Enter your Email Address to subscribe to our newsletters

Kerala, 16 ഡിസംബര്‍ (H.S.)
തിരുവനന്തപുരം: തദ്ദേശ തെരഞ്ഞടുപ്പിലെ കനത്ത തോല്‍വിയുടെ പശ്ചാത്തലത്തില്‍ ഇടതുമുന്നണി ഇന്ന് യോഗം ചേരും. രാവിലെ 10.30 ന് എകെജി സെന്ററില്‍ വെച്ചാണ് യോഗം. തെരഞ്ഞെടുപ്പിലെ തിരിച്ചടിക്ക് കാരണമായ കാര്യങ്ങള്‍ യോഗത്തില്‍ ചര്‍ച്ചയാകും
തിരുവനന്തപുരത്തും കൊല്ലത്തും അടക്കം ഉണ്ടായ കനത്ത പരാജയങ്ങൾ പാർട്ടിയെ ഞെട്ടിച്ചിട്ടുണ്ട്. ഇതിന്റെ കാരണങ്ങള്‍ കണ്ടെത്താനാണ് യോഗം. നേതൃയോഗത്തില്‍ തെരഞ്ഞെടുപ്പ് ഫലം വിലയിരുത്തും. മുന്നണിയുടെ പ്രതീക്ഷകളെ അസ്ഥാനത്താക്കിയ കനത്ത തിരിച്ചടി മറികടക്കാനുള്ള തിരുത്തല്‍ വേണമെന്ന ആവശ്യം സിപിഐ ഉന്നയിച്ചു കഴിഞ്ഞു.
സർക്കാരിനോടുള്ള എതിർപ്പല്ല, മറ്റു ഘടകങ്ങളാണ് ഫലത്തെ സ്വാധീനിച്ചത്. എതിർപ്പുകളെ മറികടന്ന് നിയമസഭാ തിരഞ്ഞെടുപ്പിൽ തിരിച്ചു വരാനാകുമെന്നാണ് സിപിഐഎം സംസ്ഥാന സെക്രട്ടേറിയേറ്റ് വിലയിരുത്തൽ. എന്നാൽ ശബരിമല സ്വര്‍ണ്ണകൊള്ള വിവാദവും തിരഞ്ഞെടുപ്പില്‍ തിരിച്ചടിയായി എന്നാണ് സിപിഐ വിലയിരുത്തല്‍. ന്യൂനപക്ഷ വോട്ടുകള്‍ ചോര്‍ന്നില്ലെന്നുള്ള സിപിഎം നിലപാടും സിപിഐ നിര്‍വാഹസമിതി തള്ളി.
ജില്ലകൾ തിരിച്ചുള്ള കണക്കുകളാണ് സിപിഐഎം , സിപിഐ നേതൃയോഗങ്ങൾ വിലയിരുത്തുന്നത്. സ്ഥാനാർത്ഥിനിർണയം തിരുവനന്തപുരം, കൊല്ലം കോർപ്പറേഷനുകളിലും ചില ജില്ലാ പഞ്ചായത്തുകളിലും പാളിയെന്ന് സിപിഐഎമ്മിനുള്ളിൽ അഭിപ്രായമുണ്ട്. ന്യൂനപക്ഷ വോട്ടുകളില്‍ ഏകീകരണം ഉണ്ടായെന്നും അത് യുഡിഎഫിന് അനുകൂലമായെന്നുമാണ് സിപിഐ നേതൃയോഗത്തില്‍ ഉയര്‍ന്ന ചര്‍ച്ച.
---------------
Hindusthan Samachar / Roshith K