Enter your Email Address to subscribe to our newsletters

Thrissur, 5 നവംബര്‍ (H.S.)
സ്വർണപ്പാളി വിവാദത്തിൽ പ്രതികരിച്ച് ശില്പി എളവള്ളി നന്ദൻ. പഴയ വാതിലിൽ കേടുപാടുണ്ട് എന്ന് പറഞ്ഞ് വിളിച്ചത് ഉണ്ണികൃഷ്ണൻ പോറ്റിയാണെന്നും ഡോറിന്റെ പണം തന്നത് അജികുമാർ എന്ന വ്യക്തിയാണെന്നും അദ്ദേഹം വെളിപ്പെടുത്തി. അജികുമാർ ഒരു സ്പോൺസർ ആണ് എന്നാണ് പറഞ്ഞത്. പഴയ വാതിലിൽ മരത്തിനു അജീർണ അവസ്ഥ ഉണ്ടായിരുന്നു. അത് ദേവസം ഉദ്യോഗസ്ഥർക്ക് കൈമാറുകയാണ് ചെയ്തതെന്നും നന്ദൻ പറഞ്ഞു.
പഴയ വാതിൽ നോക്കുമ്പോൾ ഉണ്ണികൃഷ്ണൻ, സഹായി വാസു എളംപള്ളി ഉൾപ്പെടെയുള്ളവർ ഉണ്ടായിരുന്നു. വാതിലിന്റെ മരപ്പണി നടന്നത് ബംഗളൂരുവിലാണ്. പിന്നീട് പഴയ വാതിലിന് എന്ത് സംഭവിച്ച് എന്ന് ഇപ്പോൾ സംശയമുണ്ടെന്നും എളവള്ളി നന്ദൻ പറഞ്ഞു. പുതിയ വാതിലിൽ പൂശിയത് സ്വർണമാണോ അല്ലയോ എന്ന് അറിയില്ല. ചെമ്പിന്റെ പണി ഹൈദരാബാദിലാണ് ചെയ്തത്. മറ്റൊരു സംഘമാണ് ഈ പണി ചെയ്തതെന്നും എളവള്ളി നന്ദൻ പറഞ്ഞു.
സ്വര്‍ണപ്പാളിയുടെ അളവെടുക്കാനാണ് നന്ദനെ പോറ്റി നിയോഗിച്ചതെന്ന് അന്വേഷണം സംഘം കണ്ടെത്തിയിരുന്നു. സ്വര്‍ണപ്പാളി ഇളക്കിമാറ്റിയാണ് നന്ദന്‍ അളവെടുത്തത്. നട തുറന്നിരുന്ന സമയത്താണ് അളവെടുത്തത്. വാതിൽ പാളിയുടെ അറ്റകുറ്റ പണിയിലും ക്രമക്കേടുണ്ടായെന്ന് അന്വേഷണ സംഘം കോടതിയെ അറിയിച്ചു. ഉണ്ണികൃഷ്ണൻ പോറ്റിക്ക് അമിത സ്വാതന്ത്ര്യം നൽകിയിരുന്നുവെന്നും അന്വേഷണ റിപ്പോർട്ടിൽ പരാമർശമുണ്ട്.
ശബരിമല സ്വർണക്കൊള്ള കേസിൽ നിലവിലുള്ള ദേവസ്വം ബോർഡിന് പങ്കുണ്ടോ എന്ന സംശയവും ഹൈക്കോടതി ഉന്നയിച്ചു. തിരുവതാംകൂർ ദേവസ്വം ബോർഡിൻ്റെ മിനുട്സ് ബുക്കിൽ പിശകുണ്ടെന്ന് ഹൈക്കോടതി കണ്ടെത്തി. 2025ൽ സ്വർണപാളി കൈമാറിയ സംബന്ധിച്ച് മിനുട്സിൽ രേഖപ്പെടുത്തിയിട്ടില്ല. അന്വേഷണ സംഘം സമർപ്പിച്ച രണ്ടാമത്തെ അന്വേഷണ റിപ്പോർട്ട് പരിശോധിച്ച ശേഷമാണ് കോടതിയുടെ ഇടക്കാല ഉത്തരവ്.
---------------
Hindusthan Samachar / CHANDHU CHANDRASEKHAR