Enter your Email Address to subscribe to our newsletters

patna, 23 ഒക്റ്റോബര്‍ (H.S.)
പാറ്റ്ന: അടുത്ത മാസം നടക്കാനിരിക്കുന്ന നിയമസഭാ തെരഞ്ഞെടുപ്പ് പ്രചാരണത്തിന്റെ ഭാഗമായി വ്യാഴാഴ്ച വൈകുന്നേരം പ്രധാനമന്ത്രി നരേന്ദ്ര മോദി ബിഹാറിലെ യുവാക്കളുമായി സംവദിക്കും. ബിജെപി നേതൃത്വത്തിലുള്ള എൻഡിഎയുടെ 'മേരാ ബൂത്ത് സബ്‌സെ മജ്‌ബൂത്ത്' സംരംഭത്തിൽ പ്രധാനമന്ത്രി മോദി വെർച്വലായി പങ്കെടുക്കും.
അതേസമയം മഹാ ഘട്ട് ബന്ധൻ തങ്ങളുടെ മുഖ്യമന്ത്രി സ്ഥാനാർത്ഥിയായി ആർ ജെ ഡി നേതാവ് തേജസ്വി യാദവിനെ പ്രഖ്യാപിച്ചു. മുഖ്യമന്ത്രി സ്ഥാനാർഥി ആരെന്നതുമായി ബന്ധപ്പെട്ട് തർക്കങ്ങൾ നിലനിൽക്കവേ കഴിഞ്ഞ ദിവസം, സ്വയം മുഖ്യമന്ത്രി സ്ഥാനാർത്ഥിയാണെന്ന് പ്രഖ്യാപിച്ചു കൊണ്ട് തേജസ്വി യാദവ് മുന്നോട്ട് വന്നിരുന്നു. ഇതിനെ തുടർന്ന് കോൺഗ്രസ്സ് വഴങ്ങുകയായിരുന്നു.
സീറ്റ് വിഭജനത്തെച്ചൊല്ലി മുന്നണിക്കുള്ളില്‍ ആഴ്ചകളോളം നീണ്ട തര്‍ക്കത്തിനൊടുവിലാണ് തേജസ്വിയെ പ്രതിപക്ഷമഹാസഖ്യത്തിന്റെ മുഖ്യമന്ത്രി സ്ഥാനാര്‍ഥിയായി പ്രഖ്യാപിച്ചത്. നിരീക്ഷകനായി ബിഹാറിലേക്ക് എത്തിയ കോണ്‍ഗ്രസ് നേതാവ് അശോക് ഗെലോട്ട് ആണ് പട്‌നയില്‍ നടന്ന ഇന്ത്യാ സഖ്യത്തിന്റെ സംയുക്ത പത്രസമ്മേളനത്തില്‍ തേജസ്വിയെ മുഖ്യമന്ത്രി സ്ഥാനാര്‍ത്ഥിയായി പ്രഖ്യാപിച്ചത്.
''തേജസ്വി യാദവ് പ്രതിബദ്ധതയുള്ള ചെറുപ്പക്കാരനാണ്. അതിനാലാണ് മഹാസഖ്യം മുഖ്യമന്ത്രി സ്ഥാനാര്‍ത്ഥിയായി അദ്ദേഹത്തെ തിരഞ്ഞെടുത്തത്. എനിക്ക് അമിത് ഷായോട് ഇത്രയേ ചോദിക്കാനുള്ളൂ. ഞങ്ങളുടെ മുഖം തേജസ്വി യാദവാണ്. ഇനി എന്‍ഡിഎയുടെ മുഖ്യമന്ത്രി സ്ഥാനാര്‍ഥി ആരാണെന്ന് സ്ഥിരീകരിക്കേണ്ടത് നിങ്ങളാണ്'' - അശോക് ഗെലോട്ട് പറഞ്ഞു. വികാസ്ശീല്‍ ഇന്‍സാന്‍ പാര്‍ട്ടിയുടെ തലവന്‍ മുകേഷ് സാഹ്നിയാണ് സഖ്യത്തിന്റെ ഉപമുഖ്യമന്ത്രി സ്ഥാനാര്‍ത്ഥിയെന്നും കൂടുതല്‍ ഉപമുഖ്യമന്ത്രിമാരെ പിന്നീട് പ്രഖ്യാപിക്കാമെന്നും ഗെലോട്ട് കൂട്ടിച്ചേര്‍ത്തു.
''നിതീഷ് കുമാറിനോട് എന്‍ഡിഎ അനീതിയാണ് കാണിക്കുന്നത്. നിതീഷ് കുമാര്‍ എന്‍ഡിഎയുടെ മുഖ്യമന്ത്രി സ്ഥാനാര്‍ഥിയാണെന്ന് ഒരു പ്രഖ്യാപനവും ഉണ്ടായിട്ടില്ല. ഞങ്ങള്‍ അമിത് ഷായോട് ചോദിക്കാന്‍ ആഗ്രഹിക്കുന്നു, എല്ലാ തിരഞ്ഞെടുപ്പുകള്‍ക്കും മുമ്പ് നിങ്ങള്‍ നിതീഷ് കുമാറിനെ മുഖ്യമന്ത്രി സ്ഥാനാര്‍ഥിയായി പ്രഖ്യാപിച്ചിരുന്നു. എന്തുകൊണ്ട് ഇത്തവണ അങ്ങനെ സംഭവിച്ചില്ല. ഇത് നിതീഷ് കുമാറിന്റെ അവസാന തിരഞ്ഞെടുപ്പാണ്. അമിത് ഷാ അത് വ്യക്തമാക്കിയിട്ടുണ്ട്'' - തേജസ്വി പറഞ്ഞു.
---------------
Hindusthan Samachar / Roshith K