Enter your Email Address to subscribe to our newsletters
Idukki, 19 ഒക്റ്റോബര്‍ (H.S.)
മുല്ലപ്പെരിയാർ അണക്കെട്ടിന്റെ ജലനിരപ്പ് ഉയരുന്നു. ഡാമിലേക്കുള്ള വെള്ളത്തിന്റെ നീരൊഴുക്ക് വർധിച്ചതിനെത്തുടർന്ന് ജലനിരപ്പ് 139 ആയി അടി കവിഞ്ഞു.
നിലവില്‍ 13 സ്പില്‍വേ ഷട്ടറുകള്‍ തുറന്നു. സെക്കൻഡില്‍ 9403 ഘനയടി വെള്ളം പുറത്തേക്ക് ഒഴുക്കി വിടുന്നുണ്ട്. ഡാമില്‍ നിന്ന് വെള്ളം ഒഴുകിയെത്തുന്ന ജനവാസ മേഖലകളില്‍ ആശങ്ക ഉയർന്നിട്ടുണ്ട്.
നിലവിലെ സാഹചര്യത്തില്‍ സ്പില്‍വേ ഷട്ടറുകള്‍ കൂടുതല്‍ ഉയർത്തേണ്ടി വരുമെന്നാണ് തമിഴ്നാട് വാട്ടർ അതോറിറ്റി വ്യക്തമാക്കുന്നത്. 1 മീറ്ററില്‍ നിന്ന് 1.5 മീറ്ററായി ഷട്ടറുകള്‍ ഉയർത്തേണ്ടി വരും. സെക്കൻഡില്‍ 10178 ഘനയടി വെള്ളം പുറത്തേക്ക് ഒഴുക്കി വിടേണ്ടി വരുമെന്നും തമിഴ്നാട് വാട്ടർ അതോറിറ്റി അറിയിച്ചു.
താഴ്ന്ന പ്രദേശങ്ങളിലൊക്കെ വെള്ളം ഉയർന്നു തുടങ്ങിയിട്ടുണ്ട്. സ്പില്‍വേ ഷട്ടറുകള്‍ കൂടുതല്‍ ഉയർത്തുന്നതോടെ സമീപപ്രദേശങ്ങളില്‍ വെള്ളം കയറാനുള്ള സാധ്യതയും ഉണ്ട്.
മുല്ലപ്പെരിയാർ അണക്കെട്ടിന്റെ വൃഷ്ടിപ്രദേശത്ത് കനത്തമഴ തുടരുകയാണ്. ജലനിരപ്പ് റൂള്‍കർവിന് മുകളിലെത്തിയതിനു പിന്നാലെ അണക്കെട്ടിന്റെ സ്പില്‍വേ ഷട്ടറുകളിലൂടെ പെരിയാറിലേക്ക് വെള്ളം ഒഴുക്കിവിട്ടിരുന്നു. 10 മണിക്കൂർക്കൊണ്ട് അണക്കെട്ടില്‍ ഉയർന്നത് ആറടിയിലധികം വെള്ളമാണ്. ഇത് രണ്ടാം തവണയാണ് അണക്കെട്ട് ഈവർഷം തുറക്കുന്നത്. അണക്കെട്ടിന്റെ നിലവിലെ റൂള്‍ കർവ് പ്രകാരം 137.75 അടി വെള്ളമാണ് സംഭരിക്കാൻ കഴിയുക. വെള്ളിയാഴ്ച രാവിലെ 132 അടിയായിരുന്നു ജലനിരപ്പ്. നിലവില്‍ ജലനിരപ്പ് 139 അടി കവിഞ്ഞതായാണ് റിപ്പോർട്ട്.രാത്രി പതിനൊന്നരയോടെ അണക്കെട്ടിലേക്ക് ഒഴുകിയെത്തുന്ന വെള്ളത്തിന്റെ അളവ് സെക്കൻഡില്‍ 41,000 ഘനയടിയിലെത്തി. സ്പില്‍വേ ശനിയാഴ്ച തുറക്കേണ്ടിവരുമെന്ന് തമിഴ്‌നാട്, ഇടുക്കി ജില്ലാഭരണകൂടത്തിന് ജാഗ്രതാനിർദേശം നല്‍കി. എന്നാല്‍ റൂള്‍കർവ് നിരപ്പില്‍ എത്തിയാലും രാത്രിയില്‍ അണക്കെട്ട് തുറക്കരുതെന്ന് ഇടുക്കി ജില്ലാഭരണകൂടം നേരത്തേതന്നെ തമിഴ്‌നാടിനോട് ആവശ്യപ്പെട്ടിരുന്നു.
---------------
Hindusthan Samachar / CHANDHU CHANDRASEKHAR