Enter your Email Address to subscribe to our newsletters

Thiruvananthapuram, 24 ഒക്റ്റോബര്‍ (H.S.)
ജില്ലയില്‍ കനത്ത മഴ തുടരുന്ന സാഹചര്യത്തില്‍ സുരക്ഷാ മുൻകരുതലിന്റെ ഭാഗമായി പ്രമുഖ വിനോദസഞ്ചാര കേന്ദ്രമായ പൊന്മുടി ഇക്കോ ടൂറിസം സെന്റർ അടച്ചു.
ഇന്ന് മുതല്‍ (24.10.2025) ഇനി ഒരു അറിയിപ്പ് ഉണ്ടാകുന്നത് വരെ അടച്ചിടുന്നതായി തിരുവനന്തപുരം ഡിവിഷണല്‍ ഫോറസ്റ്റ് ഓഫീസര്‍ അറിയിച്ചു. സഞ്ചാരികളുടെ സുരക്ഷയും അപകട സാധ്യതകളും കണക്കിലെടുത്താണ് തീരുമാനം.
തലസ്ഥാന നഗരത്തിലും മലയോര മേഖലയിലുമെല്ലാം ശക്തമായ മഴയാണ് കഴിഞ്ഞ ദിവസങ്ങളില്‍ പെയ്തത്. ഇന്ന് പുലര്‍ച്ചെ മുതല്‍ തിരുവനന്തപുരത്ത് ശക്തമായ മഴ തുടരുകയുമാണ്. സാധാരണയായി രാവിലെ 8 മണി മുതല്‍ വൈകുന്നരേം 4 മണി വരെയാണ് പൊന്മുടിയിലേയ്ക്ക് പ്രവേശനം അനുവദിക്കാറുള്ളത്. മഴ ശക്തമായി കഴിഞ്ഞാല്‍ പോകുന്ന വഴിയില്‍ മണ്ണിടിയാനും ഗതാഗതക്കുരുക്ക് ഉണ്ടാകാനുമുള്ള സാധ്യതയുണ്ട്. ഈ സാഹചര്യം കണക്കിലെടുത്താണ് പൊന്മുടിയിലേയ്ക്കുള്ള പ്രവേശനം താത്ക്കാലികമായി നിര്‍ത്തി വെയ്ക്കുന്നതായി വനം വകുപ്പ് അധികൃതര്‍ അറിയിച്ചിരിക്കുന്നത്.
സംസ്ഥാനത്ത് ഇന്നും കനത്ത മഴയ്ക്ക് സാധ്യതയുണ്ടെന്നാണ് കാലാവസ്ഥാ വകുപ്പിന്റെ അറിയിപ്പ്. 5 ജില്ലകളില്‍ ഇന്ന് ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചിരിക്കുകയാണ്. മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർകോട് എന്നീ ജില്ലകളിലാണ് ഇന്ന് ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചിരിക്കുന്നത്. തിരുവനന്തപുരം, എറണാകുളം, ഇടുക്കി, തൃശ്ശൂർ, പാലക്കാട് എന്നീ ജില്ലകളില്‍ യെല്ലോ അലർട്ടും പ്രഖ്യാപിച്ചിട്ടുണ്ട്. കേരള തീരത്ത് മത്സ്യബന്ധനത്തിന് വിലക്കുണ്ട്. തെക്ക് കിഴക്കൻ അറബിക്കടലില്‍ തീവ്ര ന്യൂനമർദ്ദവും തെക്കൻ കർണാടകയ്ക്ക് മുകളില്‍ ന്യൂനമർദ്ദവും സ്ഥിതി ചെയ്യുന്നുണ്ട്. തെക്ക് കിഴക്കൻ ബംഗാള്‍ ഉള്‍ക്കടലില്‍ മറ്റൊരു ന്യൂനമർദ്ദവും രൂപപ്പെട്ടേക്കുമെന്നാണ് മുന്നറിയിപ്പ്.
---------------
Hindusthan Samachar / CHANDHU CHANDRASEKHAR