Enter your Email Address to subscribe to our newsletters

Trivandrum, 10 നവംബര്‍ (H.S.)
തിരുവനന്തപുരം: മുന്നണി വിപുലീകരണം യുഡിഎഫ് ഗൗരവമായി ചര്‍ച്ച ചെയ്യുകയാണെന്ന് പ്രതിപക്ഷ നേതാവ് വി.ഡി.സതീശന്‍. വിവിധ പാര്‍ട്ടികള്‍ സമീപിച്ചിട്ടുണ്ടെന്നും ഉടന്‍ തീരുമാനം കൈക്കൊള്ളുമെന്നും അദ്ദേഹം പറഞ്ഞു. അന്‍വര്‍ വിഷയം യുഡിഎഫ് ചര്‍ച്ച ചെയ്യുന്നുവെന്ന സൂചനയും പ്രതിപക്ഷ നേതാവ് നല്‍കി. അതേസമയം വെല്‍ഫെയര്‍ പാര്‍ട്ടി പിന്തുണ തന്നിട്ടുണ്ടെന്നും അത് സ്വീകരിച്ചിട്ടുണ്ടെന്നും തുറന്നു പറഞ്ഞു.
എല്‍ഡിഎഫ് ഭരണത്തില്‍ കൃഷി, ആരോഗ്യം, വിദ്യാഭ്യാസം എന്നീ മേഖലകള്‍ തകര്‍ന്നു. തീരദേശത്തിനായി സര്‍ക്കാര്‍ഒരു രൂപ പോലും ചെലവഴിക്കുന്നില്ല. മലയോര മേഖലയിലെ ജനങ്ങളെ വന്യജീവികള്‍ക്ക് വിട്ടുകൊടുത്തിരിക്കുകയാണെന്നും പ്രതിപക്ഷ നേതാവ് വിമര്‍ശിച്ചു. തിരഞ്ഞെടുപ്പില്‍ ജനം സര്‍ക്കാരിനെ വിചാരണ ചെയ്യുമെന്നും അദ്ദേഹം പറഞ്ഞു.
തിരഞ്ഞെടുപ്പ് ഒരുക്കങ്ങളില്‍ കോണ്‍ഗ്രസ് ബഹുദൂരം മുന്നിലാണ്. കോട്ടയത്ത് യുഡിഎഫ് അനുകൂല സാഹചര്യമാണ് നിലനിൽക്കുന്നത് . കൊച്ചിയില്‍ ഉടന്‍ സ്ഥാനാര്‍ഥിയെ പ്രഖ്യാപിക്കുമെന്നും കോഴിക്കോട് സീറ്റ് വിഭജനം പൂര്‍ത്തിയായെന്നും അദ്ദേഹം വെളിപ്പെടുത്തി . കൊച്ചിയില്‍ മൂന്നില്‍ രണ്ട് സീറ്റ് കോണ്‍ഗ്രസ് പിടിക്കുമെന്നും പ്രതിപക്ഷ നേതാവ് പ്രതീക്ഷ പ്രകടിപ്പിച്ചു.
ഇന്ന് ഉച്ചയോടു കൂടിയാണ് കേരള തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്കുള്ള തെരഞ്ഞെടുപ്പ് തീയതികൾ പ്രഖ്യാപിച്ചത് . 2025 ഡിസംബർ 9 നും ഡിസംബർ 11 നും രണ്ട് ഘട്ടങ്ങളിലായി വോട്ടെടുപ്പ് നടക്കും, 2025 ഡിസംബർ 13 ന് വോട്ടെണ്ണൽ നടക്കും.
ഡിസംബർ 9 നും 11 നും നടക്കുന്ന രണ്ട് ഘട്ട വോട്ടെടുപ്പിൽ വ്യത്യസ്ത ജില്ലകൾ ഉൾപ്പെടും. ഡിസംബർ 9 ന് നടക്കുന്ന ആദ്യ ഘട്ടത്തിൽ തെക്കൻ, മധ്യ മേഖലകളിലെ ജില്ലകൾ ഉൾപ്പെടുന്നു: തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം. ഡിസംബർ 11 ന് നടക്കുന്ന രണ്ടാം ഘട്ടത്തിൽ ബാക്കിയുള്ള വടക്കൻ ജില്ലകളായ തൃശൂർ, പാലക്കാട്, മലപ്പുറം, വയനാട്, കോഴിക്കോട്, കണ്ണൂർ, കാസർഗോഡ് എന്നിവ ഉൾപ്പെടുന്നു. വോട്ടെണ്ണൽ 2025 ഡിസംബർ 13 ന് നടക്കും.
നിലവിൽ മാതൃകാ പെരുമാറ്റച്ചട്ടം പ്രാബല്യത്തിൽ ഉണ്ട്. 1,200 തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിൽ 1,199 എണ്ണത്തിലേക്കാണ് തിരഞ്ഞെടുപ്പ് നടക്കുക, 2027 ൽ കാലാവധി അവസാനിക്കുന്നതിനാൽ മട്ടന്നൂർ മുനിസിപ്പാലിറ്റിയെ ഇതിൽ ഉൾപ്പെടുത്തിയിട്ടില്ല.
---------------
Hindusthan Samachar / Roshith K