വിദേശി കണ്ട മാലിന്യം; 'ദൈവത്തിന്റെ സ്വന്തം നാടിന്' ചീത്തപ്പേര്: ജര്‍മൻ വ്ലോഗറോട് മാപ്പ് പറഞ്ഞ് മലയാളികള്‍
Kottayam, 31 ഒക്റ്റോബര്‍ (H.S.) ജർമൻ വ്ലോഗറായ അലക്‌സാണ്ടർ വെല്‍ഡറുടെ കേരള ബസ് യാത്രയെക്കുറിച്ചുള്ള വീഡിയോ ലോകമെമ്ബാടുമുള്ള മലയാളികളെ നാണക്കേടിലാക്കിയിരിക്കുകയാണ്. സംസ്ഥാനത്തെ കുറ്റപ്പെടുത്താത്ത ഒരു വീഡിയോയുടെ പേരില്‍ പോലും കമന്റ് ബോക്‌സില്‍ ക്ഷമാ
German blogger


Kottayam, 31 ഒക്റ്റോബര്‍ (H.S.)

ജർമൻ വ്ലോഗറായ അലക്‌സാണ്ടർ വെല്‍ഡറുടെ കേരള ബസ് യാത്രയെക്കുറിച്ചുള്ള വീഡിയോ ലോകമെമ്ബാടുമുള്ള മലയാളികളെ നാണക്കേടിലാക്കിയിരിക്കുകയാണ്.

സംസ്ഥാനത്തെ കുറ്റപ്പെടുത്താത്ത ഒരു വീഡിയോയുടെ പേരില്‍ പോലും കമന്റ് ബോക്‌സില്‍ ക്ഷമാപണം നടത്താൻ മലയാളികള്‍ നിർബന്ധിതരായെന്നതാണ് ഈ വിഷയത്തിലെ വിരോധാഭാസം. ‘കേരളത്തിലെ കുഴപ്പം നിറഞ്ഞ ബസ് യാത്ര’ എന്ന തലക്കെട്ടില്‍ അലക്‌സ് പങ്കുവെച്ച വീഡിയോ, താൻ ബുക്ക് ചെയ്ത ബസിനായുള്ള തിരച്ചിലില്‍ ഒരു വിദേശി നേരിടുന്ന ബുദ്ധിമുട്ടുകള്‍ തുറന്നുകാട്ടുന്നു.

ഇന്ത്യയിലെ സാധാരണ ബസ് യാത്രയെക്കുറിച്ചാണ് വീഡിയോ ആരംഭിക്കുന്നത്. മൂന്നാറിലേക്കുള്ള ബസ് തേടിയാണ് വ്ലോഗറുടെ യാത്ര. ചങ്ങനാശ്ശേരിയിലെ ഒരു ബസ് സ്റ്റോപ്പില്‍ എത്തുമ്ബോള്‍, അതിന്റെ ഒരു മൂലയില്‍ കൂട്ടിയിട്ടിരിക്കുന്ന മാലിന്യം കാഴ്ചക്കാരെ ഞെട്ടിച്ചു. ഒരു വിദേശിക്ക് മുന്നില്‍ കേരളത്തിൻ്റെ യഥാർത്ഥ ചിത്രം കണ്ടതാണ് ലോകമെങ്ങുമുള്ള മലയാളികളെ രോഷാകുലരാക്കിയതും ക്ഷമാപണം നടത്താൻ പ്രേരിപ്പിച്ചതും.

