Enter your Email Address to subscribe to our newsletters
Kannur, 12 ഒക്റ്റോബര്‍ (H.S.)
സിപിഎം കേന്ദ്ര കമ്മിറ്റി അംഗവും മുൻ മന്ത്രിയുമായ ഇ.പി. ജയരാജന്റെ ആത്മകഥ പുറത്തിറങ്ങുന്നു. നവംബർ 3ന് പുറത്തിറങ്ങുന്ന ആത്മകഥയ്ക്ക് 'ഇതാണെന്‍റെ ജീവിതം' എന്നാണ് പേര് നല്‍കിയിരിക്കുന്നത്.
പേരും പ്രസാധകരും മാറിയാണ് ഇ പി ജയരാജന്റെ ആത്മകഥ പ്രസിദ്ധീകരിക്കുന്നത്. മാതൃഭൂമി ബുക്‌സാണ് പുതിയ പ്രസാധകര്‍. 'കട്ടന്‍ ചായയും പരിപ്പുവടയും ഒരു കമ്മ്യൂണിസ്റ്റിന്റെ ജീവിതം ' എന്ന പേരില്‍ ഇ പിയുടെ ആത്മകഥ പുറത്തിറക്കുന്നുവെന്ന് ഡിസി ബുക്‌സ് നടത്തിയ പ്രഖ്യാപനം വിവാദമായിരുന്നു. ആത്മകഥയിലെ പരാമര്‍ശങ്ങള്‍ എന്ന പേരില്‍ അന്ന് പുറത്തുവന്ന വിവരങ്ങള്‍ വലിയ രാഷ്ട്രീയ കോലാഹലങ്ങള്‍ക്കും വഴിവെച്ചു. പാലക്കാട്, വയനാട്, ചേലക്കര ഉപതെരഞ്ഞെടുപ്പുകളുടെ ഘട്ടത്തില്‍ പുറത്തുവന്ന പുസ്തക ഭാഗത്തില്‍ രണ്ടാം പിണറായി സര്‍ക്കാരിനെതിരെയും പാലക്കാട്ടെ അന്നത്തെ എല്‍ഡിഎഫ് സ്ഥാനാര്‍ഥിയായിരുന്ന പി സരിനെതിരെയും പരാമര്‍ശങ്ങള്‍ ഉണ്ടായിരുന്നു.
തന്റെ അനുമതിയില്ലാതെ ഡിസി ബുക്‌സ് താന്‍ പറയാത്ത കാര്യങ്ങള്‍ ആത്മകഥയായി പ്രസിദ്ധീകരിച്ചു എന്നായിരുന്നു ഇ പി ജയരാജന്‍ പറഞ്ഞിരുന്നത്. ഇപിയുടെ പരാതിയില്‍ ഡിസി ബുക്‌സിനെതിരെ കേസെടുക്കുകയും ചെയ്തു. ആത്മകഥ പുറത്തിറക്കുന്നത് പൂര്‍ണമായും പാര്‍ട്ടി വഴിയിലാണ്. മുഖ്യമന്ത്രിയാണ് പുസ്തകം പ്രകാശനം ചെയ്യുന്നത്. വിവാദമാകുന്ന ഉള്ളടക്കം ആത്മകഥയില്‍ ഉണ്ടാവാനും സാധ്യതയില്ല.
---------------
Hindusthan Samachar / CHANDHU CHANDRASEKHAR