Enter your Email Address to subscribe to our newsletters

Thiruvanathapuram, 19 നവംബര്‍ (H.S.)
വർക്കലയ്ക്കടുത്ത് ട്രെയിനിൽ വെച്ച് അതിദാരുണമായ ആക്രമണത്തിനിരയായി ഗുരുതരമായി പരിക്കേറ്റ് തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിലെ തീവ്രപരിചരണ വിഭാഗത്തിൽ ചികിത്സയിൽ കഴിയുന്ന ശ്രീക്കുട്ടിയുടെ വിഷയത്തിൽ കേന്ദ്ര റെയിൽവേ മന്ത്രിക്ക് അടിയന്തരമായി കത്തയച്ചു. റെയിൽവേയുടെ സുരക്ഷാ പരിധിക്കുള്ളിൽ നടന്ന ഈ അതിക്രമം ശ്രീക്കുട്ടിയേയും അവരുടെ കുടുംബത്തേയും കടുത്ത പ്രതിസന്ധിയിലാക്കിയിരിക്കുകയാണ്. ഒരു യാത്രക്കാരിക്ക് പോലും സുരക്ഷിതമായി സഞ്ചരിക്കാൻ കഴിയാത്ത ഈ സാഹചര്യം ഞെട്ടിക്കുന്നതാണ്. റെയിൽവേ മന്ത്രാലയം ഈ അതിദാരുണമായ സംഭവത്തിൽ ഇടപെടണമെന്നാണ് കത്തിലെ ആവശ്യം.
മന്ത്രി ശിവൻകുട്ടി റെയിൽവേ മന്ത്രാലയത്തോട് ആവശ്യപ്പെട്ട പ്രധാന കാര്യങ്ങൾ:
ശ്രീക്കുട്ടിയുടെ ദീർഘകാല പരിചരണത്തിനും പുനരധിവാസത്തിനുമായി സാമ്പത്തിക നഷ്ടപരിഹാരം അടിയന്തരമായി ഉറപ്പാക്കുക.
- ഈ ദുരന്തത്തിന് ശേഷം ശ്രീക്കുട്ടിയുടെ കുടുംബത്തിന് സാമ്പത്തിക ഭദ്രത ഉറപ്പാക്കാൻ, യോഗ്യതയ്ക്ക് അനുസരിച്ച് റെയിൽവേയിലോ അനുബന്ധ സ്ഥാപനങ്ങളിലോ സ്ഥിരം ജോലി നൽകുക.
യാത്രക്കാരുടെ, പ്രത്യേകിച്ച് വനിതാ യാത്രക്കാരുടെ സുരക്ഷാ പ്രോട്ടോക്കോൾ ശക്തിപ്പെടുത്താനും ഇത്തരം സംഭവങ്ങൾ ആവർത്തിക്കാതിരിക്കാൻ സുരക്ഷാ പട്രോളിംഗ് വർദ്ധിപ്പിക്കാനും അടിയന്തര നടപടികൾ സ്വീകരിക്കുക.
യാത്രക്കാരുടെ സുരക്ഷ റെയിൽവേയുടെ പരമമായ ഉത്തരവാദിത്തമാണ്. ശ്രീക്കുട്ടിയെപ്പോലുള്ള ഇരകൾക്ക് ഉടനടി പിന്തുണ നൽകേണ്ടത് കേന്ദ്ര റെയിൽവേ മന്ത്രാലയത്തിന്റെ ധാർമ്മികവും സ്ഥാപനപരവുമായ കടമയാണ്. ഈ വിഷയത്തിൽ കേന്ദ്രസർക്കാരിൽ നിന്ന് വേഗത്തിലുള്ളതും അനുകൂലവുമായ നടപടി പ്രതീക്ഷിക്കുന്നു. എം പി ശശി തരൂർ ഇക്കാര്യത്തിൽ എന്ത് ചെയ്തു എന്നറിയാൻ ആഗ്രഹിക്കുന്നു.
ഈ മാസം 11നാണ് ഓടുന്ന ട്രെയിനിൽ യുവതിക്ക് നേരെ ആക്രമണം നടന്നത്. കേരള എക്സ്പ്രസിന്റെ ജനറൽ കമ്പാർട്‌മെന്റിൽ മദ്യപിച്ചു കയറിയ ആൾ ഓടുന്ന ട്രെയിനിൽ നിന്ന് 19 കാരിയായ ശ്രീക്കുട്ടിയെ പുറത്തേക്ക് തള്ളിയിട്ടത്. ഗുരുതരമായി പരിക്കേറ്റ ശ്രീക്കുട്ടി മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലാണ്. പ്രതി വെള്ളറട പനച്ചമൂട് സ്വദേശി സുരേഷിനെ റെയിൽവേ പോലീസ് പിടികൂടിയിരുന്നു.
---------------
Hindusthan Samachar / CHANDHU CHANDRASEKHAR