Enter your Email Address to subscribe to our newsletters

Palakkad, 11 ഡിസംബര്‍ (H.S.)
രണ്ടാം ബലാത്സംഗ കേസിൽ മുന്‍കൂര്‍ ജാമ്യം ലഭിച്ചതോടെ യൂത്ത് കോൺഗ്രസ് സംസ്ഥാന മുൻ അധ്യക്ഷനും പാലക്കാട് എംഎൽഎയുമായ രാഹുല്‍ മാങ്കൂട്ടത്തില്‍ ഇന്ന് പാലക്കാട് എത്തിയേക്കും. കുന്നത്തൂര്‍മേട് സെന്റ് സെബാസ്റ്റ്യന്‍സ് സ്‌കൂളിൽ രാഹുൽ വോട്ട് രേഖപ്പെടുത്തിയേക്കും. പോളിങ് ബൂത്തിൽ സുരക്ഷ വർധിപ്പിച്ചിട്ടുണ്ട്.
അതേസമയം, മാങ്കൂട്ടത്തിലിന് രണ്ടാമത്തെ ബലാത്സംഗ കേസിൽ തിരുവനന്തപുരം ജില്ലാ സെഷൻസ് കോടതി അനുവദിച്ച മുൻകൂർ ജാമ്യം റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് സംസ്ഥാന സർക്കാർ ഇന്ന് ഹൈക്കോടതിയെ സമീപിക്കും. ഒരു ജനപ്രതിനിധിക്ക് എതിരെ ലൈംഗിക പീഡനം പോലുള്ള ഗുരുതരമായ ആരോപണങ്ങൾ ഉയർന്നിട്ടും, വസ്തുതകൾ പൂർണമായി പരിഗണിക്കാതെയാണ് ജാമ്യം അനുവദിച്ചതെന്നാണ് പ്രോസിക്യൂഷൻ്റെ പ്രധാന വാദം.
സമൂഹത്തിൽ മാതൃകാപരമായി പെരുമാറേണ്ട ഒരു എംഎൽഎക്കെതിരെയാണ് പരാതി. ഈ സ്ഥാനത്തിരിക്കുന്ന വ്യക്തിക്ക് ജാമ്യം അനുവദിക്കുന്നത് തെറ്റായ സന്ദേശം നൽകുമെന്ന നിലപാടിലാണ് സർക്കാർ. എന്നാൽ പരാതിക്കാരിയുടെ രഹസ്യമൊഴിയും മറ്റ് തെളിവുകളും രാഹുലിനെതിരെയാണ്. ബലംപ്രയോഗിച്ച് ലൈംഗികമായി പീഡിപ്പിക്കുകയും, രക്ഷപ്പെടാൻ കരഞ്ഞു കാലുപിടിച്ചിട്ടും അതിജീവിതയെ ആക്രമിക്കുകയും ചെയ്തുവെന്ന് മൊഴിയിൽ പറയുന്നു.
രാഹുലിനെതിരെ ബലാത്സംഗം, പ്രകൃതിവിരുദ്ധ ലൈംഗിക പീഡനം, ഭീഷണിപ്പെടുത്തൽ, തട്ടിക്കൊണ്ടുപോകൽ, അടക്കം ഗുരുതരമായ വകുപ്പുകളാണ് ചുമത്തിയിരിക്കുന്നത്. ജാമ്യം ലഭിച്ചാൽ പ്രതി കേസിൻ്റെ അന്വേഷണത്തെയും സാക്ഷികളെയും സ്വാധീനിക്കാനോ ഭീഷണിപ്പെടുത്താനോ സാധ്യതയുണ്ട്. ദിവസങ്ങളോളം ഒളിവിൽ കഴിഞ്ഞ രാഹുൽ അന്വേഷണവുമായി സഹകരിക്കുന്നില്ലെന്നും സർക്കാർ കോടതിയെ അറിയിക്കും.
---------------
Hindusthan Samachar / CHANDHU CHANDRASEKHAR