വാഗ്ദാനം നൽകി ജനങ്ങളെ വഞ്ചിക്കുന്നത് കോൺഗ്രസിന്റെ ഡിഎൻഎ: ബിജെപി മുൻ സംസ്ഥാന അധ്യക്ഷൻ കെ. സുരേന്ദ്രൻ
Thiruvananthapuram , 09 ജൂണ് (H.S.) വാഗ്ദാനം നൽകി ജനങ്ങളെ വഞ്ചിക്കുന്നത് കോൺഗ്രസിന്റെ ഡിഎൻഎ: ബിജെപി മുൻ സംസ്ഥാന അധ്യക്ഷൻ കെ. സുരേന്ദ്രൻ. തിരഞ്ഞെടുപ്പ് കാലത്ത് വൻ വാഗ്ദാനങ്ങൾ നൽകി ജനങ്ങളുടെ വോട്ട് നേടിയ ശേഷം അധികാരത്തിലെത്തിയാൽ ആ വാഗ്ദാനങ്ങളിൽ നി
K Surendran


Thiruvananthapuram , 09 ജൂണ് (H.S.)

വാഗ്ദാനം നൽകി ജനങ്ങളെ വഞ്ചിക്കുന്നത് കോൺഗ്രസിന്റെ ഡിഎൻഎ: ബിജെപി മുൻ സംസ്ഥാന അധ്യക്ഷൻ കെ. സുരേന്ദ്രൻ. തിരഞ്ഞെടുപ്പ് കാലത്ത് വൻ വാഗ്ദാനങ്ങൾ നൽകി ജനങ്ങളുടെ വോട്ട് നേടിയ ശേഷം അധികാരത്തിലെത്തിയാൽ ആ വാഗ്ദാനങ്ങളിൽ നിന്ന് പിന്മാറുകയും ജനങ്ങളെ കബളിപ്പിക്കുകയും ചെയ്യുന്നത് കോൺഗ്രസിന്റെ രാഷ്ട്രീയ ഡിഎൻഎയുടെ ഭാഗമാണെന്ന് ബിജെപി മുൻ സംസ്ഥാന അധ്യക്ഷൻ കെ. സുരേന്ദ്രൻ പറഞ്ഞു. കർണാടക, തെലങ്കാന, ഹിമാചൽ പ്രദേശ് തുടങ്ങിയ സംസ്ഥാനങ്ങളിൽ സ്ത്രീകൾക്കും സാധാരണക്കാർക്കും നൽകിയ ഉറപ്പുകൾ ലംഘിച്ച കോൺഗ്രസ്, കേരളത്തിലും അതേ ജനവഞ്ചനാ രാഷ്ട്രീയം ആവർത്തിക്കുകയാണെന്ന് അദ്ദേഹം ആരോപിച്ചു.

കേരളത്തിൽ സ്ത്രീകൾക്ക് കെഎസ്ആർടിസിയിൽ സൗജന്യ യാത്ര അനുവദിക്കുമെന്നത് കോൺഗ്രസിന്റെ പ്രധാന തിരഞ്ഞെടുപ്പ് വാഗ്ദാനങ്ങളിലൊന്നായിരുന്നു. എന്നാൽ അധികാരത്തിലെത്തിയ ശേഷം ആ വാഗ്ദാനത്തിൽ നിന്ന് സർക്കാർ പിന്നോട്ട് പോകുകയാണ്. ആദ്യം എല്ലാ കെഎസ്ആർടിസി സർവീസുകളിലും സൗജന്യ യാത്ര നൽകുമെന്നായിരുന്നു പ്രഖ്യാപനം. ഇപ്പോൾ അത് ഓർഡിനറി ബസുകളിൽ മാത്രമായി പരിമിതപ്പെടുത്തി പരീക്ഷണാടിസ്ഥാനത്തിൽ നടപ്പാക്കാമെന്ന നിലപാടിലേക്കാണ് സർക്കാർ മാറിയിരിക്കുന്നത്. തിരഞ്ഞെടുപ്പിന് മുമ്പ് ജനങ്ങളോട് പറഞ്ഞതും അധികാരത്തിലെത്തിയ ശേഷം ചെയ്യുന്നതും തമ്മിലുള്ള വ്യത്യാസമാണ് ഇതിലൂടെ വ്യക്തമാകുന്നത്.

ശബരിമല സ്വർണക്കൊള്ള കേസുമായി ബന്ധപ്പെട്ട് പ്രതിപക്ഷത്തിരുന്നപ്പോൾ വലിയ പ്രചാരണം നടത്തിയിരുന്ന കോൺഗ്രസ്, അധികാരത്തിലെത്തിയ ശേഷം ആ വിഷയത്തിൽ പൂർണമായും മൗനം പാലിക്കുകയാണ്. ശബരിമല സ്വർണക്കൊള്ള കേന്ദ്ര ഏജൻസികളെ കൊണ്ട് അന്വേഷിപ്പിക്കുമെന്ന വാഗ്ദാനം നൽകിയിരുന്നെങ്കിലും അതിൽ നിന്ന് സർക്കാർ പിന്മാറി. കേസിന്റെ അന്വേഷണം സംബന്ധിച്ച ഒരു പരാമർശം പോലും സർക്കാരിന്റെ നയപ്രഖ്യാപന പ്രസംഗത്തിൽ ഉൾപ്പെടുത്തിയിട്ടില്ല.

