Enter your Email Address to subscribe to our newsletters
Ernakulam, 17 ഒക്റ്റോബര്‍ (H.S.)
ലോകമെമ്ബാടുമുള്ള ഫുട്ബോള്‍ ആരാധകർ, പ്രത്യേകിച്ചും കേരളത്തിലെ മെസ്സിയുടെയും അർജന്റീനയുടെയും ആരാധകർ ആകാംഷയോടെ കാത്തിരുന്ന നവംബർ 17-ലെ കൊച്ചിയിലെ സൗഹൃദ മത്സരം റദ്ദാക്കിയേക്കുമെന്ന് റിപ്പോർട്ടുകള്‍.
ലയണല്‍ മെസ്സി നയിക്കുന്ന അർജന്റീന പുരുഷ ഫുട്ബോള്‍ ടീമിന്റെ കേരള സന്ദർശനം റദ്ദാക്കിയതായി അർജന്റീനിയൻ മാധ്യമങ്ങള്‍ റിപ്പോർട്ട് ചെയ്തു. എങ്കിലും, മത്സരത്തിന്റെ സ്പോണ്‍സർമാർ ഇത് തള്ളിപ്പറയുകയും കളി ഷെഡ്യൂള്‍ ചെയ്തതുപോലെ നടക്കുമെന്ന് ഉറപ്പിക്കുകയും ചെയ്യുന്നതോടെ സംഭവത്തില്‍ അനിശ്ചിതത്വം വർദ്ധിക്കുകയാണ്.
നവംബർ 17-ന് കൊച്ചിയിലെ ജവഹർലാല്‍ നെഹ്റു സ്റ്റേഡിയത്തില്‍ അർജന്റീന ഓസ്‌ട്രേലിയയുമായി സൗഹൃദ മത്സരം കളിക്കുമെന്നായിരുന്നു പ്രഖ്യാപനം. എന്നാല്‍, അർജന്റീന ദേശീയ ടീമുമായി ബന്ധപ്പെട്ട വിവരങ്ങള്‍ ഔദ്യോഗികമായി പങ്കുവെക്കുന്ന മാധ്യമപ്രവർത്തകനായ ഗാസ്റ്റണ്‍ എഡുള്‍ എക്സ് പോസ്റ്റില്‍ ഇന്ത്യൻ പര്യടനം നടക്കാൻ സാധ്യതയില്ലെന്ന് വ്യക്തമാക്കി. ലുവാണ്ടയില്‍ അംഗോളയ്‌ക്കെതിരായ അർജന്റീനയുടെ മത്സരം സ്ഥിരീകരിച്ചിട്ടുണ്ടെങ്കിലും ഇന്ത്യൻ പര്യടനം പാളിയെന്നാണ് അദ്ദേഹത്തിന്റെ പോസ്റ്റ് സൂചിപ്പിക്കുന്നത്.കൂടാതെ, അർജന്റീന മാധ്യമമായ ‘ലാ നാസിയോണ്‍’ മത്സരം റദ്ദാക്കിയെന്ന വാർത്ത റിപ്പോർട്ട് ചെയ്തു. കരാർ വ്യവസ്ഥകളുടെ ആവർത്തിച്ചുള്ള ലംഘനമാണ് മത്സരം റദ്ദാക്കാൻ കാരണമെന്നും, ഈ സാഹചര്യത്തില്‍ നവംബറിലെ മത്സരവുമായി ബന്ധപ്പെട്ട പദ്ധതികള്‍ താല്‍ക്കാലികമായി നിർത്തിവയ്ക്കാൻ എഎഫ്‌എയെ (അർജന്റീന ഫുട്‌ബോള്‍ അസോസിയേഷൻ) പ്രേരിപ്പിച്ചതായും റിപ്പോർട്ടില്‍ പറയുന്നു. മത്സരത്തിന് ആവശ്യമായ സ്റ്റേഡിയം, ഹോട്ടല്‍, മറ്റ് ക്രമീകരണങ്ങള്‍ എന്നിവ പരിശോധിക്കാൻ പ്രതിനിധി സംഘം ഇന്ത്യയിലെത്തിയിട്ടും ആവശ്യകതകള്‍ നിറവേറ്റാൻ സാധിച്ചില്ലെന്നാണ് എഎഫ്‌എ ഉദ്യോഗസ്ഥരുടെ റിപ്പോർട്ടുകള്‍. മത്സരം പുനഃക്രമീകരിക്കാനുള്ള ശ്രമങ്ങള്‍ നടക്കുന്നുണ്ടെന്നും ലാ നാസിയോണ്‍ റിപ്പോർട്ട് ചെയ്തിട്ടുണ്ട്.
