Enter your Email Address to subscribe to our newsletters

Thiruvanathapuram , 23 ഒക്റ്റോബര്‍ (H.S.)
തിരുവനന്തപുരം
മുന്‍ രാഷ്ട്രപതി കെ.ആര്‍ നാരായണന്റെ പ്രതിമ അനാച്ഛാദനം ചെയ്യുന്ന ചടങ്ങില്‍ നിന്ന് മുഖ്യമന്ത്രിയും പ്രതിപക്ഷ നേതാവും വിട്ടുനിന്നതിനെ രൂക്ഷമായി വിമർശിച്ച് മുൻകേന്ദ്രമന്ത്രി വി.മുരളീധരൻ.
ചടങ്ങിലെ ഇരുവരുടേയും അസാന്നിധ്യം മുന്‍ രാഷ്ട്രപതിയോടും ഇപ്പോഴത്തെ രാഷ്ട്രപതിയോടുമുള്ള അനാദരവ് മാത്രമല്ല ദളിത് സമൂഹത്തോടുള്ള അവഹേളനമാണെന്ന് വി.മുരളീധരൻ കുറ്റപ്പെടുത്തി. രാഷ്ട്രപതിയുടെ കേരളത്തിലെ സന്ദർശനം മുന്‍കൂട്ടി തീരുമാനിച്ചതാണ്. അതിനാല്‍ത്തന്നെ വിദേശയാത്രയുടെ സമയം മാറ്റാന്‍ മുഖ്യമന്ത്രിക്ക് സാധിക്കുമായിരുന്നു. പ്രതിപക്ഷ നേതാവ് വി.ഡി സതീശന്‍ തിരുവനന്തപുരത്ത് ഉണ്ടായിട്ടും , ക്ഷണമുണ്ടായിട്ടും പങ്കെടുക്കാതിരുന്നത് ബോധപൂര്‍വാണ്. കോൺഗ്രസ് പിന്നാക്കവിഭാഗത്തിന് എന്നും എതിരാണ്. സോണിയാഗാന്ധി ദ്രൌപതി മുർമുവിനെ അവഹേളിച്ചത് രാജ്യം മറന്നിട്ടില്ല. ദളിത് സമൂഹത്തില്‍ നിന്ന് രാജ്യത്തെ പ്രഥമപൗരന്‍മാരായവരോടുള്ള അവജ്ഞയാണോ മുഖ്യമന്ത്രിയുടെയും പ്രതിപക്ഷ നേതാവിന്‍റെയും നിലപാടിന് പിന്നിലെന്ന് മുന്‍ കേന്ദ്രമന്ത്രി ചോദിച്ചു. അപലപനീമായ സംഭവത്തിൽ ദളിത് സമൂഹത്തോട് മുഖ്യമന്ത്രിയും പ്രതിപക്ഷനേതാവും മാപ്പ് പറയണമെന്ന് ഭാരതീയ ജനതാ പാർട്ടി ആവശ്യപ്പെടുന്നതായും വി.മുരളീധരൻ പറഞ്ഞു.
കേരള സന്ദര്‍ശനത്തിനെത്തിയ രാഷ്ട്രപതി ദ്രൗപദി മുര്‍മുവാണ് പ്രതിമ അനാവരണം ചെയ്തത്. തുടര്‍ന്ന് പ്രതിമയില്‍ പുഷ്പാര്‍ചന നടത്തി. മുന്‍ രാഷ്ട്രപതി റാംനാഥ് കോവിന്ദ്, ഗവര്‍ണര്‍ രാജേന്ദ്ര ആര്‍ലേക്കര്‍, കേരള മുന്‍ ഗവര്‍ണറും ഇപ്പോള്‍ ബിഹാര്‍ ഗവര്‍ണറുമായ ആരിഫ് മുഹമ്മദ് ഖാന്‍, തുടങ്ങിയവര്‍ പങ്കെടുത്തു.
രാജ്ഭവനില്‍ ഗവര്‍ണറുടെ വസതിയിലേക്കുള്ള വഴിയില്‍ അതിഥി മന്ദിരത്തോടു ചേര്‍ന്നുള്ള സ്ഥലത്താണ് പ്രതിമ സ്ഥാപിച്ചിരിക്കുന്നത്. ഫൈന്‍ ആര്‍ട്‌സ് കോളജ് പ്രിന്‍സിപ്പല്‍ പ്രഫ.ഇ.കെ.നാരായണന്‍ കുട്ടിയുടെ മേല്‍നോട്ടത്തില്‍ ഇടുക്കി സ്വദേശി സിജോയാണ് മൂന്നടി ഉയരമുള്ള അര്‍ധകായ സിമന്റ് ശില്‍പം നിര്‍മിച്ചത്.
രാഷ്ട്രപതിയായിരിക്കെ, റാംനാഥ് കോവിന്ദ് 2024 മേയ് 3ന് ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന് അയച്ച കത്തിനെത്തുടര്‍ന്നാണ് ഈ ആശയം രൂപപ്പെട്ടത്. 'രാജ്യത്തിന് വലിയ സംഭാവനകള്‍ നല്‍കിയ മുന്‍ രാഷ്ട്രപതിമാരുടെ ഓര്‍മ നിലനിര്‍ത്താന്‍ സംസ്ഥാനങ്ങളിലെ രാജ്ഭവനുകള്‍ ശ്രമിക്കണം' എന്ന് കത്തില്‍ റാംനാഥ് കോവിന്ദ് നിര്‍ദേശിച്ചു. കെ.ആര്‍.നാരായണന്റെ സംഭാവനകള്‍ പ്രത്യേകം പരാമര്‍ശിക്കുകയും ചെയ്തു. തുടര്‍ന്നാണ് അദ്ദേഹത്തിന്റെ ശില്‍പം രാജ്ഭവനില്‍ സ്ഥാപിക്കാന്‍ ആരിഫ് മുഹമ്മദ് ഖാന്‍ നിര്‍ദേശം നല്‍കിയത്.
രാജ്യത്തെ രാ,്ട്രപതി, ഉപരാഷ്ട്രപതി, പദവികളില്‍ എത്തിയ മലയാളിയാണ് കെആര്‍ നാരായണന്‍. രാജീവ് ഗാന്ധി മന്ത്രിസഭയില്‍ ആസൂത്രണ മന്ത്രിയും പിന്നീട് ശാസ്ത്രസാങ്കേതിക മന്ത്രിയുമായി. 1989-ലും 1991-ലും ലോകസഭാംഗമായും 1992 ഓഗസ്റ്റ് 21-ന് ഉപരാഷ്ട്രപതിയായും തെരഞ്ഞെടുക്കപ്പെട്ടു. 1997 ജൂലൈ 25-ന് ഇന്ത്യയുടെ പതിനൊന്നാമത്തെ രാഷ്ട്രപതിയുമായി
---------------
Hindusthan Samachar / Sreejith S