പരിസരബോധമില്ലാതെ ആരുടെയും ദുഃഖം വിറ്റു പണമുണ്ടാക്കാൻ ശ്രമിക്കുന്നവര്'; വിമര്ശനവുമായി ശ്രീകുമാരൻ തമ്പി
Ernakulam , 09 ജൂണ് (H.S.) മലയാളികളുടെ പ്രിയപ്പെട്ട നടൻ സലിം കുമാറിന്റെ സംസ്കാരച്ചടങ്ങിനിടെ മൊബൈല് ഫോണുകളുമായി എത്തി കുടുംബത്തിന്റെ ദുഃഖനിമിഷങ്ങള് ചിത്രീകരിക്കുകയും സോഷ്യല് മീഡിയയില് പ്രചരിപ്പിക്കാനും ശ്രമിച്ച ചിലരുടെ പെരുമാറ്റത്തിനെതിരെ രൂക്ഷമായി
Sreekumaran Thampi


Ernakulam , 09 ജൂണ് (H.S.)

മലയാളികളുടെ പ്രിയപ്പെട്ട നടൻ സലിം കുമാറിന്റെ സംസ്കാരച്ചടങ്ങിനിടെ മൊബൈല് ഫോണുകളുമായി എത്തി കുടുംബത്തിന്റെ ദുഃഖനിമിഷങ്ങള് ചിത്രീകരിക്കുകയും സോഷ്യല് മീഡിയയില് പ്രചരിപ്പിക്കാനും ശ്രമിച്ച ചിലരുടെ പെരുമാറ്റത്തിനെതിരെ രൂക്ഷമായി ഭാഷയില് പ്രതികരിച്ച് കവിയും ഗാനരചയിതാവും സംവിധായകനുമായ ശ്രീകുമാരൻ തമ്പി.

ഫേസ്ബുക്ക് പോസ്റ്റിലൂടെ ആയിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.

സലിം കുമാറിന്റെ മൂത്തമകൻ ചന്തുവിന്റെ വേദനാജനകമായ അവസ്ഥ കണ്ട് തന്റെയും കണ്ണ് നിറഞ്ഞുവെന്ന് അദ്ദേഹം പറഞ്ഞു. മരണവീടുകളിലെ സ്വകാര്യത ലംഘിച്ച് ദുഃഖം 'കണ്ടന്റ്' ആക്കുന്ന പ്രവണതയ്ക്കെതിരെ ശക്തമായി വിമർശനം ഉന്നയിച്ച അദ്ദേഹം, ഇത്തരക്കാർക്കെതിരെ ഐടി നിയമപ്രകാരം നടപടി സ്വീകരിക്കാൻ സർക്കാരും ആഭ്യന്തര വകുപ്പും മുന്നോട്ടുവരണമെന്നും ശക്തമായി ആവശ്യപ്പെട്ടു.

പ്രശസ്തരും മനുഷ്യരാണെന്നും അവരുടെ കുടുംബങ്ങളുടെ സ്വകാര്യതയും മനഃസമാധാനവും സംരക്ഷിക്കപ്പെടേണ്ടതുണ്ടെന്നും അദ്ദേഹം പറയുന്നു. നിങ്ങളുടെ വൃത്തികെട്ട മൊബൈല് കാമറാ കണ്ണുകളുടെ ഒപ്പിയെടുക്കല് അല്ല, മനഃസമാധാനവും സ്വകാര്യതയും അല്പം കാരുണ്യവുമാണ് മരണപ്പെട്ടയാളുടെ കുടുംബത്തിന് വേണ്ടതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

ശ്രീകുമാർ തമ്പിയുടെ വാക്കുകള്

അനശ്വരനടൻ സലിം കുമാറിന്റെ സംസ്കാരവേളയില് അദ്ദേഹത്തിന്റെ ആരാധകരെന്ന നാട്യത്തിലും മാധ്യമ പ്രവർത്തകരെന്ന ഭാവത്തിലും കയ്യില് മൊബൈലുമായി വന്ന് ചില സാമൂഹികവിരുദ്ധർ കാണിച്ച കോപ്രായങ്ങളും അതുകണ്ട് വേദനിച്ചു നിസ്സഹായനായി നിലവിളിക്കുകയും ഗത്യന്തരമില്ലാതെ ക്ഷോഭിക്കുകയും ചെയ്യുന്ന ചന്തുവിന്റെ (സലിംകുമാറിന്റെ മൂത്ത പുത്രൻ ) അവസ്ഥ കണ്ട് എന്റെയും കണ്ണു നിറഞ്ഞു.

