Enter your Email Address to subscribe to our newsletters

Kollam, 13 നവംബര്‍ (H.S.)
തനിക്കെതിരെ കൊല്ലം ഡിസിസിക്ക് മുമ്പിൽ പോസ്റ്റർ പതിപ്പിച്ചതിൽ പ്രതികരിച്ച് കോൺഗ്രസ് രാഷ്ട്രീയകാര്യ സമിതിയംഗം ബിന്ദു കൃഷ്ണ. പോസ്റ്ററിന് പിന്നിൽ രാഷ്ട്രീയ എതിരാളികളാണ്. കോൺഗ്രസിനുള്ളിൽ ഭിന്നത ഇല്ലെന്നും, ഇനിയും പോസ്റ്റുകൾ പ്രത്യക്ഷപ്പെട്ടേക്കാമെന്നും ബിന്ദു കൃഷ്ണ പറഞ്ഞു. കൂട്ടായ തീരുമാനമാണ് കോൺഗ്രസിൽ ഉണ്ടാകുന്നത്. യുഡിഎഫ് വിജയം മുന്നിൽ കണ്ടാണ് ഇത്തരത്തിൽ പോസ്റ്ററുകൾ പ്രചരിക്കുന്നതെന്നും ബിന്ദു കൃഷ്ണ കൂട്ടിച്ചേർത്തു.
മധ്യപ്രദേശിൽ സിന്ധ്യയെങ്കിൽ കേരളത്തിലെ ഒറ്റുകാരിയാണ് ബിന്ദുകൃഷ്ണ, ബിന്ദു കൃഷ്ണ ബിജെപി ഏജൻ്റ് ആണോ, ബിന്ദു കൃഷ്ണയുടെ ബിസിനസ് പാർട്ണർക്ക് നൽകാനുള്ളതല്ല കൊല്ലൂർവിള സീറ്റ് എന്നും ഉൾപ്പെടെയുള്ള പോസ്റ്ററുകളാണ് പ്രചരിച്ചത്. ബിന്ദു കൃഷ്ണയുടെ ബിസിനസ് പാർട്ണർക്ക് നൽകാനുള്ളതല്ല കൊല്ലൂർവിള സീറ്റ് എന്നും, കൊല്ലൂർവിളയ്ക്ക് ആവശ്യം നിലവിലെ കൗൺസിലർ ഹംസത്തു ബീവി ആണെന്നും പോസ്റ്ററിൽ കുറിച്ചിട്ടുണ്ട്. ബിന്ദു കൃഷ്ണയുടെ പടത്തിനൊപ്പം നരേന്ദ്ര മോദിയുടെയും താമര ചിഹ്നവും വെച്ച് പോസ്റ്റർ പതിപ്പിച്ചിട്ടുണ്ട്.
95 ശതമാനം മുസ്ലീം വോട്ടുള്ള കൊല്ലൂർ വിളയിൽ എൻഎസ്എസിന് എന്ത് കാര്യമെന്നും, കേരളത്തിലെ ഏറ്റവും വലിയ ജമാഅത്ത് ആയ കൊല്ലൂർവിളയിൽ, കൊല്ലൂർവിളക്കാരനല്ലാത്ത മാഷ്‌കൂറിന് എന്ത് കാര്യമെന്നും പോസ്റ്ററിൽ ചോദ്യമുണ്ട്. കൊല്ലത്ത് മത്സരിക്കാൻ സമുദായ നേതാക്കളുടെ പ്രീതിക്ക് വേണ്ടിയാണോ സീറ്റ് വിറ്റതെന്നും, ക്യാഷ് വാങ്ങിയാണോ കോൺഗ്രസ് ജയിക്കുന്ന സീറ്റ് വിറ്റതെന്നും പോസ്റ്ററിൽ കുറിച്ചിട്ടുണ്ട്.
---------------
Hindusthan Samachar / CHANDHU CHANDRASEKHAR