വനിതാ ഏകദിന ലോകകപ്പ് കിരീടം ഇന്ത്യയ്ക്ക്; ഇന്ത്യൻ ടീമിന് പാരിതോഷികം; 51 കോടി രൂപ നൽകുമെന്ന് ബി സി സി ഐ
Kerala, 3 നവംബര്‍ (H.S.) മുംബൈ : ഐസിസി വനിതാ ഏകദിന ലോകകപ്പില്‍ ഇന്ത്യക്ക് കിരീടനേട്ടം. ദക്ഷിണാഫ്രിക്കയെ തകര്‍ത്താണ് ചരിത്രനേട്ടം. ദക്ഷിണാഫ്രിക്കയെ 52 റണ്‍സിന് തോല്‍പ്പിച്ചാണ് ഇന്ത്യന്‍ ടീം ലോകജേതാക്കളായിരിക്കുന്നത്. 299 റണ്‍സ് വിജയലക്ഷ്യം പിന്തുട
വനിതാ ഏകദിന ലോകകപ്പ് കിരീടം ഇന്ത്യയ്ക്ക്;  ഇന്ത്യൻ ടീമിന് പാരിതോഷികം; 51 കോടി രൂപ നൽകുമെന്ന് ബി സി സി ഐ


Kerala, 3 നവംബര്‍ (H.S.)

മുംബൈ : ഐസിസി വനിതാ ഏകദിന ലോകകപ്പില്‍ ഇന്ത്യക്ക് കിരീടനേട്ടം. ദക്ഷിണാഫ്രിക്കയെ തകര്‍ത്താണ് ചരിത്രനേട്ടം. ദക്ഷിണാഫ്രിക്കയെ 52 റണ്‍സിന് തോല്‍പ്പിച്ചാണ് ഇന്ത്യന്‍ ടീം ലോകജേതാക്കളായിരിക്കുന്നത്. 299 റണ്‍സ് വിജയലക്ഷ്യം പിന്തുടര്‍ന്ന പ്രോട്ടീസ് വിമെന്‍ 246 റണ്‍സിന് പുറത്താകുകയായിരുന്നു. ഷഫാലി വര്‍മയുടെ ഓള്‍ റൗണ്ട് മികവാണ് ഇന്ത്യയ്ക്ക് ലോകകിരീടം സമ്മാനിച്ചിരിക്കുന്നത്. ബാറ്റുകൊണ്ടും പന്തുകൊണ്ടും ഷെഫാലി വർമ്മ മികവ് കാട്ടുകയായിരുന്നു.

നവി മുംബൈ, ഡി വൈ പാട്ടീല്‍ സ്റ്റേഡിയത്തില്‍ 299 റണ്‍സ് വിജയലക്ഷ്യം പിന്തുടരുന്ന ദക്ഷിണാഫ്രിക്ക 45.3 ഓവറില്‍ 246 റണ്‍സിന് എല്ലാവരും പുറത്തായി. ക്യാപ്റ്റന്‍ ലോറ വോള്‍വാര്‍ഡിന്റെ (98 പന്തില്‍ 101) സെഞ്ചുറിക്കും ദക്ഷിണാഫ്രിക്കയെ രക്ഷിക്കാന്‍ കഴിഞ്ഞില്ല.

അതേസമയം ജേതാക്കൾ ആയ ഇന്ത്യൻ വനിതാ ക്രിക്കറ്റ് ടീമിന് 51 കോടി രൂപ സമ്മാനമായി നൽകുമെന്ന് ബിസിസിഐ വ്യക്തമാക്കി . ടൂർണമെന്റ് ജേതാക്കളയതിൽ ഐസിസി യിൽ നിന്ന് പ്രൈസ് മണിയായി 39.78 കോടി രൂപയും ടീമിന് ലഭിച്ചിരുന്നു.

അഞ്ച് വിക്കറ്റ് നേടിയ ദീപ്തി ശര്‍മയാണ് ദക്ഷിണാഫ്രിക്കയെ തകര്‍ത്തത്. നേരത്തെ, ടോസ് നഷ്ടപ്പെട്ട് ബാറ്റിംഗിനെത്തിയ ഇന്ത്യയെ ഷെഫാലി വര്‍മ (87), ദീപ്തി ശര്‍മ (58), സ്മൃതി മന്ദാന (45), റിച്ചാ ഘോഷ് (34) എന്നിവരുടെ ഇന്നിംഗ്സുകളാണ് മികച്ച സ്‌കോറിലേക്ക് നയിച്ചത്. ഏഴ് വിക്കറ്റുകള്‍ ഇന്ത്യക്ക് നഷ്ടമായി. ദക്ഷിണാഫ്രിക്കയ്ക്ക് വേണ്ടി അയബോംഗ ഖാക മൂന്ന് വിക്കറ്റ് വീഴ്ത്തി.

കഴിഞ്ഞ രണ്ട് തവണയും കപ്പിനും ചുണ്ടിനുമിടയില്‍ നഷ്ടപ്പെട്ട കിരീടമാണ് സ്വന്തം മണ്ണില്‍ ഇന്ത്യ നേടിയെടുത്തിരിക്കുന്നത്. വനിതാ ട്വന്റി ട്വന്റി ലോകകപ്പിന് പിന്നാലെ ഏകദിന ലോകകപ്പിലും ദക്ഷിണാഫ്രിക്ക പടിക്കല്‍ കലമുടയ്ക്കുന്ന കാഴ്ചയാണ് ഇന്ന് കാണാനായത്. ഷെഫാലിയുടെ 87 റണ്‍സുകളും ദീപ്തി ശര്‍മയുടെ 58 റണ്‍സും സ്മൃതി മന്ദാനയുടെ 45 റണ്‍സും റിച്ചാ ഘോഷിന്റെ 34 റണ്‍സുമാണ് ഇന്ത്യയെ തുണച്ചത്. ക്യാപ്റ്റന്‍ ലോറ വോള്‍വാര്‍ഡിന്റെ സെഞ്ച്വറി നേട്ടത്തിനും ദക്ഷിണാഫ്രിക്കയുടെ തോല്‍വിയെ തടയാനായില്ല.

---------------

Hindusthan Samachar / Roshith K


Latest News