Enter your Email Address to subscribe to our newsletters

Kerala, 30 നവംബര്‍ (H.S.)
തിരുവനന്തപുരം: സൈബർ അധിക്ഷേപ പരാതിയിൽ രാഹുൽ ഈശ്വറിനെ അറസ്റ്റ് ചെയ്യാനൊരുങ്ങി പൊലീസ്. രാഹുൽ മാങ്കൂട്ടത്തിലിനെതിരായ ലൈംഗിക പീഡനക്കേസിൽ , അതിജീവിതയുടെ വിവരങ്ങൾ വെളിപ്പെടുത്തിയ കേസിലാണ് സൈബർ പൊലീസിന്റെ നടപടി. നന്ദാവനം എആർ ക്യാമ്പിലെ ചോദ്യം ചെയ്യലിലിനെ തുടർന്ന് രാഹുൽ ഈശ്വറിനെ തൈക്കാട് സൈബർ സ്റ്റേഷനിലേക്ക് മാറ്റി.
കേസിൽ കെപിസിസി ജനറൽ സെക്രട്ടറി സന്ദീപ് വാര്യർ നാലാം പ്രതിയാണ്. മഹിളാ കോൺഗ്രസ് പത്തനംതിട്ട ജില്ല സെക്രട്ടറി രഞ്ജിത പുളിക്കലിനെ രണ്ട് കേസുകളിൽ പ്രതിചേർത്തു.
ഇന്ന് വൈകുന്നേരത്തോടെയാണ് രാഹുൽ ഈശ്വറെ പൊലീസ് ചോദ്യം ചെയ്യാനായി വിളിപ്പിച്ചത്. പിന്നീട് എആർ ക്യാമ്പിൽ വെച്ച് വിശദമായി ചോദ്യം ചെയ്യുകയായിരുന്നു. രാഹുൽ ഈശ്വർ ഉൾപ്പെടെ നാല് പേരുടെ യുആർഎൽ ഐഡികളാണ് പരാതിക്കാരി സമർപ്പിച്ചത്. ഇത് പരിശോധിച്ചതിന് ശേഷമാണ് പൊലീസ് തുടർനടപടികളിലേക്ക് കടന്നത്.
അതേസമയം ലൈംഗിക പീഡനക്കേസില്‍ രാഹുല്‍ മാങ്കൂട്ടത്തില്‍ എംഎല്‍എയുടെ പാലക്കാട്ടെ ഫ്‌ളാറ്റിലെ പരിശോധന പൂർത്തിയായി. ഇന്നത്തെ പരിശോധന പൂർത്തിയാക്കി അന്വേഷണ സംഘം മടങ്ങി. പരാതിക്കാരിയെത്തിയ ദിവസത്തെ സിസിടിവി ദൃശ്യങ്ങൾ ലഭ്യമായില്ല. നാളെ അന്വേഷണ സംഘം വീണ്ടും ഫ്ലാറ്റിൽ എത്തും. കെയർ ടേക്കറിൽ നിന്ന് വിവരങ്ങൾ തേടും.
എംഎല്‍എ ഓഫീസിലും എസ്‌ഐടി സംഘം പരിശോധന നടത്തും. സ്വകാര്യ വാഹനത്തിലാണ് അന്വേഷണ സംഘമെത്തിയത്. പാലക്കാട് ക്രൈംബ്രാഞ്ച് ഓഫീസില്‍ എസ്‌ഐടി സംഘം യോഗം ചേര്‍ന്നു. പരിശോധനയ്ക്ക് പാലക്കാട്ടെ കൂടുതല്‍ പൊലീസ് സംഘത്തെ ആവശ്യപ്പെട്ടു. രണ്ടംഗ സംഘമായാണ് പരിശോധന നടത്തുന്നത്.
യുവതിയുടെ പരാതിയിൽ രാഹുൽ മാങ്കൂട്ടത്തിൽ എംഎൽഎയ്ക്കെതിരെ പൊലീസ് ജാമ്യമില്ലാ വകുപ്പുകൾ പ്രകാരം കേസെടുത്തിട്ടുണ്ട്. രാഹുൽ നിലവിൽ ഒളിവിലാണ്. രാഹുലിന്റെ ഫ്ലാറ്റിൽ പൊലീസ് പരിശോധന നടത്തി. ഒളിവിൽപോയ രാഹുൽ തിരുവനന്തപുരത്തെത്തി അഭിഭാഷകനെ കണ്ട് മടങ്ങിയെന്നാണ് സൂചന. മുൻകൂർ ജാമ്യാപേക്ഷ ബുധനാഴ്ച പരിഗണിക്കും.
---------------
Hindusthan Samachar / Roshith K