Enter your Email Address to subscribe to our newsletters

Kerala, 19 നവംബര്‍ (H.S.)
ശബരിമലയിലെ അനിയന്ത്രിതമായ ഭക്തജനത്തിരക്കിൽ തിരുവിതാംകൂർ ദേവസ്വം ബോർഡിനുമെതിരെ അതിരൂക്ഷമായ വിമർശനമുയർത്തി ഹൈക്കോടതി. ഭക്തരെ ശ്വാസം മുട്ടിച്ച് മരണത്തിലേക്ക് തള്ളിവിടാനാവില്ല എന്നും, വലിയ ദുരന്തം ഉണ്ടാകാതിരിക്കാൻ ഉടനടി നടപടിയെടുക്കണമെന്നും കോടതി മുന്നറിയിപ്പ് നൽകി.
മണ്ഡലകാല മുന്നൊരുക്കങ്ങളിലെ വീഴ്ചയിൽ കോടതി കടുത്ത അതൃപ്തി രേഖപ്പെടുത്തി. ദേവസ്വം ബോർഡ് പറഞ്ഞതൊന്നും നടന്നില്ലല്ലോ എന്നും കേവലം ഉത്സവം നടത്തുന്നപോലെയാണോ ശബരിമലയിൽ മുന്നൊരുക്കങ്ങൾ നടത്തേണ്ടത് എന്നും കോടതി ചോദിച്ചു.
ആറ് മാസം മുൻപേ മുന്നൊരുക്കങ്ങൾ നടത്തണമായിരുന്നുവെന്നും ദേവസ്വം ബോർഡിന് ഏകോപനമില്ലെന്നും കോടതി കുറ്റപ്പെടുത്തി. ഇത്രയും പേരെ എന്തിന് കയറ്റുന്നു? എന്ന് ചോദിച്ച കോടതി, ശാസ്ത്രീയമായ രീതിയിൽ കാര്യങ്ങൾ ക്രമീകരിക്കണമെന്നും ഭക്തരുടെ എണ്ണം കുറയ്ക്കണമെന്നും ആവശ്യപ്പെട്ടു.
90,000 പേരെ എവിടെ മുതൽ എവിടെ വരെ നിർത്താനാകുമെന്ന് വ്യക്തതയുണ്ടാകണം. പൊലീസ് മാത്രം പോരാ, തിരക്ക് നിയന്ത്രണത്തിന് ഏകോപനത്തിന് ആളു വേണം.
എട്ട് മണിക്കൂർ ക്യൂ നിൽക്കുന്ന ഭക്തർക്ക് ശുചിമുറി വൃത്തിയാക്കാൻ ആളില്ല, വെള്ളമില്ല. ആളുകൾക്ക് ക്യൂവിൽ ശ്വാസമുട്ടുകയാണ്. കുട്ടികളുമായി വരുന്നവരുടെ ബുദ്ധിമുട്ട് മനസിലാക്കണം. ഇങ്ങനെപോയാൽ വലിയ ദുരന്തം ഉണ്ടാകുമെന്നും ആളുകളെ തിരുകി കയറ്റിയിട്ട് എന്ത് കാര്യം? എന്നും കോടതി വിമർശിച്ചു.
അനിഷ്ട സംഭവങ്ങൾ ഉണ്ടാകരുതെന്ന് ആവർത്തിച്ച കോടതി, ഈ വിഷയങ്ങളിൽ വിശദീകരണം നൽകാൻ വെള്ളിയാഴ്ചയ്ക്കുള്ളിൽ സർക്കാരിനും ദേവസ്വം ബോർഡിനും നിർദേശം നൽകി
അതേസമയം തിരക്ക് നിയന്ത്രണവിധേയമാണെന്ന് ദിവസം ബോർഡ് പ്രസിഡന്റ് കെ ജയകുമാർ പറഞ്ഞു. സുഗമമായ ദർശനത്തിന് സൗകര്യമൊരുക്കം. നിലയ്ക്കലിൽ ഭക്തരെ നിയന്ത്രിക്കും. ക്യൂ കോംപ്ലക്സുകളിൽ ഭക്തർക്ക് വിശ്രമ സൗകര്യം ഒരുക്കിയിട്ടുണ്ട്. ഏകോപനത്തിനായി കോഡിനേറ്റർമാരെ നിയോഗിച്ചിട്ടുണ്ട് എന്നും കെ ജയകുമാർ വ്യക്തമാക്കി.
---------------
Hindusthan Samachar / CHANDHU CHANDRASEKHAR