Enter your Email Address to subscribe to our newsletters

Vellore, 28 ഒക്റ്റോബര്‍ (H.S.)
പരിപാടിക്കിടെ കുഴഞ്ഞുവീണ് വെല്ലൂർ സിഎംസി ഹോസ്പിറ്റലില്‍ ചികിത്സയില്‍ കഴിയുന്ന നടനും അവതാരകനുമായ രാജേഷ് കേശവിന്റെ ആരോഗ്യവിവരം സുഹൃത്ത് പ്രതാപ് ജയലക്ഷ്മി പങ്കുവെച്ചു.
രാജേഷ് കണ്ണു തുറന്നു എന്നും, എങ്കിലും ഫോക്കസ് കുറച്ചുകൂടി ശരിയാകാനുണ്ടെന്നും പ്രതാപ് അറിയിച്ചു.
കഴിഞ്ഞ 60 ദിവസമായി കിടക്കയിലായിരിക്കുന്ന രാജേഷിനെ വെല്ലൂർ മെഡിക്കല്‍ കോളേജില്‍ പ്രവേശിപ്പിച്ചിട്ട് ഒരു മാസത്തിലധികമായി. നിലവില്‍ PMR Department-ന്റെ (Physical Medicine and Rehabilitation and Polymyalgia Rheumatica) കീഴിലാണ് ചികിത്സകള്‍ ഏകോപിപ്പിക്കുന്നത്.
രാജേഷിന് നല്‍കുന്ന വിവിധ തെറാപ്പികളെക്കുറിച്ച് പ്രതാപ് വിശദീകരിച്ചു. സ്പീച്ച് തെറാപ്പി, ഫിസിയോതെറാപ്പി എന്നിവ രാവിലെ ആരംഭിക്കുന്നു. ഉച്ചയ്ക്ക് ശേഷമുള്ള ഒക്യുപേഷണല്‍ തെറാപ്പി (Occupational Therapy) രോഗിയുടെയും കൂടെയുള്ളവരുടെയും ക്ഷമയെ പരീക്ഷിക്കുന്നതാണ്. ഒരേ കാര്യങ്ങള്‍ ആവർത്തിച്ച് പറഞ്ഞ് മടുപ്പിക്കാതെ ചെയ്യിക്കുന്ന തെറാപ്പിസ്റ്റുകളുടെ ആത്മാർത്ഥതയെയും സഹനശക്തിയെയും അദ്ദേഹം അഭിനന്ദിച്ചു.
രാജേഷ് കണ്ണു തുറന്നെങ്കിലും കാഴ്ചയുടെ ഫോക്കസ് പൂർണ്ണമായി ശരിയായിട്ടില്ല. എന്നാല്‍ കേള്‍വി ശക്തിയുണ്ടെന്ന് വ്യക്തമായതോടെ ഡോക്ടർമാർക്ക് കൂടുതല്‍ തെറാപ്പികള്‍ നല്‍കാൻ ധൈര്യം ലഭിച്ചു. ചില സമയങ്ങളില്‍ രാജേഷ് മയക്കത്തില്‍ ഒരു തെറാപ്പിയോടും സഹകരിക്കാതെ മടിപിടിച്ച് കിടക്കുന്നത് കൂടെയുള്ളവരെ വിഷമിപ്പിക്കുന്നുണ്ട്. എങ്കിലും ക്ഷമയോടെയും സാവധാനത്തിലാണെങ്കിലും പരമാവധി ചികിത്സ നല്‍കാൻ എല്ലാവരും പരിശ്രമിക്കുന്നുണ്ട്. ചികിത്സാ സഹായം നല്‍കിയ ശ്രീ വേണു കുന്നപ്പള്ളിയെ പോലുള്ള സുമനസ്സുകളെ പ്രതാപ് നന്ദിയോടെ സ്മരിച്ചു. കൂടാതെ രാജേഷിനെ കേള്‍പ്പിക്കാനായി വോയിസ് നോട്ടുകള്‍ അയക്കുന്നവരോടുള്ള സ്നേഹവും അദ്ദേഹം ഫേസ്ബുക്കില്‍ പങ്കുവെച്ചു.
---------------
Hindusthan Samachar / CHANDHU CHANDRASEKHAR