Enter your Email Address to subscribe to our newsletters
Kerala, 12 ഒക്റ്റോബര്‍ (H.S.)
ശബരിമല സ്വർണക്കൊള്ള അന്വേഷിക്കാൻ എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് (ഇഡി) വരുന്നു. ക്രൈംബ്രാഞ്ച് എഫ്‌ഐആർ രജിസ്റ്റർ ചെയ്തതിന് പിന്നാലെയാണ് തീരുമാനം.
ദേവസ്വം വിജിലൻസ് റിപ്പോർട്ടും മൊഴികളും ഇ ഡി പരിശോധിക്കും. പ്രാഥമിക അന്വേഷണത്തിനുശേഷം ഇസിഐആർ രജിസ്റ്റർ ചെയ്യുന്നതില്‍ തീരുമാനമെടുക്കും. വൈകാതെ പ്രാഥമിക അന്വേഷണം നടത്തുമെന്നാണ് വിവരം.
ശബരിമല സ്വർണക്കൊള്ളയില്‍ പ്രത്യേക അന്വേഷണ സംഘം രണ്ട് എഫ്‌ഐആറുകളാണ് രജിസ്റ്റർ ചെയ്തിരിക്കുന്നത്. ദ്വാരപാലക ശില്‍പത്തിന്റെ സ്വർണപ്പാളി കടത്തിയതും കട്ടിളപ്പാളിയിലെ സ്വർണം പതിപ്പച്ച പാളികള്‍ കടത്തിയതും രണ്ട് കേസുകളായാണ് രജിസ്റ്റർ ചെയ്തത്. രണ്ടിലും ഉണ്ണികൃഷ്ണൻ പോറ്റിയാണ് ഒന്നാം പ്രതി. ദ്വാരപാലക ശില്‍പത്തിലെ സ്വർണം കടത്തിയ സംഭവത്തില്‍ ഒൻപത് പേരെയാണ് പ്രതി ചേർത്തിരിക്കുന്നത്. നിലവിലെ ദേവസ്വം ഉദ്യോഗസ്ഥരായ മുരാരി ബാബു (മുന്‍ അഡ്മിനിസ്‌ട്രേറ്റീവ് ഓഫീസര്‍), സുനില്‍ കുമാര്‍ (മുന്‍ അസിസ്റ്റന്റ് എഞ്ചിനീയര്‍), ഡി സുധീഷ് കുമാര്‍ (മുന്‍ എക്‌സിക്യൂട്ടീവ് ഓഫീസര്‍), ആർ ജയശ്രീ (മുന്‍ ദേവസ്വം സെക്രട്ടറി), കെ എസ് ബൈജു (മുന്‍ തിരുവാഭരണ കമ്മീഷണര്‍), ആര്‍ ജി രാധാകൃഷ്ണന്‍ (മുന്‍ തിരുവാഭരണ കമ്മീഷണര്‍), രാജേന്ദ്ര പ്രസാദ് (മുന്‍ എക്‌സിക്യൂട്ടീവ് ഓഫീസര്‍), രാജേന്ദ്രന്‍ നായര്‍ (മുന്‍ അഡ്മിനിസ്‌ട്രേറ്റീവ് ഓഫീസര്‍), ശ്രീകുമാര്‍ (മുന്‍ അഡ്മിനിസ്‌ട്രേറ്റീവ് ഓഫീസര്‍) എന്നിവര്‍ക്കെതിരെയാണ് കേസെടുത്തിരിക്കുന്നത്. ഉണ്ണികൃഷ്ണൻ പോറ്റിയെ ആയിരിക്കും ആദ്യം ചോദ്യം ചെയ്യുക. പ്രതികള്‍ക്ക് ഹാജരാകാൻ നോട്ടീസ് നല്‍കും. കേസ് രജിസ്റ്റർ ചെയ്തതിന് പിന്നാലെ നടപടികള്‍ വേഗത്തിലാക്കാനുള്ള നീക്കത്തിലാണ് പ്രത്യേക അന്വേഷണസംഘം. പ്രതികളെ ഉടൻ ചോദ്യം ചെയ്യാനും അറസ്റ്റ് ഉള്‍പ്പടെയുള്ള നടപടികള്‍ വേഗത്തിലാക്കാനുമാണ് തീരുമാനം.
ഡിജിപി റവാഡ ചന്ദ്രശേഖറിന്റെ നിര്‍ദേശത്തിന്റെ അടിസ്ഥാനത്തിലായിരുന്നു കേസ് പ്രത്യേക അന്വേഷണ സംഘത്തിന് കൈമാറിയത്. എഡിജിപി എച്ച് വെങ്കിടേഷിന്റെ മേല്‍നോട്ടത്തില്‍ പൊലീസ് അക്കാദമി അസിസ്റ്റന്റ് ഡയറക്ടര്‍ എസ് ശരിധരന്റെ മേല്‍നോട്ടത്തിലാണ് അന്വേഷണം. അന്വേഷണത്തിന്റെ ഭാഗമായി എസ്‌ഐടി സംഘം ദേവസ്വം ആസ്ഥാനത്ത് എത്തി പരിശോധന നടത്തിയിരുന്നു. രണ്ട് സമയങ്ങളിലായിരുന്നു ശബരിമലയില്‍ സ്വർണക്കൊള്ള നടന്നതെന്നാണ് വിലയിരുത്തപ്പെടുന്നത്. വാതില്‍പ്പാളിയിലെ സ്വർണം 2019 മാർച്ചില്‍ കടത്തിക്കൊണ്ടുപോയി ഉരുക്കിയതായാണ് കരുതപ്പെടുന്നത്. ദ്വാരപാലക ശില്‍പങ്ങളിലെ സ്വർണം 2019 ഓഗസ്റ്റില്‍ കവർന്നതായും കരുതപ്പെടുന്നു. ഇതിലാണ് എസ്‌ഐടി സംഘം വിശദമായ അന്വേഷണം നടത്തുക.
---------------
Hindusthan Samachar / CHANDHU CHANDRASEKHAR