Enter your Email Address to subscribe to our newsletters

Kottayam, 9 നവംബര്‍ (H.S.)
തിരുവഞ്ചൂരിൽ ആഭിചാര ക്രിയയുടെ പേരിൽ യുവതിയെ പീഡിപ്പിച്ച കേസിൽ ഭർതൃമാതാവ് ഒളിവിൽ. ഭർതൃമാതാവ് സൗമിനിയാണ് ഒളിവിലുള്ളത്. സൗമിനിയെ ഉടൻ കണ്ടെത്തി അറസ്റ്റ് രേഖപ്പെടുത്തുമെന്ന് പൊലീസി വ്യക്തമാക്കി. ആഭിചാര ക്രിയ നടത്താൻ മന്ത്രവാദിയെ വിളിച്ചത് സൗമിനിയാണെന്നാണ് ഇരുപത്തിനാലുകാരിയുടെ മൊഴി.
ക്രൂര പീഡനമാണ് ആഭിചാര ക്രിയയുടെ പേരിൽ യുവതിക്ക് ഭർതൃവീട്ടിൽ നേരിടേണ്ടി വന്നത്. ദുരാത്മാവിനെ ഒഴിപ്പിക്കാനെന്ന പേരിലായിരുന്നു ഭർത്താവും മാതാപിതാക്കളും ചേർന്ന് ആഭിചാര ക്രിയ നടത്തിയത് എന്നാണ് യുവതിയുടെ വെളിപ്പെടുത്തൽ. മദ്യം നൽകുകയും ബീഡി വലിപ്പിക്കുകയും ചെയ്തെന്നും യുവതി പറഞ്ഞു.
ഭർതൃമാതാവും പിതാവും ചേർന്നാണ് മന്ത്രവാദിയെ എത്തിച്ചതും പൂജ നടത്തിയതെന്നുമാണ് യുവതി വെളിപ്പെടുത്തിയത്. ആഭിചാരക്രിയയുടെ പേരിൽ ക്രൂരമർദനത്തിന് ഇരയാകേണ്ടി വന്നിട്ടുണ്ട്. വീട്ടിൽ യുവതി എന്തെങ്കിലും വഴക്ക് ഉണ്ടാക്കിയാൽ അത് ബാധ ദേഹത്ത് ഉള്ളത് കൊണ്ടാണ് എന്ന് ഭർതൃമാതാവ് പറയുമായിരുന്നു. അമ്മയുടെ ചേച്ചിയുടെ ബാധ ദേഹത്തുണ്ടെന്ന് പറഞ്ഞായിരുന്നു പൂജ നടത്തിയതെന്നും യുവതി പറഞ്ഞു.
വീട്ടികാരുടെ ഭാഗത്ത് നിന്നും ഇത്തരത്തിൽ ദുരനുഭവം നേരിട്ടത് കാരണം യുവതി മാനസികമായി തകർന്നിരുന്നു. ഇതിനുപിന്നാലെ യുവതിയുടെ സഹോദരിയോട് കാര്യങ്ങൾ വിളിച്ച് പറയുകയായിരുന്നു. സംഭവത്തിൽ പത്തനംതിട്ട പെരുംതുരുത്തി സ്വദേശിയായ മന്ത്രവാദി ശിവദാസ്, യുവതിയുടെ ഭർത്താവായ അഖിൽദാസ്, ഇയാളുടെ പിതാവ് ദാസ് എന്നിവരെ അറസ്റ്റ് ചെയ്തിരുന്നു.
---------------
Hindusthan Samachar / CHANDHU CHANDRASEKHAR