കൃത്യമായ സൂചനകളില്ലാത്ത ഈ ബസ് സ്റ്റോപ്പ് ശരിയായ സ്ഥലമല്ലെന്ന് തോന്നിയതിനാല്‍ അലക്സ് പിന്നീട് ബസ് സ്റ്റാൻഡിലേക്ക് പോകുന്നു. മൂന്നാറിലേക്ക് ബുക്ക് ചെയ്ത ബസിനെക്കുറിച്ച്‌ അന്വേഷിച്ചപ്പോള്‍ ‘ഇല്ല’ എന്ന മറുപടിയാണ് ലഭിച്ചത്. തുടർന്ന്, ശരിയായ പിക്കപ്പ് ലൊക്കേഷനായി അദ്ദേഹം തിരക്കിട്ട് നടന്നു. റെഡ് ബസ് ഓണ്‍ലൈൻ വഴിയാണ് ടിക്കറ്റ് ബുക്ക് ചെയ്തതെങ്കിലും കൃത്യമായ ഒരു പിക്കപ്പ് ലൊക്കേഷൻ ലഭ്യമല്ലായിരുന്നു. കൂടാതെ, ടിക്കറ്റില്‍ നല്‍കിയിരുന്ന കോണ്‍ടാക്റ്റ് നമ്ബറില്‍ ബന്ധപ്പെടാൻ ശ്രമിച്ചെങ്കിലും അത് പ്രവർത്തനരഹിതമായിരുന്നു.

എങ്കിലും, വീഡിയോയുടെ അവസാന ഭാഗം ആശ്വാസകരമായിരുന്നു. നിരന്തരമായ അന്വേഷണങ്ങള്‍ക്കൊടുവില്‍ ഒരു നാട്ടുകാരൻ അലക്സിനെ കൃത്യമായ ബസ് സ്റ്റോപ്പില്‍ എത്തിക്കുകയും അദ്ദേഹം മൂന്നാറിലേക്കുള്ള ബസില്‍ കയറുകയും ചെയ്തു. യാത്രയ്ക്കിടയില്‍, കേരളത്തിലെ ആളുകള്‍ വളരെ സൗഹൃദപരവും സഹായമനസ്കരുമാണെന്ന് അലക്സ് വ്യക്തമാക്കുന്നുണ്ട്. ബസുകളിലെ പേരുകള്‍ മലയാളത്തില്‍ മാത്രം എഴുതിയിരിക്കുന്നത് വിദേശികള്‍ക്ക് ആശയക്കുഴപ്പമുണ്ടാക്കുന്നുണ്ടെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

അലക്‌സിൻ്റെ യാത്രാദുരിതം കണ്ടതോടെ മലയാളികള്‍ സോഷ്യല്‍ മീഡിയയില്‍ രൂക്ഷമായാണ് പ്രതികരിച്ചത്. ചങ്ങനാശ്ശേരി നഗരസഭയെ രൂക്ഷമായി വിമർശിച്ചുകൊണ്ട് നിരവധി കമൻ്റുകളാണ് നിറഞ്ഞത്. ‘മാലിന്യം ഇട്ടത് ലോകം മൊത്തം കണ്ടല്ലോ’, ‘ഗോഡ്‌സ് ഓണ്‍ കണ്‍ട്രിയും സാക്ഷരതയുമൊക്കെ വേറെ ഒരു കണ്ണില്‍ നിന്ന് നോക്കുമ്ബോഴാണ് ശരിക്കും മനസ്സിലാവുന്നത്’ തുടങ്ങിയ പ്രതികരണങ്ങള്‍ ഈ വിഷയത്തില്‍ മലയാളികള്‍ക്കുണ്ടായ നാണക്കേട് വ്യക്തമാക്കുന്നു. ടൂറിസം മന്ത്രി പി എ മുഹമ്മദ് റിയാസ്, ഗതാഗത മന്ത്രി കെ ബി ഗണേഷ് കുമാർ, കേരള ടൂറിസം, റെഡ് ബസ് കേരള എന്നിവരെ ടാഗ് ചെയ്താണ് മിക്ക കമൻ്റുകളും പ്രചരിക്കുന്നത്. അതേസമയം, യാത്രയില്‍ സഹായഹസ്തം നീട്ടിയവരെ അഭിനന്ദിക്കാനും മലയാളികള്‍ മടിച്ചില്ല. കൂടാതെ, ബുദ്ധിമുട്ട് നേരിട്ടതിന് നിരവധി പേർ വ്ലോഗറോട് ക്ഷമാപണം നടത്തുകയും കെഎസ്‌ആർടിസി വെബ്സൈറ്റ് വഴി ടിക്കറ്റ് ബുക്ക് ചെയ്യാൻ നിർദ്ദേശിക്കുകയും ചെയ്തു

---------------

Hindusthan Samachar / CHANDHU CHANDRASEKHAR


Latest News