Enter your Email Address to subscribe to our newsletters

Pathanamthitta, 7 നവംബര്‍ (H.S.)
ശബരിമല മണ്ഡല മകരവിളക്ക് തീർഥാടനത്തോട് അനുബന്ധിച്ച് വിപുലമായ ഒരുക്കങ്ങളുമായി കെഎസ്ആർടിസി. ബജറ്റ് ടൂറിസം സെല്ലിനു കീഴിൽ 1,600 ട്രിപ്പുകളാണ് സജ്ജമാക്കിയിട്ടുള്ളത്. തീർഥാടകർക്ക് സുഗമമായ യാത്രാ സൗകര്യം ഉറപ്പാക്കുക എന്ന ലക്ഷ്യത്തോടെയാണ് കെഎസ്ആർടിസി ട്രിപ്പുകൾ ക്രമീകരിച്ചിട്ടുള്ളത്.
മൂന്ന് വ്യത്യസ്ത പാക്കേജുകൾ ആണ് മണ്ഡല മകരവിളക്ക് തീർഥാടനവുമായി ബന്ധപ്പെട്ട് ബജറ്റ് ടൂറിസം സെൽ നടപ്പിലാക്കുന്നത്. നേരിട്ട് പമ്പയിലേക്ക് വരുന്ന ട്രിപ്പുകൾക്ക് പുറമേ പ്രധാന അയ്യപ്പക്ഷേത്രങ്ങൾ ഉൾപ്പെടുത്തിക്കൊണ്ട് അയ്യപ്പ ദർശന പാക്കേജും കേരളത്തിലെ മറ്റു പ്രധാന ക്ഷേത്രങ്ങൾ ഉൾപ്പെടുത്തികൊണ്ടുള്ള മൂന്നാമത്തെ പാക്കേജുമാണ് സജ്ജമാക്കിയിട്ടുള്ളത്.
അയ്യപ്പന്മാർക്ക് സുഗമമായ ദർശന സൗകര്യം ഉറപ്പാക്കുക എന്നതാണ് പരിപാടികളിലൂടെ കെഎസ്ആർടിസി ലക്ഷ്യം വയ്ക്കുന്നത്. നിലയ്ക്കലിൽ ഇറങ്ങി ചെയിൻ സർവീസിനെ ആശ്രയിക്കേണ്ടി വരില്ലെന്നതാണ് ഇതിൻ്റെ പ്രധാന ഗുണം. സംസ്ഥാനത്തെ സൗത്ത്, സെൻട്രൽ, നോർത്ത് മേഖലകളായി തിരിച്ച് 93 ഡിപ്പോകളിൽ നിന്നാണ് ശബരിമല യാത്രകൾ ക്രമീകരിക്കുന്നത്.
മുൻവർഷങ്ങളെക്കാൾ വിപുലമായ സൗകര്യമാണ് ബജറ്റ് ടൂറിസം സെൽ ഒരുക്കിയിരിക്കുന്നത്. പമ്പയിൽ ഭക്തരുടെ ലഗേജ് സൂക്ഷിക്കുന്നതിനും വിശ്രമിക്കുന്നതിനുള്ള സൗകര്യവും ഒരുക്കിയിട്ടുണ്ട്. സന്നിധാനത്ത് ബജറ്റ് ടൂറിസം കോഡിനേറ്റർമാരുടെ സേവനം ലഭ്യമാകും. ജനുവരി 15 വരെയാണ് ബജറ്റ് ടൂറിസം സെൽ സർവീസ് ലഭ്യമാക്കുകയെന്ന് കെഎസ്ആർടിസി അറിയിച്ചു.
---------------
Hindusthan Samachar / CHANDHU CHANDRASEKHAR