Enter your Email Address to subscribe to our newsletters
Pathanamthitta, 20 ഒക്റ്റോബര്‍ (H.S.)
ശബരിമല സ്ത്രീ പ്രവേശനവുമായി ബന്ധപ്പെട്ട വിവാദ പ്രസ്താവനയിൽ എൻ.കെ. പ്രേമചന്ദ്രന് മറുപടിയുമായി ബിന്ദു അമ്മിണി. വർഗീയ ധ്രുവീകരണത്തിനാണ് പ്രേമചന്ദ്രൻ എംപി ശ്രമിക്കുന്നത്. വസ്തുതാ വിരുദ്ധമായ കാര്യം പറയുന്നത് പാർലമെൻ്റ് അംഗത്തിന് യോജിച്ചതല്ലെന്നും ബിന്ദു അമ്മിണി പറഞ്ഞു. പ്രേമചന്ദ്രന്റെ പരാമർശത്തിൽ പാർലമെൻ്റിനും പൊലീസിനും പരാതി നൽകുമെന്നും ബിന്ദു അമ്മിണി പറഞ്ഞു.
ബീഫിന്റെ പേരും, രഹ്‌ന ഫാത്തിമ മുസ്ലിം എന്ന മുസ്ലിം പേരും, ബീഫും ബിന്ദു അമ്മിണി എന്ന പേരും കോർത്ത് ഇണക്കിക്കൊണ്ട് വർഗീയ ധ്രുവീകരണത്തിനാണ് എൻ.കെ. പ്രേമചന്ദ്രൻ ശ്രമിക്കുന്നത്. രഹ്‌ന ഫാത്തിമയും ഞാനും സുഹൃത്തുക്കളാണ്. ഞങ്ങൾ ഒരുമിച്ച് ശബരിമലയിലേക്ക് പോയിട്ടേയില്ല. പാലായിലെ ഗസ്റ്റ് ഹൗസും, റസ്റ്റ് ഹൗസും കണ്ടിട്ട് പോലുമില്ല. എൻ.കെ. പ്രേമചന്ദ്രൻ സാധാരണ ഒരു വ്യക്തിയല്ല. പാർലമെൻ്റ് അംഗമാണ്. അദ്ദേഹത്തിന് ഭരണഘടനയോട് ഉത്തരവാദിത്തമുണ്ടെന്നും ബിന്ദു അമ്മിണി പറഞ്ഞു.
രഹന ഫാത്തിമയും ബിന്ദു അമ്മിണിയും മല ചവിട്ടാനെത്തിയത് പൊറോട്ടയും ബീഫും വാങ്ങിയാണെന്നായിരുന്നു എൻ.കെ. പ്രേമചന്ദ്രൻ്റെ പരാമർശം. വിവാദ പ്രസ്താവനയിൽ നിന്ന് പിന്നോട്ടില്ലെന്നും ആർഎസ്‌പി നേതാവും എംപിയുമായ എൻ.കെ. പ്രേമചന്ദ്രൻ വ്യക്തമാക്കിയിരുന്നു. വി.ഡി. സതീശനും ഷിബു ബേബി ജോണും പറഞ്ഞിൽ പ്രശ്നമില്ലെന്നും പന്തളത്ത് താൻ പ്രസംഗിച്ചപ്പോൾ അത് വർഗീയതയായെന്നും പ്രേമചന്ദ്രൻ പറഞ്ഞിരുന്നു.
---------------
Hindusthan Samachar / CHANDHU CHANDRASEKHAR