Enter your Email Address to subscribe to our newsletters

Trivandrum , 17 നവംബര്‍ (H.S.)
തിരുവനന്തപുരം: കണ്ണൂരിൽ എസ് ഐ ആർ ഡ്യൂട്ടിക്കിടെ ബിഎൽഒ ആത്മഹത്യ ചെയ്ത കേസ് ഗൗരവമുള്ള വിഷയമെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശൻ. അനീഷ് ജോർജിന്റെ ആത്മഹത്യയിൽ സിപിഐഎമ്മിന് പങ്ക് ഉണ്ട്. സിപിഐഎം പ്രവര്‍ത്തകരുടെ പങ്കുണ്ടെന്നാണ് പ്രാഥമിക അന്വേഷണത്തില്‍ വെളിപ്പെടുന്നത്. അതിനാല്‍ ഗൗരവകരമായ അന്വേഷണം നടക്കണമെന്ന് വിഡി സതീശൻ ആവശ്യപ്പെട്ടു.
തിരഞ്ഞെടുപ്പ് കമ്മീഷന്‍ കുറച്ചുകൂടെ ഗൗരവമായ ഈ വിഷയത്തെ കാണണം. സംസ്ഥാനത്ത് വ്യാപകമായി ബിഎല്‍ഒമാര്‍ പരാതി ഉന്നയിക്കുന്നുണ്ട്. ബിഎൽഒമാർക്ക് ജോലി ഭാരമാണ്. സിപിഐഎം എസ്ഐആർ ദുരുപയോഗപ്പെടുത്തുന്നു. അതും ശക്തമായി എതിർക്കുമെന്ന് വിഡി സതീശൻ വ്യക്തമാക്കി.
നേരത്തെ കണ്ണൂർ ജില്ലാ കളക്ടറും, ബി എൽ ഓ ആത്മഹത്യ ചെയ്തത് തൊഴിൽ സമ്മർദ്ദം മൂലമല്ലെന്ന് വ്യക്തമാക്കി രംഗത്ത് വന്നിരുന്നു.
അനീഷ് ജോർജിന് തൊഴിൽ സമ്മർദം ഇല്ലായിരുന്നെന്നും ആകെ വിതരണം ചെയ്യാൻ ബാക്കി ഉണ്ടായിരുന്നത് 50 ഫോമുകൾ മാത്രമായിരുന്നെന്നും, അനീഷ് ഉത്തരവാദിത്തങ്ങൾ കൃത്യമായി നിറവേറ്റി വരുന്ന ആളാണെന്നുമായിരുന്നു കളക്ടർ വ്യക്തമാക്കിയത് . സഹായം വേണ്ടതുണ്ടോ എന്നറിയാൻ ഉദ്യോഗസ്ഥർ വിളിച്ചപ്പോഴും ആവശ്യമില്ലെന്നായിരുന്നു അദ്ദേഹത്തിന്റെ മറുപടിയെന്നും കളക്ടർ വാർത്തക്കുറിപ്പിൽ പറഞ്ഞു.
പൊലീസിന്റെയും വകുപ്പ് തല അന്വേഷണത്തിലും ആത്മഹത്യയിൽ തൊഴിൽ സമ്മർദം ഇല്ലെന്നാണ് കണ്ടെത്തൽ. പൊലീസിലൂടെയും ഭരണപരമായ അന്വേഷണങ്ങളിലൂടെയും നിലവിൽ ലഭ്യമായ വിവരങ്ങളുടെ അടിസ്ഥാനത്തിൽ എസ്‌ഐആറുമായി ബന്ധപ്പെട്ട ജോലികളും ബിഎൽഒയുടെ മരണവും തമ്മിൽ വ്യക്തമായ ബന്ധം സ്ഥാപിക്കപ്പെട്ടിട്ടില്ലെന്നും വാർത്തക്കുറിപ്പിൽ പറയുന്നു.
---------------
Hindusthan Samachar / Roshith K