Enter your Email Address to subscribe to our newsletters
Ranni, 17 ഒക്റ്റോബര്‍ (H.S.)
ശബരിമല സ്വർണക്കൊള്ളക്കേസില്‍ അറസ്റ്റിലായ സ്പോണ്‍സർ ഉണ്ണികൃഷ്ണൻ പോറ്റിക്കുനേരെ ബിജെപി പ്രവർത്തകരുടെ ചെരിപ്പേറ്.
റാന്നികോടതിയില്‍നിന്ന് പുറത്തേക്ക് ഇറങ്ങവെയാണ് ഉണ്ണികൃഷ്ണൻ പോറ്റിക്കുനേരേ ചെരിപ്പേറുണ്ടായത്. പ്രാദേശിക ബിജെപി പ്രവർത്തകനായ സിനു എസ് പണിക്കരാണ് ഉണ്ണികൃഷ്ണൻ പോറ്റിക്കുനേരേ ചെരിപ്പ് എറിഞ്ഞത്. മുൻകൂട്ടി നിശ്ചയിച്ചല്ല ചെരിപ്പ് എറിഞ്ഞതെന്ന് സിനു പിന്നീട് പ്രതികരിച്ചു.
ചെരുപ്പെറിഞ്ഞത് മുൻകൂട്ടി തയ്യാറാക്കിയ പദ്ധതി അല്ലെന്നായിരുന്നു സിനുവിന്റെ പ്രതികരണം. സർക്കാരിനെതിരെയുള്ള പ്രതിഷേധം എന്നനിലയില്‍ ആ സമയത്തെ വികാരംകൊണ്ട് ചെയ്തതാണെന്നും സിനു പറഞ്ഞു. 'ഉണ്ണികൃഷ്ണൻപോറ്റി ഇരമാത്രമാണ്. സംസ്ഥാനം ഭരിക്കുന്ന സർക്കാരിന്റെയും ദേവസ്വം ബോർഡിന്റെയും ഒത്താശയോടെത്തന്നെ ചെയ്തിട്ടുള്ള വലിയാെരു കൊള്ളതന്നെയാണിത്. ഇതിനെതിരെ ശക്തമായ പ്രതിഷേധം ഇനിയും രേഖപ്പെടുത്തും'- എന്നും സിനു പറഞ്ഞു.
അതേസമയം, ഉണ്ണികൃഷ്‌ണൻ പോറ്റിയെ കോടതി പൊലീസ് കസ്റ്റഡിയില്‍ വിട്ടു. ഒക്‌ടോബർ 30 വരെ 14 ദിവസത്തേക്കാണ് കസ്റ്റഡി അനുവദിച്ചിരിക്കുന്നത്. അതീവ രഹസ്യമായിരുന്നു കോടതി നടപടികള്‍ സ്വീകരിച്ചത്. പ്രതിഭാഗം അഭിഭാഷകനും പബ്ലിക് പ്രോസിക്യൂട്ടറും അന്വേഷണ ഉദ്യോഗസ്ഥനും പ്രതിയും മാത്രമാണ് കോടതി മുറിക്കുള്ളില്‍ ഉണ്ടായിരുന്നത്.
പോറ്റിയെ തിരുവനന്തപുരം എആർ ക്യാന്പിലെത്തിച്ച് ചോദ്യം ചെയ്യും. തന്നെ കുടുക്കിയവർ നിയമത്തിന് മുന്നില്‍ വരുമെന്നായിരുന്നു ഉണ്ണികൃഷ്ണൻ പോറ്റിയുടെ പ്രതികരണം. ശബരിമലയിലെ രണ്ട് കിലോ സ്വർണം ഉണ്ണികൃഷ്ണൻ പോറ്റി കൈവശപ്പെടുത്തിയെന്ന് പ്രത്യേക അന്വേഷണ സംഘത്തിന്‍റെ റിപ്പോർട്ട്. സമാനകുറ്റം നേരത്തെയും പ്രതി ചെയ്തെന്ന് അന്വേഷണ സംഘം സംശയിക്കുന്നു. സ്വർണ്ണക്കള്ളയില്‍ സ്മാർട്ട് ക്രിയേഷന് പങ്കുണ്ട്. സ്വർണക്കൊള്ളയ്ക്കൊപ്പം ആചാരണലംഘനവും പോറ്റി നടത്തി. കൂട്ട് പ്രതികളുടെ പങ്ക് വ്യക്തമാകണമെന്നും ഇതിനായി പോറ്റിയെ വിവിധ സ്ഥലങ്ങളില്‍ എത്തിച്ച് തെളിവെടുപ്പ് നടത്തേണ്ടതുണ്ടെന്നുമാണ് പ്രതിയുടെ റിമാൻഡ് റിപ്പോർട്ടില്‍ പറയുന്നത്.
---------------
Hindusthan Samachar / CHANDHU CHANDRASEKHAR