Enter your Email Address to subscribe to our newsletters

Bellary, 25 ഒക്റ്റോബര്‍ (H.S.)
ശബരിമല സ്വര്‍ണക്കൊള്ളയില്‍ ഉണ്ണികൃഷ്ണന്‍ പോറ്റിയില്‍ നിന്ന് സ്വര്‍ണം വാങ്ങിയ ജ്വല്ലറി പൂട്ടി.
കർണാടകയിലെ ബെല്ലാരിയിലുള്ള വ്യാപാരി ഗോവർദ്ധന്റെ ഉടമസ്ഥതയിലുള്ള 'റൊദ്ദം' ജ്വല്ലറിയാണ് പെട്ടെന്ന് പൂട്ടിയത്. ജ്വല്ലറിയുടെ മുൻവശത്ത് ഉപഭോക്താക്കള്‍ക്ക് ബന്ധപ്പെടാനായി ഒരു ഫോണ്‍ നമ്ബർ മാത്രമുള്ള നോട്ടീസ് പതിച്ചിട്ടുണ്ട്.
കേസന്വേഷിക്കുന്ന പ്രത്യേക അന്വേഷണ സംഘം തെളിവെടുപ്പിനായി നാളെ ബെല്ലാരിയില്‍ എത്താനാണ് സാധ്യത. അടച്ചുപൂട്ടിയ ജ്വല്ലറിയുടെ ദൃശ്യങ്ങള്‍ നിലവില്‍ പുറത്തുവന്നിട്ടുണ്ട്.
ശബരിമല ദ്വാരപാളികളില്‍ നിന്ന് വേർതിരിച്ചെടുത്ത സ്വർണ്ണം ഉണ്ണികൃഷ്ണൻ പോറ്റി വിറ്റത് ബെല്ലാരിയിലെ ഈ വ്യാപാരിക്ക് ആണെന്നാണ് കണ്ടെത്തിയിട്ടുള്ളത്. ഉണ്ണികൃഷ്ണൻ പോറ്റിയില്‍ നിന്ന് 476 ഗ്രാം സ്വർണ്ണം വാങ്ങിയതായി വ്യാപാരി ഗോവർദ്ധൻ മൊഴി നല്‍കിയിരുന്നു. ഇരുവരും തമ്മിലുള്ള സാമ്ബത്തിക ഇടപാടുകള്‍ എസ്‌ഐടി വിശദമായി പരിശോധിച്ചു വരികയാണ്.
ഈ കേസുമായി ബന്ധപ്പെട്ട് പ്രതി ചേർക്കപ്പെട്ട ദേവസ്വം ബോർഡിലെ കൂടുതല്‍ ഉദ്യോഗസ്ഥരെ അന്വേഷണ സംഘം ഉടൻ ചോദ്യം ചെയ്യും. ചോദ്യം ചെയ്യലില്‍ നിന്ന് കൂടുതല്‍ തെളിവുകള്‍ ലഭിക്കുകയാണെങ്കില്‍ ഇവരുടെ അറസ്റ്റ് രേഖപ്പെടുത്താനും സാധ്യതയുണ്ട്.
അതിനിടെ, കേസിലെ രണ്ടാം പ്രതിയായ മുരാരി ബാബുവിന്റെ വീട്ടില്‍ നിന്ന് എസ്‌ഐടി സംഘം നിർണായകമായ ചില രേഖകള്‍ കണ്ടെടുത്തു. സാമ്ബത്തിക ഇടപാടുകളുമായി ബന്ധപ്പെട്ട സുപ്രധാനമായ വിവരങ്ങളാണ് കണ്ടെത്തിയവയില്‍ ഉള്‍പ്പെടുന്നത്. മുരാരി ബാബുവിന്റെ പെരുന്നയിലുള്ള വീട്ടില്‍ ഇന്നലെ നാല് മണിക്കൂറോളമാണ് എസ്‌ഐടി ഉദ്യോഗസ്ഥർ പരിശോധന നടത്തിയത്. ഒന്നാം പ്രതി ഉണ്ണികൃഷ്ണൻ പോറ്റിയെ ചോദ്യം ചെയ്തതില്‍ നിന്നും ലഭിച്ച സൂചനകളുടെ അടിസ്ഥാനത്തിലായിരുന്നു ഈ പരിശോധന.
കൂടുതല്‍ തെളിവെടുപ്പിനായി മുരാരി ബാബുവിനെ ഈ മാസം 29-ന് കസ്റ്റഡിയില്‍ വാങ്ങി വീട്ടിലെത്തിച്ച് തെളിവെടുപ്പ് നടത്താനും അന്വേഷണ സംഘം ആലോചിക്കുന്നുണ്ട്. അതേസമയം, കേസിലെ ഒന്നാം പ്രതിയായ ഉണ്ണികൃഷ്ണൻ പോറ്റിയുമായി എസ്‌ഐടി നടത്തുന്ന തെളിവെടുപ്പ് ഇന്നും തുടരും.
---------------
Hindusthan Samachar / CHANDHU CHANDRASEKHAR