Enter your Email Address to subscribe to our newsletters

Thiruvananthapuram, 20 നവംബര്‍ (H.S.)
സംസ്ഥാനത്തെ വിദ്യാഭ്യാസ വകുപ്പിന് കീഴിലെ ഓഫീസുകളിൽ വിജിലൻസ് നടത്തിയ പരിശോധനയിൽ കണ്ടെത്തിയത് വ്യാപക ക്രമക്കേടുകൾ. റീജിയണൽ ഡെപ്യൂട്ടി ഡയറക്ടറുടെ ഓഫീസുകളിലും, വൊക്കേഷണൽ ഹയർ സെക്കൻഡറി സ്കൂളുകളുടെ ചുമതലയുള്ള ഓഫീസുകളിലും ഉൾപ്പെടെ ഏകദേശം 55 ഓഫീസുകളിലാണ് പരിശോധന നടത്തിയത്. ഓപ്പറേഷൻ ബ്ലാക്ക് ബോർഡ് എന്ന പേരിലാണ് വിജിലൻസ് പരിശോധന.
മലപ്പുറത്തും കണ്ണൂരും ആലപ്പുഴയിലും തിരുവനന്തപുരത്തും ക്രമക്കേടുകൾ കണ്ടെത്തി. തിരുവനന്തപുരത്ത് ഡെപ്യൂട്ടി ഡയറക്ടറുടെ കീഴിൽ വരുന്ന സ്കൂളിൽ ഭിന്നശേഷി സംവരണം പാലിക്കാതെ 11 അധ്യാപകരെ നിയമിച്ചതായുള്ള തെളിവുകൾ ലഭിച്ചു. 77,500 രൂപയാണ് ആലപ്പുഴയിൽ ക്ലർക്കിൻ്റെ അക്കൗണ്ടിലേക്ക് സ്കൂൾ ജീവനക്കാർ അയച്ചത്. ഗൂഗിൾ പേയിലൂടെയാണ് ഉദ്യോഗസ്ഥർ കൈക്കൂലി വാങ്ങുന്നത്.
മലപ്പുറത്ത് ഉദ്യോഗസ്ഥൻ്റെ ഗൂഗിൾ പേയിലേക്ക് എത്തിയത് 20,500 രൂപയെന്ന് കണ്ടെത്തി. മലപ്പുറത്ത് ജീവനക്കാരുടെ പക്കൽ നിന്ന് 4,900 രൂപ പിടികൂടി. കണ്ണൂരിൽ അധ്യാപക തസ്തിക നിലനിർത്താൻ സ്കൂളിൽ പഠിക്കാത്ത കുട്ടികളുടെ വ്യാജ ഹാജർ ലിസ്റ്റ് തയ്യാറാക്കി. അധ്യാപക തസ്തിക സൃഷ്ടിക്കൽ, അത് ക്രമവത്കരിക്കൽ, ഭിന്നശേഷി സംവരണം പാലിക്കാതെയുള്ള ക്രമവത്കരണം എന്നിവ ഉൾപ്പെടെ വ്യാപക ക്രമക്കേടുകളാണ് കണ്ടെത്തിയത്.
---------------
Hindusthan Samachar / CHANDHU CHANDRASEKHAR