നീറ്റ്-യുജി പരീക്ഷാ ചോദ്യപേപ്പര് ചോര്ച്ചയ്ക്ക് പിന്നാലെ സുരക്ഷയൊരുക്കാൻ വ്യത്യസ്ത വഴി തേടി നാഷണല് ടെസ്റ്റിങ് ഏജൻസി.
Newdelhi , 09 ജൂണ് (H.S.) രാജ്യത്തുടനീളം ചൂട് പിടിച്ച ചര്ച്ചയ്ക്ക് വഴിയൊരുക്കുകയും കേന്ദ്ര സര്ക്കാരിനെ പ്രതിരോധത്തിലാക്കുകയും ചെയ്ത നീറ്റ്-യുജി പരീക്ഷാ ചോദ്യപേപ്പര് ചോര്ച്ചയ്ക്ക് പിന്നാലെ സുരക്ഷയൊരുക്കാൻ വ്യത്യസ്ത വഴി തേടി നാഷണല് ടെസ്റ്റിങ് ഏജൻസി.
NEET UG  RE EXAMINATION


Newdelhi , 09 ജൂണ് (H.S.)

രാജ്യത്തുടനീളം ചൂട് പിടിച്ച ചര്ച്ചയ്ക്ക് വഴിയൊരുക്കുകയും കേന്ദ്ര സര്ക്കാരിനെ പ്രതിരോധത്തിലാക്കുകയും ചെയ്ത നീറ്റ്-യുജി പരീക്ഷാ ചോദ്യപേപ്പര് ചോര്ച്ചയ്ക്ക് പിന്നാലെ സുരക്ഷയൊരുക്കാൻ വ്യത്യസ്ത വഴി തേടി നാഷണല് ടെസ്റ്റിങ് ഏജൻസി.

നീറ്റ് യുജി പരീക്ഷയെ ചുറ്റിപറ്റിയുള്ള വിവാദങ്ങൾ പടരുന്നതിനിടയിലാണ് സുരക്ഷ സംവിധാനം ശക്തമാക്കാൻ ഒരുങ്ങുന്നത്. ജൂൺ 21 ന് നടക്കുന്ന നീറ്റ്- യുജി പുനഃപരീക്ഷക്കായി ചോദ്യപേപ്പറുകൾ എത്തിക്കാൻ ഇന്ത്യൻ വ്യോമസേനയുടെ വിമാനം ഉപയോഗിക്കുന്നതിനെക്കുറിച്ച് എൻടിഎ ആലോചിക്കുന്നു എന്ന് ഔദ്യോഗിക വൃത്തങ്ങൾ പറഞ്ഞു.

മെഡിക്കൽ പ്രവേശന പരീക്ഷയുടെ സമഗ്രത ഉറപ്പാക്കുന്നതിനായുള്ള സുരക്ഷാ നടപടികളുടെ ഭാഗമായാണ് ഈ തീരുമാനം. പരീക്ഷയുടെ സമഗ്രത ഉറപ്പാക്കുന്നതിന് ഇന്ത്യൻ വ്യോമസേനയെ ഉപയോഗപ്പെടുത്തി ചോദ്യപേപ്പറുകൾ സുരക്ഷിതമാക്കാൻ ഏജൻസി ആലോചിക്കുന്നുണ്ടെന്ന് എൻടിഎ ഉദ്യോഗസ്ഥൻ ഇടിവി ഭാരതിനോട് പ്രതികരിച്ചിരുന്നു. ചോദ്യപേപ്പർ ചോർച്ചയെത്തുടർന്ന് നേരത്തെ നടന്ന നീറ്റ്-യുജി പരീക്ഷ റദ്ദാക്കിയതിന് ആഴ്ചകൾക്ക് ശേഷമാണ് ഈ നീക്കം എന്നത് ശ്രദ്ധേയമാണ്.

ഉന്നതതല ചർച്ചയിൽ ഉടലെടുത്ത തീരുമാനം

പ്രതിരോധ മന്ത്രി രാജ്നാഥ് സിങ്ങിൻ്റെ അധ്യക്ഷതയിൽ നടന്ന ഉന്നതതല യോഗത്തിലാണ് വ്യോമസേന വിമാനങ്ങൾ ഉപയോഗിക്കാനുള്ള നിർദേശം ചർച്ച ചെയ്തത് എന്ന് ഔദ്യോഗിക വൃത്തങ്ങൾ വ്യക്തമാക്കി. കേന്ദ്ര വിദ്യാഭ്യാസ മന്ത്രി ധർമ്മേന്ദ്ര പ്രധാൻ, വാർത്താവിനിമയ മന്ത്രി ജ്യോതിരാദിത്യ സിന്ധ്യ, വിദ്യാഭ്യാസ മന്ത്രാലയത്തിലെ മുതിർന്ന ഉദ്യോഗസ്ഥർ, എൻടിഎ ഡയറക്ടർ ജനറൽ അഭിഷേക് സിംഗ് എന്നിവരും യോഗത്തിൽ ഉണ്ടായിരുന്നു.

