ് സെക്രട്ടറിയുമായിരുന്നു ഇപ്പോൾ അഭിഭാഷകനായ ലതീഷ് ചന്ദ്രൻ.
---------------
Hindusthan Samachar / Roshith K