അതേസമയം, മത്സരത്തിന്റെ ക്രമീകരണങ്ങള്‍ കൈകാര്യം ചെയ്യുന്ന സ്വകാര്യ പ്രക്ഷേപണ കമ്ബനിയും (സ്പോണ്‍സർ) കേരള കായിക മന്ത്രി വി. അബ്ദുറഹ്‌മാനും റദ്ദാക്കല്‍ റിപ്പോർട്ടുകള്‍ തള്ളിപ്പറഞ്ഞു. നവംബർ 17-ന് അർജന്റീനയുടെ ‘എ’ ടീം ഓസ്‌ട്രേലിയയുമായി കൊച്ചിയില്‍ കളിക്കുമെന്നും, റദ്ദാക്കലിനെക്കുറിച്ചുള്ള വാർത്തകള്‍ അടിസ്ഥാനരഹിതമാണെന്നും സ്പോണ്‍സറായ റിപ്പോർട്ടർ ബ്രോഡ്കാസ്റ്റിംഗ് കമ്ബനി എംഡി ആന്റോ അഗസ്റ്റിൻ ആവർത്തിച്ചു വ്യക്തമാക്കി. ഇത് ഒരു ഫിഫ ഇന്റർനാഷണല്‍ വിൻഡോ ഗെയിമാണെന്നും, എല്ലാ രേഖകളും സാമ്ബത്തിക കാര്യങ്ങളും ഇതിനോടകം പൂർത്തിയാക്കിയെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. അർജന്റീന ഫുട്ബോള്‍ അസോസിയേഷനില്‍ നിന്ന് ഔദ്യോഗിക സ്ഥിരീകരണം ലഭിച്ചിട്ടുണ്ടെന്നും അദ്ദേഹം പറയുന്നു.മെസ്സിയുടെ വരവിനായി കൊച്ചിയിലെ കലൂർ ജവഹർലാല്‍ നെഹ്റു സ്റ്റേഡിയത്തില്‍ 70 കോടി രൂപയുടെ നവീകരണ പ്രവർത്തനങ്ങളാണ് നടക്കുന്നത്. പുതിയ സീറ്റുകള്‍, മെച്ചപ്പെടുത്തിയ ഫ്ലഡ്‌ലൈറ്റുകള്‍, സുരക്ഷാ സംവിധാനങ്ങള്‍ എന്നിവ ഒരുക്കി സ്റ്റേഡിയം അന്താരാഷ്ട്ര നിലവാരത്തിലേക്ക് ഉയർത്താനുള്ള ശ്രമങ്ങള്‍ പുരോഗമിക്കുകയാണ്. കൂടാതെ, മത്സരത്തിന് മുന്നോടിയായി എ.ആർ. റഹ്മാൻ നയിക്കുന്ന സംഗീത പരിപാടിയും റാപ്പർ ഹനുമാൻ കൈൻഡിന്റെ പ്രകടനവും നവംബർ 16-ന് നടത്താനും പദ്ധതിയുണ്ട്. സ്റ്റേഡിയത്തിന് ചുറ്റുമുള്ള കടകള്‍ ഒരു മാസത്തേക്ക് അടച്ചിടാൻ നോട്ടീസ് നല്‍കിയതും വൻ ക്രമീകരണങ്ങള്‍ നടക്കുന്നതിൻ്റെ സൂചനയായിരുന്നു.
മുൻപ്, എഎഫ്‌എ പ്രതിനിധി ഹെക്ടർ ഡാനിയല്‍ കാബ്രേര സ്റ്റേഡിയം സന്ദർശിച്ച് സൗകര്യങ്ങള്‍ വിലയിരുത്തുകയും കായിക മന്ത്രി വി. അബ്ദുറഹ്‌മാൻ മത്സരം ഷെഡ്യൂള്‍ ചെയ്തപ്രകാരം നടക്കുമെന്ന് ഉറപ്പ് നല്‍കുകയും ചെയ്തിരുന്നു.
റദ്ദാക്കല്‍ വാർത്തകള്‍ പുറത്തുവന്നിട്ടുണ്ടെങ്കിലും, ഔദ്യോഗിക അറിയിപ്പുകളൊന്നും വന്നിട്ടില്ലാത്തതും സംഘാടകരുടെ ഉറപ്പും കാരണം ആരാധകരുടെ പ്രതീക്ഷകള്‍ ഇപ്പോഴും അവസാനിച്ചിട്ടില്ല. എന്നാല്‍, അർജന്റീനിയൻ മാധ്യമങ്ങളുടെയും വിശ്വസ്തരായ മാധ്യമപ്രവർത്തകന്റെയും റിപ്പോർട്ടുകള്‍ കേരളത്തിലെ ഫുട്ബോള്‍ പ്രേമികളെ വലിയ ആശങ്കയിലാക്കിയിരിക്കുകയാണ്.
---------------
Hindusthan Samachar / CHANDHU CHANDRASEKHAR