Enter your Email Address to subscribe to our newsletters

Kochi, 20 നവംബര്‍ (H.S.)
നടിയെ ആക്രമിച്ച കേസ് കോടതി ഇന്ന് വീണ്ടും പരിഗണിക്കും. കൊച്ചിയിലെ വിചാരണക്കോടതിയാണ് കേസ് വീണ്ടും പരിഗണിക്കുന്നത്.
കേസില്‍ വിധി പറയുന്ന തിയതി ഇന്ന് തീരുമാനിച്ചേക്കുമെന്നാണ് കരുതുന്നത്. അന്തിമ വാദം പൂർത്തിയാക്കിയ കേസില്‍ പ്രോസിക്യൂഷൻ ആരോപണങ്ങളിലെ സംശയനിവാരണം അവസാന ഘട്ടത്തിലാണ്. എറണാകുളം പ്രിൻസിപ്പല്‍ സെഷൻസ് കോടതി ജഡ്ജിയാണ് കേസില്‍ വിധി പ്രസ്താവന നടത്തുക.
കൊച്ചിയില്‍ 2017 ഫെബ്രുവരി 17നാണ് ഓടുന്ന വാഹനത്തില്‍ നടി ആക്രമണത്തിന് ഇരയായത്. കേസില്‍ ആകെ 12 പ്രതികളായിരുന്നു ഉണ്ടായിരുന്നത്. ഇതിലൊരാളെ മാപ്പുസാക്ഷിയാക്കുകയും രണ്ടുപേരെ കേസില്‍ നിന്ന് ഒഴിവാക്കുകയും ചെയ്തതോടെ കുറ്റപത്രത്തില്‍ ആകെ ഒമ്ബത് പ്രതികളാണുള്ളത്. പള്‍സർ സുനിയാണ് കേസിലെ ഒന്നാം പ്രതി, നടൻ ദിലീപാണ് കേസിലെ എട്ടാം പ്രതി.
കേസില്‍ സിബിഐ അന്വേഷണം വേണമെന്ന ആവശ്യവുമായി ദിലീപ് ഹൈക്കോടതിയെ സമീപിച്ചെങ്കിലും അനുകൂല വിധിയുണ്ടായിരുന്നില്ല. കേസിന്റെ വിചാരണ അന്തിമഘട്ടത്തിലെന്ന് നിരീക്ഷിച്ചുകൊണ്ടാണ് ജസ്റ്റിസുമാരായ എ മുഹമ്മദ് മുഷ്താഖ്, പി കൃഷ്ണകുമാർ എന്നിവരുടെ ഡിവിഷൻ ബെഞ്ച് ദിലീപിന്റ ഹർജി തള്ളിയത്. സുതാര്യവും പക്ഷപാതരഹിതവുമായ അന്വേഷണത്തിന് സിബിഐ വേണമെന്നായിരുന്നു ദിലീപിന്റെ വാദം. കേസെടുത്തതിലടക്കം ഗൂഢാലോചനയുണ്ടെന്ന് ദിലീപിന്റെ അഭിഭാഷകൻ വാദിച്ചിരുന്നു. ഈ വാദങ്ങള്‍ കോടതി അംഗീകരിച്ചില്ല. കേസിലെ വിചാരണക്കെതിരെയുള്ള പ്രതിരോധമായാണ് ദിലീപ് സിബിഐ അന്വേഷണം ആവശ്യപ്പെടുന്നതെന്ന് നേരത്തെ ഡിവിഷൻ ബെഞ്ച് നിരീക്ഷിച്ചിരുന്നു.
---------------
Hindusthan Samachar / CHANDHU CHANDRASEKHAR