Enter your Email Address to subscribe to our newsletters
Idukki, 19 ഒക്റ്റോബര്‍ (H.S.)
കുമളി വെള്ളാരംകുന്നില്‍ റോഡിലേക്ക് ഇടിഞ്ഞുവീണ മണ്‍കൂമ്ബാരത്തില്‍ ഇടിച്ച് സ്കൂട്ടർ യാത്രികന് ദാരുണാന്ത്യം.
പറപ്പള്ളില്‍ വീട്ടില്‍ തങ്കച്ചൻ ആണ് മരിച്ചത്. ശക്തമായ മഴയില്‍ റോഡിലേക്ക് മണ്ണ് ഇടിഞ്ഞ് വീണാണ് മണ്‍കൂന രൂപപ്പെട്ടത്. ഈ മണ്‍കൂനയില്‍ ഇടിച്ചാണ് ഇന്നലെ രാത്രി 12 മണിയോടെ അപകടമുണ്ടായത്. മണ്ണ് റോഡിലേക്ക് വീണത് തങ്കച്ചന്‍ കണ്ടിരുന്നില്ല. രാത്രി വൈകി അപകടമുണ്ടായതിനാല്‍ രക്ഷാപ്രവര്‍ത്തനവും ദുഷ്കരമായിരുന്നു. തൊട്ടടുത്തുള്ള ആശുപത്രിയിലെത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാന്‍ സാധിച്ചില്ല.
അതിനിടെ, മഴക്കെടുതിയില്‍പെട്ട ഇടുക്കി നെടുങ്കണ്ടം മേഖലയിലെ ജനങ്ങള്‍ സാധാരണ ജീവിതത്തിലേക്ക് മടങ്ങിയെത്തുകയാണ്. വെള്ളം ഇറങ്ങിയതിന് പിന്നാലെ വീടുകളിലേക്ക് താമസക്കാർ മടങ്ങിയെത്തി. കുമളിയിലും തൊടുപുഴയിലും ഇന്നലെ രാത്രി ഉണ്ടായത് അതിശക്തമായ മഴയാണ്.
നെടുങ്കണ്ടത്ത് മഴക്കെടുതിയില്‍ ഉണ്ടായ നാശനഷ്ടങ്ങള്‍ തിട്ടപ്പെടുത്തി കഴിഞ്ഞിട്ടില്ല.വെള്ളം കയറിയ വീടുകള്‍ വൃത്തിയാക്കി തുടങ്ങി. 50ലധികം വീടുകളില്‍ വെള്ളം കയറിയതായും അത്രതന്നെ വ്യാപാര സ്ഥാപനങ്ങള്‍ക്ക് നാശനഷ്ടമുണ്ടായതായുമാണ് പ്രാഥമിക കണക്ക്. വാഹനങ്ങളും വളർത്തു മൃഗങ്ങളും ഒഴുകിപ്പോയിട്ടുണ്ട്.
അതേസമയം, കുമളിയില്‍ ഇന്നലെ രാത്രിയും ശക്തമായ മഴ പെയ്തു. പെരിയാർ കര കവിഞ്ഞൊഴുകി. എല്ലാ ഷട്ടറുകള്‍ തുറന്നിട്ടും മുല്ലപ്പെരിയാർ അണക്കെട്ടിലെ ജലനിരപ്പ് ഉയരുകയാണ്. തൊടുപുഴയിലും രാത്രി ശക്തമായ മഴയാണ് ലഭിച്ചത്.
അതിനിടെ, സംസ്ഥാനത്ത് നാശം വിതച്ച് അതിശക്തമായി മഴ തുടരുകയാണ്. മഴമുന്നറിയിപ്പിന്റെ ഭാഗമായി ഇന്ന് കാസർകോട്, കോഴിക്കോട് കണ്ണൂർ , മലപ്പുറം ജില്ലകളില്‍ ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചു. വയനാട്,പാലക്കാട്,തൃശൂർ,ഇടുക്കി,എറണാകുളം,കോട്ടയം,പത്തനംതിട്ട ജില്ലകളില്‍ യെല്ലോ അലർട്ടും നല്‍കിയിട്ടുണ്ട്. ന്യൂന മർദ്ദത്തിന്റെ സ്വാധീനഫലമായാണ് സംസ്ഥാനത്ത് മഴ തുടരുന്നത്. ഇടിമിന്നലോട് കൂടിയ മഴയ്ക്കൊപ്പം മണിക്കൂറില്‍ 40 കിലോമീറ്റർ വേഗതയില്‍ കാറ്റ് വീശാനും സാധ്യതയുണ്ട്.കടല്‍ക്ഷോഭം തുടരുന്നതിനാല്‍ കേരളതീരത്ത് മത്സ്യബന്ധനത്തിനേർപ്പെടുത്തിയ വിലക്ക് തുടരും.മഴ കനക്കുന്നതിനാല്‍ മലയോര മേഖലയിലുള്ളവരും,തീരദേശവാസികളും ജാഗ്രത പാലിക്കണം. വരും ദിവസങ്ങളിലും മഴ ശക്തമായ തുടരും.
---------------
Hindusthan Samachar / CHANDHU CHANDRASEKHAR