Enter your Email Address to subscribe to our newsletters
Pathanamthitta, 22 ഒക്റ്റോബര്‍ (H.S.)
പന്തളത്ത് വില്‍പ്പനക്കെത്തിച്ച ബ്രൗണ്‍ഷുഗറും കഞ്ചാവുമായി ഇതര സംസ്ഥാന തൊഴിലാളി പിടിയില്‍. രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിലായിരുന്നു പരിശോധന.
തൊഴിലാളി ക്യാമ്ബുകളിലും മറ്റും ലഹരി വില്‍പന വ്യാപകമാകുന്നതായ വിവരത്തെ തുടർന്ന് പൊലീസ് നടത്തിയ അന്വേഷണത്തിലാണ് പ്രതി പിടിയിലാകുന്നത്.
മയക്കുമരുന്ന് ശൃംഗലയിലെ പ്രധാന കണ്ണിയായ വെസ്റ്റ് ബംഗാള്‍ മാള്‍ഡ സ്വദേശി നൂർ ആലമിനെ (25) 2.66 ഗ്രാം ബ്രൗണ്‍ഷുഗറും 3.5 ഗ്രാം കഞ്ചാവുമായി പിടികൂടിയത്. അന്തർസംസ്ഥാന തൊഴിലാളികളുടെ ഇടയില്‍ രാസലഹരി ഉപയോഗം വർധിക്കുന്നതായി കഴിഞ്ഞദിവസം റിപ്പോർട്ടുകള്‍ വെളിയില്‍ വന്നിരുന്നു. പന്തളം എസ്.എച്ച്.ഒ ടി.ഡി. പ്രജീഷ്, എസ്.ഐമാരായ അനീഷ് എബ്രഹാം, വിനോദ് കുമാർ പൊലീസ് ഉദ്യോഗസ്ഥരായ എസ്. അൻവർഷ, അമല്‍ ഹനീഫ് എന്നിവർ ചേർന്നാണ് പ്രതിയെ പിടികൂടിയത്. പ്രതിയെ കോടതിയില്‍ ഹാജരാക്കി.
പന്തളം നഗരസഭ പരിധിയില്‍ ഇതരസംസ്ഥാന തൊഴിലാളികള്‍ കൂട്ടമായി താമസിക്കുന്ന വാടക ക്വാർട്ടേഴ്സുകള്‍ കേന്ദ്രീകരിച്ചാണ് രാസ ലഹരി ഉപയോഗവും വില്‍പനയും വ്യാപകമായിരിക്കുന്നതെന്നാണ് കഴിഞ്ഞ ദിവസം വെളിയില്‍ വന്ന റിപ്പോർട്ട്. ഇവർക്ക് പ്രാദേശിക സഹായമുള്ളതും പിടികൂടാൻ കഴിയുന്നില്ല. താമസിക്കുന്ന സ്ഥലങ്ങളില്‍ രാത്രി പരിശോധന നടത്തി ചുരുക്കം ചിലരെ പിടികൂടുന്നെങ്കിലും യഥാർഥ കണ്ണികള്‍ പുറത്തു വിലസുകയാണ്.
അടുത്തകാലത്ത് കൂട്ടത്തോടെ എത്തിയ ഇതര സംസ്ഥാന തൊഴിലാളികള്‍ക്കിടയില്‍ രാസ ലഹരികളുടെ വില്‍പനയും ഉപയോഗവും കൂടിവരികയാണ്. സ്ത്രീകള്‍ ഉള്‍പ്പെടെ സിന്തറ്റിക്ക് ലഹരി ഉപയോഗിക്കുന്നതായാണു വിവരം. ബ്രൗണ്‍ ഷുഗര്‍, എം.ഡി.എം.എ. പോലുള്ള മാരക രാസ ലഹരികള്‍ സുലഭമാണ്. ഇതര തൊഴിലാളികള്‍ക്കൊപ്പം മലയാളി യുവാക്കളും ഇവിടെ ലഹരി വാങ്ങാന്‍ എത്തുന്നുണ്ട്.
---------------
Hindusthan Samachar / CHANDHU CHANDRASEKHAR