Enter your Email Address to subscribe to our newsletters

Thiruvanathapuram, 15 ഡിസംബര്‍ (H.S.)
മതമേലധ്യക്ഷൻമാർക്കും പൗരപ്രമുഖർക്കുമായി മുഖ്യമന്ത്രി പിണറായി വിജയൻ്റെ ക്രിസ്മസ്-പുതുവത്സര വിരുന്ന് നാളെ (ഡിസംബർ 16 ന് ) തിരുവനന്തപുരം ഹയാത്ത് റീജൻസിയിൽ നടക്കും. സർക്കാരിൻ്റെ ഔദ്യോഗിക കാലാവധി കാലത്തെ അവസാന ക്രിസ്മസ്-പുതുവർഷ വിരുന്ന് കെങ്കേമമാക്കാനാണ് തീരുമാനം. പ്രമുഖ ഗൾഫ് വ്യവസായി എം എ യൂസഫലിയുടെ ഉടമസ്ഥതയിലുള്ള ഹോട്ടലിലാണ് സൽക്കാരം നടക്കുന്നത്. വിരുന്നിനായുള്ള ഒരുക്കങ്ങൾ പുരോഗമിക്കുകയാണ്. തദ്ദേശ തിരഞ്ഞെടുപ്പിൽ വിവിധ ക്രിസ്ത്യൻ സഭാ വിഭാഗങ്ങളിൽപ്പെട്ട വോട്ടർമാർ സർക്കാരിനെ കൈവിട്ട പശ്ചാത്തല ത്തിൽ സൽക്കാരം നടക്കുന്നു എന്ന പ്രത്യേകതയുമുണ്ട്. ക്രിസ്ത്യൻ ഭൂരിപക്ഷ ജില്ലകളിൽ എൽഡിഎഫിന് കനത്ത തിരിച്ചടിയാണ് നേരിട്ടത്. ഗവർണർ രാജേന്ദ്ര ആർലേക്കറെ നാളത്തെ വിരുന്നിലേക്ക് മുഖ്യമന്ത്രി പിണറായി നേരിട്ട് ക്ഷണിച്ചിട്ടുണ്ട്.
കഴിഞ്ഞ വർഷം (2024) തലസ്ഥാനത്തെ മസ്കറ്റ് ഹോട്ടലിലായിരുന്നു വിരുന്ന് സംഘടിപ്പിച്ചത്. അന്ന് ഭക്ഷണത്തിനായി മാത്രം 16,08,195 രൂപയാണ് ചെലവഴിച്ചത്. പട്ടം സെന്റ് മേരീസ് സ്കൂളിന് സമീപത്തുള്ള സ്ക്വയര്‍ വൺ ഹോം മെയ്‌ഡ് ട്രീറ്റ്സ് എന്ന സ്ഥാപനത്തിന് കേക്ക് തയ്യാറാക്കിയ വകയിൽ 1.2 ലക്ഷം രൂപയും അനുവദിച്ചിരുന്നു. 32 ഇനം വിഭവങ്ങളാണ് കഴിഞ്ഞ തവണ വിളമ്പിയത്.
ഇത്തവണ ഹയാത്ത് റീജൻസിയിൽ വിരുന്ന് ഒരുക്കുമ്പോൾ ചെലവ് 30 ലക്ഷം രൂപയ്ക്ക് മുകളിൽ ആകാനാണ് സാധ്യത. സംസ്ഥാനത്തെ പ്രമുഖ സാമൂഹിക-സാംസ്കാരിക വ്യക്തിത്വങ്ങൾ, മത നേതാക്കൾ, ഉന്നത ഉദ്യോഗസ്ഥർ, രാഷ്ട്രീയ നേതാക്കൾ എന്നിവർ വിരുന്നിൽ പങ്കെടുക്കും. കഴിഞ്ഞ തവണ ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ വിരുന്നിൽ പങ്കെടുത്തില്ല.
---------------
Hindusthan Samachar / Sreejith S