പ്രത്യേക അന്വേഷണ സംഘം നടത്തുന്ന അന്വേഷണം കാര്യക്ഷമമല്ലെന്ന് ആരോപിച്ചിരുന്ന വി.ഡി. സതീശൻ മുഖ്യമന്ത്രിയായ ശേഷം അതേക്കുറിച്ച് ഒരു നിലപാടും വ്യക്തമാക്കിയിട്ടില്ല. ഇതിലൂടെ ശബരിമല സ്വർണക്കൊള്ള വിഷയത്തിലും കോൺഗ്രസ് ജനങ്ങളെ വഞ്ചിച്ചിരിക്കുകയാണെന്ന് വ്യക്തമാണ്.

ശബരിമല യുവതീപ്രവേശന വിഷയത്തിൽ നടന്ന വിശ്വാസ സംരക്ഷണ പ്രക്ഷോഭങ്ങളിൽ പങ്കെടുത്ത അയ്യപ്പഭക്തർക്കെതിരെ എടുത്ത കേസുകൾ പിൻവലിക്കുമെന്ന വാഗ്ദാനവും സർക്കാർ പാലിച്ചിട്ടില്ല. പതിനായിരക്കണക്കിന് ഭക്തർക്കെതിരെ ചുമത്തിയ കേസുകളുടെ കാര്യത്തിൽ ഇതുവരെ യാതൊരു നടപടിയും സ്വീകരിച്ചിട്ടില്ല. വിശ്വാസികളോടുള്ള കോൺഗ്രസിന്റെ ഇരട്ടത്താപ്പാണ് ഇതിലൂടെ പുറത്തുവരുന്നത്.

മലയോര മേഖലകളിൽ വന്യജീവി ആക്രമണങ്ങളിൽ മനുഷ്യജീവനുകൾ തുടർച്ചയായി നഷ്ടപ്പെടുമ്പോഴും സർക്കാർ നിസംഗത തുടരുകയാണ്. പ്രതിപക്ഷത്തിരുന്നപ്പോൾ വന്യജീവി ആക്രമണങ്ങളുടെ പേരിൽ എൽഡിഎഫ് സർക്കാരിനെതിരെ ശക്തമായ വിമർശനങ്ങൾ ഉന്നയിച്ചിരുന്ന കോൺഗ്രസ് നേതാക്കൾ അധികാരത്തിലെത്തിയപ്പോൾ ജനങ്ങളുടെ ദുരിതങ്ങളോട് കണ്ണടയ്ക്കുകയാണ്.

മഹാരാഷ്ട്രയും മധ്യപ്രദേശും ഉൾപ്പെടെയുള്ള സംസ്ഥാനങ്ങൾ ആർട്ടിഫിഷ്യൽ ഇന്റലിജൻസ് അടക്കമുള്ള ആധുനിക സാങ്കേതിക വിദ്യകൾ ഉപയോഗിച്ച് വന്യജീവി-മനുഷ്യ സംഘർഷം കുറയ്ക്കാൻ നടപടികൾ സ്വീകരിക്കുമ്പോൾ കേരളത്തിൽ അതിനുള്ള രാഷ്ട്രീയ ഇച്ഛാശക്തി പോലും സർക്കാർ കാണിക്കുന്നില്ല. വനാതിർത്തികൾ കൃത്യമായി നിർണയിക്കാനും കയ്യേറ്റങ്ങൾ തടയാനുമുള്ള നടപടികളും സർക്കാർ സ്വീകരിക്കുന്നില്ല.

വന്യജീവി ആക്രമണങ്ങളിൽ കർഷകരും സാധാരണക്കാരും ജീവൻ നഷ്ടപ്പെടുമ്പോൾ പോലും ഫലപ്രദമായ ഇടപെടലുകൾ നടത്തുന്നതിൽ സർക്കാർ പരാജയപ്പെട്ടിരിക്കുകയാണ്. ജനങ്ങളുടെ ജീവനും സ്വത്തിനും സംരക്ഷണം നൽകുന്നതിന് പകരം വാഗ്ദാനങ്ങൾ നൽകി അധികാരത്തിലെത്തി പിന്നീട് അവയിൽ നിന്ന് പിന്മാറുന്ന സമീപനമാണ് കോൺഗ്രസ് പിന്തുടരുന്നത്.

സ്ത്രീകൾക്കുള്ള സൗജന്യ യാത്രാ വാഗ്ദാനം, ശബരിമല സ്വർണക്കൊള്ള കേസിലെ മൗനം, അയ്യപ്പഭക്തർക്കെതിരായ കേസുകൾ പിൻവലിക്കാത്തത്, വന്യജീവി ആക്രമണങ്ങളിൽ സർക്കാർ സ്വീകരിക്കുന്ന നിസംഗത എന്നിവയെല്ലാം ചേർത്ത് നോക്കുമ്പോൾ കോൺഗ്രസും എൽഡിഎഫും ജനങ്ങളെ വഞ്ചിക്കുന്ന കാര്യത്തിൽ ഒരേ നാണയത്തിന്റെ രണ്ട് വശങ്ങളാണെന്ന് തെളിയുന്നതായും കെ. സുരേന്ദ്രൻ പറഞ്ഞു.

---------------

Hindusthan Samachar / CHANDHU CHANDRASEKHAR


Latest News