ചോദ്യപേപ്പറുകൾ തയ്യാറാക്കുന്നതും അച്ചടിക്കുന്നതും മുതൽ അവയുടെ ഗതാഗത സുരക്ഷയും തുടങ്ങിയ പരീക്ഷാ പ്രക്രിയയുടെ ഓരോ ഘട്ടവും ശക്തിപ്പെടുത്തുന്നതിലാണ് ചർച്ചകൾ ശ്രദ്ധ കേന്ദ്രീകരിച്ചത് എന്നും ഔദ്യോഗിക വൃത്തങ്ങൾ പറയുന്നു. വ്യോമസേന വിമാനങ്ങളുടെ ഉപയോഗം സജീവമായി പരിശോധിച്ചിട്ടുണ്ടെങ്കിലും, അന്തിമ തീരുമാനം ഇതുവരെ എടുത്തിട്ടില്ലെന്നും റിപ്പോർട്ട് പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ മുമ്പാകെ സമർപ്പിക്കുമെന്നും എൻടിഎ ഉദ്യോഗസ്ഥൻ വ്യക്തമാക്കി.

പുനഃപരീക്ഷയ്ക്കുള്ള ഒരുക്കങ്ങൾ പ്രധാനമന്ത്രി സൂക്ഷ്മമായി നിരീക്ഷിച്ചുവരികയാണെന്നും പരീക്ഷയിൽ ക്രമക്കേടുകളൊന്നുമില്ലെന്ന് ഉറപ്പാക്കാൻ നടത്തുന്ന ക്രമീകരണങ്ങളെക്കുറിച്ചുള്ള വിവരങ്ങൾ പതിവായി ലഭിക്കുന്നുണ്ടെന്നും വൃത്തങ്ങൾ അറിയിച്ചു.

മുതിർന്ന പൊലീസ് ഉദ്യോഗസ്ഥർക്ക് മുന്നറിയിപ്പ്

മുതിർന്ന പൊലീസ് ഉദ്യോഗസ്ഥരോടും അതീവ ജാഗ്രത പാലിക്കാൻ ആവശ്യപ്പെട്ടിട്ടുണ്ട്. ജില്ലാ ഭരണകൂടങ്ങളും പൊലീസ് അധികാരികളും തമ്മിൽ അടുത്ത ഏകോപനത്തിൻ്റെ ആവശ്യകത ഡയറക്ടർ ജനറൽ (ക്രമസമാധാനം) മഹേഷ് ഭഗവത് ഊന്നിപ്പറഞ്ഞു. എല്ലാ പരീക്ഷാ കേന്ദ്രങ്ങളിലും കർശന സുരക്ഷ പാലിക്കാനും സംശയാസ്പദമായ പ്രവർത്തനങ്ങൾക്കായി നടക്കുന്നുണ്ടോ എന്ന് നിരന്തരം നിരീക്ഷിക്കാനും അദ്ദേഹം ഉദ്യോഗസ്ഥർക്ക് നിർദ്ദേശം നൽകിയിട്ടുണ്ട്.

പരീക്ഷയെക്കുറിച്ച് കിംവദന്തികളും തെറ്റായ വിവരങ്ങളും പ്രചരിപ്പിക്കുന്നതിനെതിരെയും ഡയറക്ടർ ജനറൽ മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമുകൾ സജീവമായി നിരീക്ഷിക്കാനും പരീക്ഷാ പ്രക്രിയയെ തടസ്സപ്പെടുത്തുന്ന തെറ്റായ അവകാശവാദങ്ങൾക്ക് വേഗത്തിൽ മറുപടി നൽകാനും അദ്ദേഹം ഉദ്യോഗസ്ഥരോട് നിർദ്ദേശിച്ചു.

