Enter your Email Address to subscribe to our newsletters

Ernakulam, 29 നവംബര്‍ (H.S.)
നരേന്ദ്ര മോദി സർക്കാരിനെ വീണ്ടും വാനോളം പുകഴ്ത്തി ശശി തരൂർ എംപിയുടെ വിവാദ പരാമർശം. പിഎം ശ്രീയിൽ കാവിവത്കരണം കാണുന്നില്ലെന്ന് തരൂർ. മോദി സർക്കാരിനെക്കുറിച്ച് എപ്പോഴും നെഗറ്റീവ് പറഞ്ഞാൽ മതിയോ. മോദി സർക്കാരിന്റെ വികസന പദ്ധതികളിൽ മത വിവേചനം കണ്ടിട്ടില്ല. പൗരത്വ നിയമഭേദഗതിയോട് തനിക്ക് വിയോജിപ്പുണ്ട്. കേരള സർക്കാരിനേക്കാൾ കൂടുതൽ വികസനം കേന്ദ്ര സർക്കാർ നടപ്പാക്കിയിട്ടുണ്ടെന്നും തരൂർ പറഞ്ഞു. മനോരമ ഹോർത്തൂസ് വേദിയിലായിരുന്നു തരൂരിൻ്റെ പ്രസ്താവന.
രാഷ്ട്രീയം ഏതായാലും രാഷ്ട്രം നന്നായാൽ മതി. രാജ്യവും കേരളവും നന്നാകണം എന്നതാണ് എല്ലാവരുടെയും വിശ്വാസം. ആര് ജയിച്ചാലും അവർ എല്ലാവരുടെയും ജനപ്രതിനിധിയാണ്. ശുചിത്വഭാരത പദ്ധതി അടക്കം മോദി സർക്കാരിൻ്റെ ചില പരിപാടികൾക്ക് പിന്തുണയുണ്ട്. മന്ത്രിയായിരുന്നപ്പോൾ വകുപ്പിന് പുറത്തുള്ള വിഷയങ്ങളിൽ സംസാരിക്കാൻ അധികാരമില്ലായിരുന്നുവെന്നും തരൂർ പറഞ്ഞു.
തെരഞ്ഞെടുപ്പിൽ കോൺഗ്രസിന് മുഖം വേണമെന്നും ശശി തരൂർ പറഞ്ഞു. മറ്റു മുന്നണികൾക്കൊക്കെ മുഖ്യമന്ത്രി ആരെന്ന് ചോദിച്ചാൽ കാണിക്കാൻ ആളുണ്ട്. എല്ലാ സംസ്ഥാനങ്ങളിലും അങ്ങനെയാണ് പാർട്ടികൾ തെരഞ്ഞെടുപ്പിനെ നേരിടുന്നതെന്നും തരൂർ പറഞ്ഞു. കോൺഗ്രസിന്റെ മുഖം ആകുമോയെന്ന ചോദ്യത്തിന് രാഷ്ട്രീയക്കാരനായി തുടരും എന്ന് മറുപടി നൽകി.കുടുംബാധിപത്യത്തെ വീണ്ടും വിമർശിച്ച തരൂർ ഏതെങ്കിലും ഒരു കുടുംബത്തെ അല്ല താൻ വിമർശിച്ചതെന്ന് കൂട്ടിച്ചേർത്തു. കുടുംബാധിപത്യത്തെ രാഹുൽ ഗാന്ധി തന്നെ വിമർശിച്ചിട്ടുണ്ട്. രാഷ്ട്രീയക്കാരുടെ മക്കൾ രാഷ്ട്രീയക്കാരാകണമെന്ന പ്രവണത മാറണമെന്നും തരൂർ പറഞ്ഞു.
രാഹുൽ മാങ്കൂട്ടത്തിൽ വിഷയത്തിൽ ആരോപണങ്ങൾ ഉയരുമ്പോൾ ചിലർ രാജിവയ്ക്കും, ചിലർ തുടരുമെന്ന് തരൂർ പറഞ്ഞു. അത് അവരുടെ മനസാക്ഷിയുടെ വിഷയമാണ്. കൂടുതൽ രാഷ്ട്രീയ വിവാദങ്ങൾക്കില്ലെന്ന് തരൂർ പറഞ്ഞു.
---------------
Hindusthan Samachar / CHANDHU CHANDRASEKHAR