Enter your Email Address to subscribe to our newsletters

Newdelhi , 13 നവംബര്‍ (H.S.)
ദില്ലി: ചെങ്കോട്ട സ്ഫോടനത്തിൽ ഒരു ഡോക്ടർ കൂടി കസ്റ്റഡിയിൽ. കാൺപൂരിൽ നിന്ന് അനന്ത്നാഗ് സ്വദേശി മൊഹമ്മദ് ആരിഫിനെ ആണ് കസ്റ്റഡിയിൽ എടുത്തത്. നേരത്തെ പിടിയിലായ പർവ്വേസിനെ ദില്ലിയിൽ എത്തിച്ചു. ഇതോടെ പിടിയിലായ ഡോക്ടർമാരുടെ എണ്ണം ആറായി. കൂടാതെ, ഡിസംബർ ആറിന് ചെങ്കോട്ടയിൽ സ്ഫോടനത്തിന് ആയിരുന്നു ഉമറും കൂട്ടാളികളും ആസൂത്രണം നടത്തിയതെന്നും റിപ്പോർട്ട്.
ഇതിനിടെ, ദില്ലി സ്ഫോടന കേസിൽ അന്വേഷണം ഊർജിതമാക്കി എൻഐഎ. ഗൂഢാലോചനയിൽ പങ്കാളികളായ കൂടുതൽ ഡോക്ടർമാർക്കായി തെരച്ചിൽ ആരംഭിച്ചു. രണ്ടിലേറെ ഡോക്ടർമാർ കൂടി നെറ്റ്‍വർക്കിലുണ്ടെന്നാണ് നിഗമനം.അതേസമയം, ഹരിയാനയിൽ അമ്പതിലധികം പേരെ ചോദ്യം ചെയ്തുവരികയാണ്. കൂടാതെ കാർ ഓടിച്ചിരുന്നത് ഉമർ തന്നെയെന്ന് ഡിഎൻഎ പരിശോധന ഫലം റിപ്പോർട്ട് പുറത്തുവന്നു.
അതേസമയം, ചെങ്കോട്ട സ്ഫോടനവുമായി ബന്ധപ്പെട്ട് കണ്ടെത്തിയ രണ്ടാമത്തെ കാർ സ്ഫോടകവസ്തുക്കൾ കടത്താൻ ഉപയോഗിച്ചതെന്ന് സൂചന. അമോണിയം നൈട്രേറ്റ് കടത്താൻ ഈ കാർ ഉപയോഗിച്ചു എന്നാണ് സൂചന. ഇന്നലെ ഹരിയാനയിൽ നിന്നാണ് ഫരീദാബാദ് പൊലീസ് ചുവന്ന എക്കോ സ്പോർട്ട് കാർ കണ്ടെത്തിയത്. അതേസമയം, സ്ഫോടനത്തിനു മുൻപ് ഡോക്ടർ ഉമർ ഓൾഡ് ദില്ലിയിൽ എത്തിയിരുന്നതായി വിവരം ലഭിച്ചു. രാംലീല മൈതാനിന് സമീപമുള്ള പള്ളിയിൽ ഉമർ സമയം ചിലവിട്ടു.
അതിനിടെ, സ്ഫോടനം നടന്നതിന് സമീപമുള്ള ലാൽ ഖില മെട്രോ സ്റ്റേഷൻ അടച്ചു. ഇനിയൊരു അറിയിപ്പ് ഉണ്ടാകുന്നതുവരെ സ്റ്റേഷൻ തുറക്കില്ല. സുരക്ഷാകാരണങ്ങൾ ചൂണ്ടിക്കാട്ടിയാണ് തീരുമാനം.
---------------
Hindusthan Samachar / Roshith K