Enter your Email Address to subscribe to our newsletters

Shabarimala , 19 നവംബര്‍ (H.S.)
പത്തനംതിട്ട: ശബരിമലയിലുണ്ടായ തിക്കും തിരക്കിൽ സംസ്ഥാന സര്കാക്കറിനെതിരെ രൂക്ഷ വിമർശനവുമായി പ്രതിപക്ഷ നേതാവ് വി ഡി സതീശൻ. ശബരിമലയിലേത് ദൗർഭാഗ്യകരമായ സംഭവമാണ് . ഈ മാസം 17 ആണ് വൃശ്ചികം 1. എന്നാൽ തിരഞ്ഞെടുപ്പ് തീയതി പ്രഖ്യാപിച്ചത് പത്താം തീയതിയാണ്.സീസൺ തുടങ്ങുന്നതിന് ഒരാഴ്ച മുൻപാണോ തയ്യാറെടുപ്പ് ആരംഭിക്കേണ്ടത്. യുഡിഎഫിന്റെ കാലത്ത് ഉമ്മൻചാണ്ടി പമ്പയിൽ പോയി ഇരുന്നിട്ടാണ് എല്ലാ കോർഡിനേഷനും നടത്തിയിരുന്നത്. എന്നാൽ ഇവിടെ ആരും ഒരു ചുക്കും ചെയ്തില്ല. ആഗോള അയ്യപ്പ സംഗമം നടത്തിയവർ ഇത്തവണത്തെ മണ്ഡലകാലം മനഃപൂർവ്വം വികലമാക്കി. വി ഡി സതീശൻ പറഞ്ഞു.
ഇന്നലെ എല്ലാവരും അവിടെ മുൾമുനയിലാണ് നിന്നത്. ഏത് അപകടത്തിനും അവിടെ സാധ്യതയുണ്ടായിരുന്നു. പത്തും പതിനഞ്ചും മണിക്കൂറുകൾ നീണ്ടു നിൽക്കുന്ന വലിയ ക്യൂവാണ് അവിടെ ഉണ്ടായിരുന്നത്. ക്യൂ നിയന്ത്രിക്കാൻ ആളുകളോ കുടിക്കാനായി കുടിവെള്ളമോ ഉണ്ടായിരുന്നില്ല.
ശുചിമുറിയിൽ വെള്ളമില്ല,മലിനമായ പമ്പ ഇതൊക്കെ അവസ്ഥ . ശബരിമലയിലേക്ക് എത്താൻ കഴിയാതെ പന്തളത്ത് പോയി മാല ഊരി തിരിച്ചുപോയവർ ആയിരങ്ങളാണ് . ഇത് നിയന്ത്രിക്കുന്നതിനുള്ള നടപടികൾ സർക്കാർ അടിയന്തരമായി സ്വീകരിക്കണം, അല്ലെങ്കിൽ യുഡിഎഫ് പ്രതിനിധി സംഘം ശബരിമല സന്ദർശിക്കുമെന്നും വി ഡി സതീശൻ പറഞ്ഞു.
എന്‍ഡിആര്‍എഫിന്‍റെ ആദ്യ സംഘം സന്നിധാനത്തിൽ
അതേസമയം ശബരിമലയില്‍ ഭക്തജനങ്ങള്‍ക്ക് സുരക്ഷിതവും സുഗമവുമായ ദര്‍ശനം ഒരുക്കുന്നതിനായി എന്‍ഡിആര്‍എഫിന്‍റെ ആദ്യ സംഘം സന്നിധാനത്തെത്തി. തൃശൂരില്‍ നിന്നുള്ള 35 അംഗ സംഘമാണ് എത്തിയത്. ചെന്നൈയില്‍ നിന്നുള്ള രണ്ടാം സംഘം രാത്രിയോടെ പമ്പയിലെത്തും. 40 പേരാണ് ഈ സംഘത്തിലുള്ളത്. ഒന്നേകാല്‍ ലക്ഷത്തിലേറെപ്പേരാണ് ഇന്നലെ സന്നിധാനത്തെത്തിയത്. എന്നാല്‍ ഇവരില്‍ 87000 പേരുടെ എണ്ണം മാത്രമേ രേഖപ്പെടുത്താന്‍ കഴിഞ്ഞുള്ളൂ. ഇന്നലെ വൈകിട്ട് സന്നിധാനത്ത് എത്തിയവരാണ് ഇപ്പോള്‍ ദര്‍ശനം നടത്തുന്നത്. ഇപ്പോൾ ശബരിമലയിലെ സാഹചര്യം നിലവിൽ ശാന്തമാണ്.
ശബരിമലയിലെ തിരക്ക് കണക്കിലെടുത്ത് പമ്പയിലെ സ്പോട്ട് ബുക്കിങ് പൂർണമായും നിലയ്ക്കലിലേക്ക് മാറ്റി. ഏഴ് കൗണ്ടറുകളാണ് ഇതിനായി തുറന്നിട്ടുള്ളത്. ഇരുപതിനായിരമാണ് നിലയ്ക്കലിലെ പരമാവധി സ്പോട്ട് ബുക്കിങ്. ഈ പരിധിയെത്തിയാല്‍ സ്പോട്ട് ബുക്കിങ് നിയന്ത്രിക്കും.
അതിനിടെ സ്പോട്ട് ബുക്കിങിനെ ചൊല്ലി നിലയ്ക്കലില്‍ തര്‍ക്കമുണ്ടായി. ഏഴ് കൗണ്ടറുകള്‍ തുറക്കുമെന്ന് പറഞ്ഞിരുന്നുവെങ്കിലും അഞ്ച് കൗണ്ടറുകള്‍ മാത്രമാണ് തുറന്നതെന്നും മണിക്കൂറുകളായി കാത്ത് നില്‍ക്കുകയാണെന്നും ഭക്തര്‍ പറയുന്നു. പമ്പയില്‍ തീര്‍ഥാടകര്‍ കൂടുതല്‍ സമയം കാത്തുനില്‍ക്കുന്നത് ഒഴിവാക്കാനാണ് സ്പോട് ബുക്കിങ് നിലയ്ക്കലിലേക്ക് മാറ്റിയത്
---------------
Hindusthan Samachar / Roshith K