Enter your Email Address to subscribe to our newsletters

Kochi, 23 നവംബര്‍ (H.S.)
തിരുവനന്തപുരം : സംസ്ഥാനത്ത് കനത്ത മഴ തുടരുന്നു. അടുത്ത 3 മണിക്കൂറിൽ മാത്രം എറണാകുളം ജില്ലയിൽ ഓറഞ്ച് അലർട്ടാണെന്ന് കേന്ദ്ര കാലാവസ്ഥാ വിഭാഗം മുന്നറിയിപ്പ് നൽകി. ജില്ലയിൽ ഒറ്റപ്പെട്ടയിടങ്ങളിൽ ഇടിമിന്നലോട് കൂടിയ ശക്തമായ മഴയ്ക്കും മണിക്കൂറിൽ 40 കിലോമീറ്റർ വരെ വേഗതയിൽ ശക്തമായ കാറ്റിനും സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. അതേസമയം ഇന്ന് തിരുവനന്തപുരം, കൊല്ലം ജില്ലകളിൽ ഓറഞ്ച് അലർട്ട് നേരത്തെ കേന്ദ്ര കാലാവസ്ഥാ വിഭാഗം അറിയിച്ചിരുന്നു. എന്നാൽ എറണാകുളത്ത് അപ്രതീക്ഷിതമായി കനത്ത മഴ പെയ്യുകയായിരുന്നു.
കൊച്ചിയില്‍ പെയ്ത ശക്തമായ മഴയില്‍ എംജി റോഡിലെ കടകളില്‍ അടക്കം വെള്ളം കയറി. പലയിടത്തും വൈദ്യുതി മുടങ്ങി. എറണാകുളം ഇലഞ്ഞിയില്‍ ഇടിമിന്നലേറ്റ് വീടിന് കേടുപാട്. കൊച്ചി ധനുഷ്‌കോടി ദേശീയപാതയില്‍ ഗതാഗത നിയന്ത്രണം ഏര്‍പ്പെടുത്തിയിട്ടുണ്ട്. (heavy rain in kochi)
കൊച്ചിയില്‍ കലൂര്‍ കതൃക്കടവ്, എംജി റോഡ്, ജോസ് ജംഗ്ഷന്‍ എന്നിവിടങ്ങളിലാണ് വെള്ളക്കെട്ട് രൂക്ഷമായത്. രൂക്ഷമഴയെ തുടര്‍ന്ന് മൂന്നു മണിക്കൂര്‍ കൊച്ചി നഗരം ഓറഞ്ച് അലോട്ടിലായിരുന്നു. മഴ കനത്തതോടെ ഗതാഗതക്കുരുക്കും രൂക്ഷമായിരുന്നു. വെള്ളക്കെട്ട് രൂപപ്പെട്ടതോടെ മെട്രോയുടെ പണിയടക്കം ദുരിതത്തില്‍ ആയി. എംജി റോഡിലെ വെള്ളക്കെട്ട് കുറയുന്നുണ്ടെങ്കിലും ജോസ് ജംഗ്ഷനില്‍ വെള്ളക്കെട്ട് ഇപ്പോഴും തുടരുകയാണ്.
ബംഗാൾ ഉൾക്കടലിലെ ന്യൂനമർദ്ദം വരും ദിവസങ്ങളിൽ തീവ്രന്യുന മർദ്ദമായി മാറാൻ സാധ്യതയുണ്ട്. വടക്കൻ ജില്ലകളിലും ഒറ്റപ്പെട്ട ഇടങ്ങളിൽ ശക്തമായ മഴയ്ക്ക് സാധ്യതയുണ്ട്. കിഴക്കൻ കാറ്റ് വീണ്ടും സജീവമായതോടെ ഇടി മിന്നലൊടു കൂടിയ മഴയ്ക്കാണ് സാധ്യത. ജനങ്ങൾ ജാഗ്രത പാലിക്കണമെന്ന നിർദ്ദേശവും നൽകിയിട്ടുണ്ട്. കേരള-ലക്ഷദ്വീപ് തീരത്ത് മത്സ്യബന്ധനത്തിന് വിലക്കാണ്.
---------------
Hindusthan Samachar / Roshith K