പുന:പരീക്ഷ ക്രമീകരണങ്ങൾ ശക്തം

പരീക്ഷാർത്ഥികൾക്ക് മതിയായ അടിസ്ഥാന സൗകര്യങ്ങൾ, ഗതാഗത സൗകര്യങ്ങൾ, തടസമില്ലാത്ത വൈദ്യുതി വിതരണം, കുടിവെള്ളം, മറ്റ് അവശ്യ സേവനങ്ങൾ എന്നിവ ഉറപ്പാക്കുന്നതിനുള്ള ഒരുക്കങ്ങൾ പുരോഗമിക്കുകയാണ്.ഗതാഗത സുരക്ഷയ്ക്കൊപ്പം, പരീക്ഷാ കേന്ദ്രങ്ങളിൽ വിപുലമായ ക്രമീകരണങ്ങളും അധികൃതർ ഏർപ്പെടുത്തി.പരീക്ഷാ ദിവസം ഉദ്യോഗാർത്ഥികൾക്ക് ഒരു ബുദ്ധിമുട്ടും ഉണ്ടാകാതിരിക്കാൻ വിവിധ വകുപ്പുകൾക്കിടയിൽ സുഗമമായ ഏകോപനം ഉറപ്പാക്കാൻ ഉദ്യോഗസ്ഥർക്ക് നിർദ്ദേശം നൽകി.നീറ്റ്-യുജി പരീക്ഷ റദ്ദാക്കിയതിനെ തുടർന്നുള്ള സുരക്ഷാ നടപടികൾ

മെയ് 3 ന് നടന്ന നീറ്റ്-യുജി പരീക്ഷ റദ്ദാക്കിയതിനെ തുടർന്നാണ് സുരക്ഷാ നടപടികൾ ശക്തമാക്കിയത്. ഇന്ത്യയിലെ 551 നഗരങ്ങളിലും 14 വിദേശ കേന്ദ്രങ്ങളിലുമായി നടത്തിയ പരീക്ഷയിൽ ഏകദേശം 23 ലക്ഷം പേർ രജിസ്റ്റർ ചെയ്തിരുന്നു. എന്നാൽ പരീക്ഷ കഴിഞ്ഞ് നാല് ദിവസത്തിന് ശേഷം മെയ് 7 ന്, ആരോപണവിധേയമായ ക്രമക്കേടുകളെക്കുറിച്ചുള്ള വിവരങ്ങൾ പുറത്തുവന്നതായി എൻടിഎ അറിയിച്ചു. പരിശോധനയ്ക്കും തുടർനടപടികൾക്കുമായി ഉടൻ തന്നെ കേന്ദ്ര ഏജൻസികളുമായി വിവരങ്ങൾ പങ്കിട്ടതായും ഏജൻസി വ്യക്തമാക്കി. പേപ്പർ ചോർച്ചയെത്തുടർന്ന് അവസാനം പരീക്ഷ റദ്ദാക്കി.

വിദ്യാഭ്യാസ മന്ത്രാലയത്തിന് കീഴിലുള്ള ഉന്നത വിദ്യാഭ്യാസ വകുപ്പിൻ്റെ പരാതിയുടെ അടിസ്ഥാനത്തിൽ കേസ് അന്വേഷിക്കുന്ന സെൻട്രൽ ബ്യൂറോ ഓഫ് ഇൻവെസ്റ്റിഗേഷൻ (സി.ബി.ഐ) എഫ്.ഐ.ആർ രജിസ്റ്റർ ചെയ്തു. തുടർന്ന് ഏജൻസി പ്രത്യേക അന്വേഷണ സംഘങ്ങൾ രൂപീകരിക്കുകയും രാജ്യത്തുടനീളം ഒന്നിലധികം സ്ഥലങ്ങളിൽ റെയ്ഡ് നടത്തുകയും ചെയ്തു.

ഡൽഹി, ജയ്പൂർ, ഗുരുഗ്രാം, നാസിക്, പൂനെ, ലാത്തൂർ, അഹല്യനഗർ തുടങ്ങി നിരവധി നഗരങ്ങളിൽ നിന്നായി ഇതുവരെ 13 പേരെ കേസുമായി ബന്ധപ്പെട്ട് അറസ്റ്റ് ചെയ്തി ട്ടുണ്ട്. ചോർന്ന ചോദ്യപേപ്പറുകളുടെ ഉറവിടം തിരിച്ചറിയാൻ അന്വേഷണം സഹായിച്ചതായി സിബിഐ വ്യക്തമാക്കി.

ലക്ഷക്കണക്കിന് മെഡിക്കൽ ഉദ്യോഗാർത്ഥികൾ വീണ്ടും പരീക്ഷ എഴുതാൻ ഒരുങ്ങുന്നതിനാൽ ശക്തമായ സുരക്ഷാ ക്രമീകരണങ്ങൾ നീറ്റ്-യുജി പുനഃപരീക്ഷയുടെ നീതിയുക്തവും സുതാര്യവുമായ നടത്തിപ്പ് ഉറപ്പാക്കാൻ സഹായിക്കുമെന്നാണ് അധികൃതർ പ്രതീക്ഷിക്കുന്നത്.

---------------

Hindusthan Samachar / CHANDHU CHANDRASEKHAR


Latest News