Enter your Email Address to subscribe to our newsletters
Kannur 21 ഒക്റ്റോബര്‍ (H.S.)
കണ്ണൂരില്‍ വൃക്ക വാഗ്ദാനം ചെയ്ത് രോഗിയില്‍ നിന്ന് ലക്ഷങ്ങള്‍ തട്ടിയതായി പരാതി. ഇരിട്ടിയിലാണ് സംഭവം.
പട്ടാന്നൂർ സ്വദേശി ഷാനിഫ് (30)യാണ് തട്ടിപ്പിനിരയായത്. വീർപാട് സ്വദേശി നൗഫല്‍ എന്ന സത്താർ, നിബിൻ എന്ന അപ്പു, ഗഫൂർ എന്നിവർക്കെതിരെയാണ് ആറളം പോലീസ് അന്വേഷണം ആരംഭിച്ചത്. 2024 ഡിസംബറില്‍ ആരംഭിച്ച് ഒക്ടോബർവരെയുള്ള കാലയളവിലാണ് തട്ടിപ്പെന്ന് പരാതി. മൂന്നുലക്ഷം രൂപ പണമായും ശേഷമുള്ള മൂന്നുലക്ഷം രൂപ ബാങ്ക് വഴിയുമാണ് പ്രതികള്‍ വാങ്ങിയതെന്നാണ് പരാതി പറയുന്നത്. കൂട്ടുപ്രതി നിബിനെ ഡോണറായി പരിചയപ്പെടുത്തി പ്രതികള്‍ ഷാനിഫിനെ വിശ്വസിപ്പിച്ചുവെന്നാണ് വിശദീകരണം. മുഖ്യപ്രതി നൗഫല്‍ ഒളിവിലാണ്.
വൃക്ക തകരാറിലായ ഷാനിഫിന് നേരത്തെ നടത്തിയ ശസ്ത്രക്രിയ പരാജയപെട്ടിരുന്നു. ഉമ്മയുടെ വൃക്കയായിരുന്നു നല്‍കിയത്. അതിനെ തുടർന്ന് നാട്ടുകാർ ചേർന്ന് ചികിത്സാ സഹായ നിധി രൂപീകരിച്ച് പണം പിരിച്ചുനല്‍കിയിരുന്നു. അതേ പണമാണ് തട്ടിപ്പുകാരൻ വാഗ്ദാനം പറഞ്ഞ് തട്ടിയെടുത്തതെന്ന് പറയുന്നു. ചികിത്സാ സഹായ കമ്മിറ്റിയേയും പ്രതികള്‍ ബന്ധപ്പെട്ടു വിശ്വസിപ്പിച്ചശേഷമാണ് മൂന്നുലക്ഷം രൂപ കൈപ്പറ്റിയത്.
പണം മുഴുവൻ നഷ്ടപ്പെട്ടതോടെ അസുഖം കൊണ്ട് വലയുന്ന ഷാനിഫിന് ചികിത്സ ലഭിക്കാതെ ഒരു വർഷത്തോളമായി കഷ്ടത അനുഭവിക്കുകയാണ്. കേരളത്തിലെ മറ്റു ഭാഗങ്ങളിലും നൗഫല്‍ സമാനമായ തട്ടിപ്പുകള്‍ നടത്തിയിട്ടുണ്ടെന്ന് പോലീസ് അറിയിച്ചു. ആരും പരാതിയുമായി മുന്നോട്ട് വരാത്തതാണ് ഇത്തരം തട്ടിപ്പുകാർ തഴച്ചുവളരാൻ കാരണം എന്നും അധികൃതർ പറഞ്ഞു.
---------------
Hindusthan Samachar / CHANDHU CHANDRASEKHAR