Enter your Email Address to subscribe to our newsletters
PALAKKAD, 14 ഒക്റ്റോബര്‍ (H.S.)
പാലക്കാട് നെന്മാറയെ വിറപ്പിച്ച ക്രമിനല്‍ ചെന്താമരയുടെ ആദ്യ കൊലക്കേസില്‍ വിധി ഇന്ന്. സജിത കൊലക്കേസിലാണ് വിധി വരുന്നത്. പാലക്കാട് അഡീഷനല്‍ ജില്ലാ കോടതിയാണ് കേസ് പരിഗണിക്കുന്നത്. ഏറെ നാടകീയമായിരുന്നു കേസിലെ വിചാരണ. പ്രധാന സാക്ഷി ചെന്താമരയുടെ ഭീഷണിയെ തുടര്‍ന്ന് നാടുവിട്ടിരുന്നു.
2019 ഓഗസ്റ്റ് 31ന് ആയിരുന്നു കൊലപാതകം. 2020ല്‍ ആണ് ചാര്‍ജ് ഷീറ്റ് സമര്‍പ്പിച്ചത്. 2025 ഓഗസ്റ്റ് 4നു സാക്ഷിവിസ്താരം ആരംഭിച്ചു.
കേസില്‍ 68 സാക്ഷികളാണ് ഉണ്ടായിരുന്നത്. ഇതില്‍ ചെന്താമരയുടെ ഭാര്യ, സഹോദരന്‍, കൊല്ലപ്പെട്ട സജിതയുടെ മകള്‍ ഉള്‍പ്പെടെ 44 പേരെ പ്രോസിക്യൂഷന്‍ സാക്ഷികളായി വിസ്തരിച്ചു. കേസിന്റെ വിചാരണ സമയത്ത് ചെന്താമര കോടതി വളപ്പില്‍ പോലും സാക്ഷികളെ ഭീഷണിപ്പെടുത്തിയിരുന്നു.
തന്റെ ഭാര്യയും മക്കളും വീട് വിട്ടുപോയതിന് കാരണം സജിതയാണെന്ന് ആരോപിച്ചാണ് അയല്‍വാസിയായ ചെന്താമര കൊലപാതകം നടത്തിയത്. കൊല നടത്തിയ ശേഷം ചെന്താമര നടന്നു പോകുന്നത് കണ്ട് പ്രധാനസാക്ഷി പുഷ്പയാണ് ഭീഷണി കാരണം നാടുവിട്ടത്. പലവട്ടം കൊല്ലുമെന്ന് ഭീഷണിപ്പെടുത്തിയതോടെ
പോത്തുണ്ടി സ്വദേശി പുഷ്പ താമസം തമിഴ്‌നാട്ടിലേക്ക് മാറ്റിയിരുന്നു.
ഈ കേസില്‍ ജാമ്യത്തിലിറങ്ങിയ ശേഷമാണ് സജിതയുടെ ഭര്‍ത്താവ് സുധാകരന്‍, അമ്മ ലക്ഷ്മി എന്നിവരെ ചെന്താമര വെട്ടിക്കൊലപ്പെടുത്തിയിരുന്നു. 2025 ജനുവരി 27ന് ആയിരുന്നു ഈ ക്രൂര കൊലപാതകങ്ങള്‍.
ശിക്ഷാവിധി വരാനിരിക്കെ ചെന്താമരയ്ക്ക് പരാമവധി ശിക്ഷ തന്നെ നല്‍കണമെന്ന് കൊല്ലപ്പെട്ട പോത്തുണ്ടി സ്വദേശികളായ സജിതയുടെയും സുധാകരന്റെ മക്കള്‍ പറഞ്ഞു. ചെന്താമര ജയിലില്‍ നിന്ന് പുറത്തിറങ്ങിയാല്‍ തങ്ങളുടെ ജീവന് പോലും ഭീഷണിയുണ്ടെന്നും അതുല്യയും അഖിലയും പറഞ്ഞു. അയാള്‍ ജീവിച്ചിരിക്കുന്നിടത്തോളം കാലം ഞങ്ങള്‍ക്ക് പേടിയാണ്. അയാളെ പെട്ടെന്ന് തന്നെ തൂക്കിലേറ്റണം. എല്ലാവര്‍ക്കും അയാളെ പേടിയാണ്. ഞങ്ങള്‍ എങ്ങോട്ടാണ് ഇനി ഓടി ഒളിക്കേണ്ടതെന്നും സജിതയും അഖിലയും ചോദിച്ചു.
---------------
Hindusthan Samachar / Sreejith S