എനിക്ക് തോന്നിയ അതേ വികാരം മനുഷ്യത്വമുള്ള എല്ലാ മലയാളികള്ക്കും ഉണ്ടായിക്കാണും. പരിസരബോധമില്ലാതെ ആരുടെയും ദുഃഖം വിറ്റു പണമുണ്ടാക്കാൻ ശ്രമിക്കുന്ന ഇത്തരക്കാരെ എവിടെയും കാണാം. അതു മരണവീടായാല് അവർക്ക് ഏറെ സന്തോഷം, ചൂടോടെ തങ്ങളുടെ സോഷ്യല് മീഡിയ അക്കൗണ്ടുകളില് ഇട്ടാല് കൂടുതല് വ്യൂസ് കിട്ടുമല്ലോ. എന്റെ സംസ്കാരം നടക്കുന്ന സ്ഥലത്തും ഒരിക്കല് ക്രൂരന്മാരായ ഈ സാഡിസ്റ്റുകള് വരുമെന്ന് എനിക്കറിയാം.

അന്ന് എനിക്ക് എഴുന്നേറ്റു നിന്ന് പോയിനെടാ നാറികളേ, പോയി മാന്യമായ ജോലി ചെയ്തു ജീവിക്കിനെടാ എന്നു പറയാൻ കഴിയില്ലല്ലോ. അതുകൊണ്ട് ആ വാചകം ഇന്നു തന്നെ അവരോട് പറയുന്നു. എന്റെ മൃതദേഹത്തിനടുത്ത് ഇതു പോലുള്ള കപടജീവികള് മൊബൈലുമായി വന്നു നില്ക്കാതിരിക്കാൻ ശ്രദ്ധിക്കണമെന്ന് എന്റെ യഥാർത്ഥ സുഹൃത്തുക്കളോട് അപേക്ഷിക്കുന്നു.

ഒരു വ്യക്തിയുടെ സ്വകാര്യതയെയും വികാരങ്ങളെയും അഭിമാനത്തെയും ഹനിക്കുന്ന ഈ ക്രിമിനല് കുറ്റത്തിനെതിരെ ഐ റ്റി നിയമപ്രകാരം കേസെടുക്കാൻ സർക്കാരിനും ബാധ്യതയുണ്ട്. ആഭ്യന്തര വകുപ്പും പോലീസും ഇക്കാര്യത്തില് മുന്നോട്ടു വരണം. പ്രശസ്തി ഒരു ദോഷവും ആരാധന ഒരു ശല്യവുമാകുന്ന അവസ്ഥ ആർക്കും ഉണ്ടാകാൻ പാടില്ല.

പ്രശസ്തരും മനുഷ്യരാണ്. അവർക്കും കുടുംബമുണ്ട്. ആ കുടുംബത്തിന്റെ നാഥനായ, തന്റെ എല്ലാമെല്ലാമായ ഒരാള് ചിതയില് കത്തിയെരിയുമ്പോള് ആ വേദന ഉള്ളിലൊതുക്കുകയും പെട്ടന്ന് പൊട്ടിക്കരയുകയും ചെയ്യുന്ന നല്ല സ്നേഹമുള്ള മക്കള് അവർക്കുമുണ്ട്. ആ മക്കള്ക്കും ബന്ധുമിത്രാദികള്ക്കുമൊക്കെ വേണ്ടത് നിങ്ങളുടെ വൃത്തികെട്ട മൊബൈല് കാമറാ കണ്ണുകളുടെ ഒപ്പിയെടുക്കല് അല്ല. മനഃസമാധാനവും സ്വകാര്യതയും അല്പം കാരുണ്യവുമാണ്.

---------------

Hindusthan Samachar / CHANDHU CHANDRASEKHAR


Latest News