Enter your Email Address to subscribe to our newsletters

Munnar, 5 നവംബര്‍ (H.S.)
മൂന്നാറിൽ യുവതിയെ ടാക്സി ഡ്രൈവർമാർ തടഞ്ഞുവച്ച് ഭീഷണിപ്പെടുത്തിയ സംഭവത്തിൽ അറസ്റ്റിലായ ഡ്രൈവർമാരുടെ ലൈസൻസ് സസ്പെൻഡ് ചെയ്യും. ഇതുമായി ബന്ധപ്പെട്ട ശുപാർശ മൂന്നാർ ഡിവൈഎസ്പി മോട്ടോർ വാഹന വകുപ്പിന് കൈമാറി. ഇവരുടെ വാഹനങ്ങളുടെ പെർമിറ്റ് റദ്ദാക്കാനും നീക്കമുണ്ട്. അറസ്റ്റിലായ മൂന്ന് ഡ്രൈവർമാരെയും സ്റ്റേഷൻ ജാമ്യത്തിൽ വിട്ടയചിരുന്നു.
മൂന്നാറിലെ ടാക്സി ഡ്രൈവർമാരിൽ നിന്ന് നേരിട്ട ദുരനുഭവം മുംബൈ സ്വദേശിനിയായ വിനോദസഞ്ചാരി സമൂഹമാധ്യമങ്ങളിൽ വീഡിയോ സഹിതം പോസ്റ്റ് ചെയ്തതോടെയാണ് സംഭവം ചർച്ചയായത്. ജാൻവി എന്ന യുവതിയാണ് ഒക്ടോബർ 30ന് മൂന്നാർ സന്ദർശിക്കാനായി ഓൺലൈൻ ടാക്സിയിൽ യാത്ര ചെയ്തെത്തിയത്.
എന്നാൽ മൂന്നാർ കവാടത്തിൽ വച്ച് തന്നെ ജാൻവിയുടെ കാർ അഞ്ച് പേര് അടങ്ങുന്ന സംഘം തടയുകയും പുറത്തിറങ്ങാൻ ആവശ്യപ്പെടുകയും ചെയ്തിരുന്നു. ഓൺലൈൻ ടാക്സികൾക്ക് മൂന്നാറിൽ നിരോധനം ഉണ്ടെന്ന കോടതി ഉത്തരവ് കാണിച്ച് ഭീഷണിപ്പെടുത്തിയാണ് വിനോദസഞ്ചാരിയെ പുറത്തിറക്കിയത്. ഈ സമയം സഹായത്തിനായി വിളിച്ച പൊലീസ് സ്ഥലത്തെത്തി നോക്കുകുത്തികളായെന്നും ടാക്സി യൂണിയനൊപ്പം നിലപാട് എടുത്തെന്നും ജാൻവി വീഡിയോയിൽ പറയുന്നുണ്ട്.
സംഭവം വിവാദമായതോടെ മൂന്നാർ പൊലീസ് സ്വമേധയാ കേസ് എടുക്കുകയായിരുന്നു. തുടർന്ന് വൈകീട്ടോടെ രണ്ട് പ്രതികളെ അറസ്റ്റ് ചെയ്യുകയും ചെയ്തു. മൂന്നാർ സ്വദേശികളായ വിനായകൻ, വിജയകുമാർ എന്നിവരെയാണ് അറസ്റ്റു ചെയ്തത്. ഇതോടൊപ്പം യുവതി പരാതി പറഞ്ഞ സമയത്ത് സംഭവസ്ഥലത്തെത്തിയ മൂന്നാർ പൊലീസ് സ്റ്റേഷനിലെ എഎസ്ഐ സാജു പൗലോസ്, ഗ്രേഡ് എസ്ഐ ജോർജ് കുര്യൻ എന്നിവരെ ജില്ലാ പൊലീസ് മേധാവി സസ്പെൻഡ് ചെയ്തിരുന്നു. കൃത്യവിലോപത്തിനാണ് നടപടിയെടുത്തത്.
---------------
Hindusthan Samachar / CHANDHU CHANDRASEKHAR