Enter your Email Address to subscribe to our newsletters
Perth, 19 ഒക്റ്റോബര്‍ (H.S.)
പെര്‍ത്ത്: ഓസ്ട്രേലിയക്കെതിരായ ഏകദിന പരമ്പരയിലെ ആദ്യ മത്സരത്തില്‍ ഇന്ത്യയുടെ തുടക്കം തകര്‍ച്ചയോടെ. നീണ്ട നാളത്തെ ഇടവേളക്ക് ശേഷം ഇന്ത്യൻ കുപ്പായത്തില്‍ മടങ്ങിയെത്തിയ രോഹിത് ശര്‍മും വിരാട് കോലിയും നിരാശപ്പെടുത്തിയപ്പോള്‍ ഓസ്ട്രേലിയക്കെതിരെ ടോസ് നഷ്ടമായി ബാറ്റ് ചെയ്യുന്ന ഇന്ത്യ ഒടുവില്‍ വിവരം ലഭിക്കുമ്പോള്‍ 10 ഓവറില്‍ മൂന്ന് വിക്കറ്റ് നഷ്ടത്തില്‍ 27 റണ്‍സെന്ന നിലയില്‍ പതറുകയാണ്. 3 റണ്‍സുമായി വൈസ് ക്യാപ്റ്റൻ ശ്രേയസ് അയ്യരും ഒരു റണ്ണുമായി അക്സര്‍ പട്ടേലും ക്രീസില്‍. രോഹിത് ശര്‍മയുടെയും വിരാട് കോലിയുടെയും ക്യാപ്റ്റൻ ശുഭ്മാന്‍ ഗില്ലിന്‍റെയും വിക്കറ്റുകളാണ് ഇന്ത്യക്ക് പവര്‍ പ്ലേയില്‍ നഷ്ടമായത്.
ടോസ് നഷ്ടത്തിന് പിന്നാലെ ക്രീസിലിറങ്ങിയ ഇന്ത്യക്കായി രോഹിത് ശര്‍മയാണ് ഇന്ത്യക്കായി ആദ്യ പന്ത് നേരിട്ടത്. മാര്‍ച്ചിലെ ചാമ്പ്യൻസ് ട്രോഫി ഫൈനലിന് ശേഷം ഇന്ത്യൻ കുപ്പായത്തില്‍ ആദ്യ മത്സരത്തിനിറങ്ങിയ രോഹിത് ആദ്യ പന്തില്‍ സിംഗിളെടുത്ത് സ്ട്രൈക്ക് ക്യാപ്റ്റൻ ഗില്ലിന് കൈമാറി. മിച്ചൽ സ്റ്റാര്‍ക്ക് എറിഞ്ഞ മൂന്നാം ഓവറിലെ നാലാം പന്ത് സ്ട്രൈറ്റ് ഡ്രൈവിലൂടെ ബൗണ്ടറി കടത്തി രോഹിത് പ്രതീക്ഷ നല്‍കി. എന്നാല്‍ തൊട്ടടുത്ത ഓവറില്‍ ഹേസല്‍വുഡിന്‍റെ എക്സ്ട്രാ ബൗണ്‍സ് രോഹിത്തിനെ ചതിച്ചു. ഓഫ് സ്റ്റംപ് ലൈനില്‍ കുത്തി ഉയര്‍ന്ന പന്തില്‍ ബാറ്റുവെച്ച രോഹിത്തിനെ സ്ലിപ്പില്‍ മാറ്റ് റെൻഷാ കൈയിലൊതുക്കി. പിന്നാലെ കിംഗ് കോലി ക്രീസിലെത്തി. ഹേസല്‍വുഡിന്‍റെ നേരിട്ട ആദ്യ പന്തില്‍ തന്നെ എല്‍ ബി ഡബ്ല്യു അപ്പീല്‍ അതിജീവിച്ചെങ്കിലും നേരിട്ട ആദ്യ ഏഴ് പന്തിലും കോലിക്ക് അക്കൗണ്ട് തുറക്കാനായില്ല.
മത്സരത്തിൽ പേസര്‍മാരായി മുഹമ്മദ് സിറാജ്, ഹര്‍ഷിത് റാണ, അര്‍ഷ്ദീപ് സിംഗ് എന്നിവര്‍ ടീമിലെത്തിയപ്പോള്‍ പേസ് ബൗളിംഗ് ഓള്‍ റൗണ്ടറായി നിതീഷ് കുമാര്‍ റെഡ്ഡിയും സ്പിന്‍ ഓള്‍ റൗണ്ടര്‍മാരായി അക്സര്‍ പട്ടേല്‍, വാഷിംഗ്ടണ്‍ സുന്ദര്‍ എന്നിവരുടെ ഇന്ത്യയുടെ പ്ലേയിംഗ് ഇലവനിലെത്തി. ഇതോടെ സ്പെഷലിസ്റ്റ് സ്പിന്നറായ കുല്‍ദീപ് യാദവ് പ്ലേയിംഗ് ഇലവനില്‍ നിന്ന് പുറത്തായി.
ലക്ഷ്യം പതിറ്റാണ്ടിനിടയിലെ ആദ്യ പരമ്പര
2015നുശേഷം ഓസ്ട്രേലിയയില്‍ ഏകദിന പരമ്പര നേടാൻ ഇന്ത്യക്കായിട്ടില്ല. 2015നുശേഷം നടന്ന മൂന്ന് ഏകദിന പരമ്പരകളില്‍ മൂന്നിലും ഇന്ത്യ തോറ്റിരുന്നു. 2015ല്‍ ധോണിയുടെ നേതൃത്വത്തിലും 2108ലും 2020ലും കോലിക്ക് കീഴിലും ഇന്ത്യ തോറ്റു. ധോണിക്ക് കീഴില്‍ 4-1, കോലിക്ക് കീഴില്‍ 2-1, 2-1 എന്നിങ്ങനെയായിരുന്നു ഇന്ത്യ പരമ്പര കൈവിട്ടത്.
---------------
Hindusthan Samachar / Roshith K