Enter your Email Address to subscribe to our newsletters

Kerala, 3 നവംബര്‍ (H.S.)
തിരുവനന്തപുരം: നെഹ്റു കുടുംബത്തിനെതിരെ ആഞ്ഞടിച്ച് ശശി തരൂർ എം പി. രാഹുലിനെയും പ്രിയങ്കയെയും സോണിയെയും പരോക്ഷമായി തരൂർ വിമർശിച്ചു. മംഗളം ദിനപത്രത്തിലെ ലേഖനത്തിലാണ് കുടുംബ വാഴ്ചയ്ക്കെതിരെ തരൂരിന്റെ രൂക്ഷ വിമർശനം ഉയർന്നത്.
സ്ഥാനാർത്ഥിയുടെ യോഗ്യത കുടുംബ പേരു മാത്രമാകുന്നു. മണ്ഡലത്തിലെ ജനങ്ങളോട് ഇവർ ഫലപ്രദമായി ഇടപെടില്ല. ഇവരുടെ പ്രകടനം മോശമായാൽ ജനങ്ങളോട് കണക്ക് പറയേണ്ടതില്ല. കുടുംബ വാഴ്ചയ്ക്ക് പകരം കഴിവിനെ അംഗീകരിക്കണം. ആഭ്യന്തരമായ പാർട്ടി തിരഞ്ഞെടുപ്പുകൾ വേണം. യോഗ്യതയുടെ അടിസ്ഥാനത്തിൽ നേതാക്കളെ തിരഞ്ഞെടുക്കണം. കുടുംബാധിപത്യം അവസാനിപ്പിക്കാൻ നിയമപരമായ പരിഷ്കരണം വേണമെന്നും ശശി തരൂർ ലേഖനത്തിൽ ആവശ്യപ്പെടുന്നു.
‘സ്വതന്ത്ര ഇന്ത്യയുടെ ആദ്യ പ്രധാനമന്ത്രി ജവാഹർലാൽ നെഹ്റു, പ്രധാനമന്ത്രിമാരായിരുന്ന ഇന്ദിര ഗാന്ധി, രാജീവ് ഗാന്ധി, നിലവിലെ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി, പ്രിയങ്ക ഗാന്ധി വാദ്ര എന്നിവരുൾപ്പെടുന്ന നെഹ്റു- ഗാന്ധി കുടുംബത്തിന്റെ സ്വാധീനം ഇന്ത്യയുടെ സ്വാതന്ത്ര്യസമര ചരിത്രവുമായി ഇഴചേർന്നിരിക്കുന്നതാണ്. എന്നാൽ, രാഷ്‌ട്രീയ നേതൃത്വം ഒരു ജന്മാവകാശം ആണെന്ന ധാരണയ്ക്ക് ഇത് അടിത്തറയിട്ടു. ഈ ആശയം ഇന്ത്യയിലെ എല്ലാ പാർടികളിലും എല്ലാ പ്രദേശങ്ങളിലും എല്ലാ തലത്തിലുമുള്ള രാഷ്ട്രീയത്തിലും വ്യാപിച്ചുകഴിഞ്ഞിരിക്കുന്നു’ എന്നാണ് ലേഖനം ആരംഭിക്കുന്നത്.
പരിചയത്തിനേക്കാൾ പാരമ്പര്യത്തിന് മുൻഗണന നൽകുന്ന രീതി ശരിയല്ല. ഇത് ഭരണ നേതൃത്വത്തിന്റെ നിലവാരം കുറയ്‌ക്കും. സ്ഥാനാർഥിയുടെ യോഗ്യത കുടുംബപ്പേര് മാത്രമാകുകയാണ്. മണ്ഡലത്തിലെ ജനങ്ങളോട് ഇവർ ഫലപ്രദമായി ഇടപെടാറില്ല. കുടുംബാധിപത്യം പുലർത്തുന്നവർക്ക് പ്രകടനം മോശമായാൽ ജനങ്ങളോട് കണക്ക് പറയേണ്ട ആവശ്യവുമില്ല. കുടുംബാധിപത്യത്തിന് അപ്പുറം കഴിവിനെ പരിഗണിക്കുന്ന രീതി വരണം. കുടുംബാധിപത്യം അവസാനിപ്പിക്കാൻ നിയമപരമായ പരിഷ്‌കരണംകൂടി വേണം– തരൂർ ആവശ്യപ്പെടുന്നു.
ബിജെപി തുടർച്ചയായി കോൺഗ്രസിലെ കുടുംബവാഴ്‌ച ആയുധമാക്കുമ്പോഴാണ്, അതേ അഭിപ്രായത്തെ ലേഖനത്തിലൂടെ തരൂർ സാധൂകരിക്കുന്നത്. മോദിയെ അനുകൂലിച്ചും കോൺഗ്രസിലെ കുടുംബവാഴ്‌ചയെ എതിർത്തും മുമ്പും തരൂർ പ്രതിസന്ധി സൃഷ്‌ടിച്ചിട്ടുണ്ട്. അടിയന്തരാവസ്ഥക്കാലത്തെ ക്രൂരത വിവരിച്ചും വിമർശിച്ചും തരൂർ എഴുതിയ ലേഖനം കോൺഗ്രസിനെ ഉലച്ചിരുന്നു.
---------------
Hindusthan Samachar / Roshith K