Enter your Email Address to subscribe to our newsletters

New delhi, 1 ഡിസംബര്‍ (H.S.)
ഇന്ത്യയുടെ ആണവോർജ്ജ മേഖലയിൽ സ്വകാര്യ പങ്കാളിത്തത്തിന് വഴിയൊരുക്കുന്ന ചരിത്രപരമായ നിയമനിർമ്മാണവുമായി കേന്ദ്രസർക്കാർ. രാജ്യത്തിന്റെ ആണവോർജ്ജ ഉപയോഗവും നിയന്ത്രണവും ലക്ഷ്യമിട്ടുള്ള സുപ്രധാനമായ 'ദി ആറ്റോമിക് എനർജി ബിൽ, 2025' പാർലമെന്റിന്റെ ശീതകാല സമ്മേളനത്തിൽ അവതരിപ്പിക്കാൻ സർക്കാർ ഒരുങ്ങുകയാണ്.
ബിൽ പാസാകുന്നതോടെ, ഇതുവരെ സർക്കാർ ഉടമസ്ഥതയിലുള്ള ന്യൂക്ലിയർ പവർ കോർപ്പറേഷൻ ഓഫ് ഇന്ത്യ ലിമിറ്റഡ് മാത്രം കൈകാര്യം ചെയ്തിരുന്ന ആണവോർജ്ജ മേഖല സ്വകാര്യ കമ്പനികൾക്കായി തുറന്നുകൊടുക്കും. രാജ്യത്തിൻ്റെ ഊർജ്ജ സുരക്ഷ കൂടുതൽ ശക്തിപ്പെടുത്തുന്നതിൻ്റെ ഭാഗമായാണ് ഈ പരിഷ്കരണം. പ്രധാനമന്ത്രി നരേന്ദ്ര മോദി സ്വകാര്യ പങ്കാളിത്തത്തിനായി ആണവോർജ്ജ മേഖല തുറന്നു കൊടുക്കുമെന്ന് നേരത്തെ പ്രഖ്യാപിച്ചിരുന്നു.
നിലവിൽ 23 റിയാക്ടറുകളിലായി 8.8 GW ആണ് ഇന്ത്യയുടെ സ്ഥാപിത ആണവശേഷി. 2032 ആകുമ്പോഴേക്കും സ്വകാര്യ പങ്കാളിത്തത്തിലൂടെ ഇത് 22 GW ആയി വർദ്ധിപ്പിക്കാനും, 2047 ആകുമ്പോഴേക്കും 100 GW ശേഷി കൈവരിക്കാനുമാണ് സർക്കാർ നീക്കം.
നിയമനിർമ്മാണം രാജ്യത്ത് ആണവമേഖലയിൽ പുതിയ നിക്ഷേപ സാധ്യതകൾ ഉറപ്പാക്കുമെന്നാണ് കണക്കാക്കപ്പെടുന്നത്. സുരക്ഷയ്ക്കും സാങ്കേതിക മുന്നേറ്റത്തിനും ഊന്നൽ നൽകിക്കൊണ്ട് രാജ്യത്തിൻ്റെ ഊർജ്ജ ആവശ്യങ്ങൾ നിറവേറ്റുന്നതിൽ ഈ ബിൽ നിർണായക പങ്ക് വഹിക്കുമെന്നാണ് വിലയിരുത്തപ്പെടുന്നത്.
ഭാരത് പെട്രോളിയം കോർപ്പറേഷൻ ലിമിറ്റഡ്, ഷിപ്പിംഗ് കോർപ്പറേഷൻ ഓഫ് ഇന്ത്യ, കണ്ടെയ്‌നർ കോർപ്പറേഷൻ ഓഫ് ഇന്ത്യ ലിമിറ്റഡ്, ഹിന്ദുസ്ഥാൻ സിങ്ക് ലിമിറ്റഡ് തുടങ്ങിയ ലാഭകരമായി പ്രവർത്തിച്ച് കൊണ്ടിരുന്ന പൊതുമേഖലാ സ്ഥാപനങ്ങൾ സ്വകാര്യവൽക്കരിച്ചതിന് പിന്നാലെ തന്ത്രപരമായ ആണവോർജ്ജ മേഖല കൂടി സ്വകാര്യവൽക്കരിക്കാനുള്ള സർക്കാർ നടപടിക്കെതിരെ പലയിടങ്ങ്ളിൽ നിന്നും വിമർശങ്ങൾ ഉയരുന്നുണ്ട്.
---------------
Hindusthan Samachar / Sreejith S