ശബരിമല പുല്ലുമേട് പാതയില്‍ സ്‌പോട്ട് ബുക്കിങ്ങിലൂടെ ദിവസേന ആയിരം പേരെ മാത്രം അനുവദിക്കും
Sabarimala, 19 ഡിസംബര്‍ (H.S.) പുല്ലുമേട് കാനനപാത വഴിയുള്ള തീര്‍ത്ഥാടകരുടെ എണ്ണം വര്‍ദ്ധിച്ചു വരുന്നതിനാല്‍ വണ്ടിപ്പെരിയാര്‍ സത്രത്തിലൂടെ സ്‌പോട്ട് ബുക്കിംഗ് വഴി ഒരു ദിവസം ആയിരം തീര്‍ത്ഥാടകരെ മാത്രമേ കടത്തി വിടുകയുള്ളൂ. വിര്‍ച്ച്വല്‍ ക
sabarimala


Sabarimala, 19 ഡിസംബര്‍ (H.S.)

പുല്ലുമേട് കാനനപാത വഴിയുള്ള തീര്‍ത്ഥാടകരുടെ എണ്ണം വര്‍ദ്ധിച്ചു വരുന്നതിനാല്‍ വണ്ടിപ്പെരിയാര്‍ സത്രത്തിലൂടെ സ്‌പോട്ട് ബുക്കിംഗ് വഴി ഒരു ദിവസം ആയിരം തീര്‍ത്ഥാടകരെ മാത്രമേ കടത്തി വിടുകയുള്ളൂ. വിര്‍ച്ച്വല്‍ ക്യൂ വഴി വണ്ടിപെരിയാര്‍- പുല്ലുമേട് പാത തിരഞ്ഞെടുത്ത് ബുക്ക് ചെയ്ത തീര്‍ത്ഥാടകര്‍ക്ക് നിയന്ത്രണം ബാധകമല്ല. ഹൈക്കോടതി നിര്‍ദ്ദേശത്തെ തുടര്‍ന്നാണ് തീരുമാനം.

സാമൂഹിക മാധ്യമങ്ങളിലൂടെ പാതയുടെ പ്രകൃതി ഭംഗി കണ്ട് നിരവധി തീര്‍ത്ഥാടകരാണ് പുല്ലുമേട് പാത തിരഞ്ഞെടുക്കുന്നത്. പ്രകൃതിരമണീയമായ പുല്ലുമേടുകള്‍ മാത്രമല്ല കുത്തനെയുള്ള കയറ്റങ്ങളും ചെങ്കുത്തായ ഇറക്കങ്ങളും ഉള്‍പ്പെടെ 16 കിലോമീറ്റര്‍ ദൈര്‍ഘ്യം ഉള്ളതാണ് പുല്ലുമേട് കാനനപാത. അതിനാല്‍ കുട്ടികളും പ്രായമായവരും പരമാവധി കാനനപാത ഒഴിവാക്കണമെന്ന് തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് അഭ്യര്‍ത്ഥിച്ചു.

കഴിഞ്ഞ ദിവസങ്ങളില്‍ പുല്ലുമേട് പാതയിലൂടെയുള്ള യാത്രയ്ക്കിടെ വനത്തില്‍ കുടുങ്ങിപ്പോയ നിരവധി തീര്‍ത്ഥാടകരെയാണ് ഫയര്‍ഫോഴ്‌സിന്റെ നേതൃത്വത്തിലുള്ള റെസ്‌ക്യൂ സംഘം സ്ട്രക്ചറില്‍ വനപാതയില്‍ നിന്ന് സന്നിധാനത്ത് എത്തിച്ചത്. അതിനാല്‍ പൂര്‍ണ്ണ ശാരീരിക ക്ഷമതയുള്ളവര്‍ മാത്രം ഈ പാത തെരഞ്ഞെടുക്കാന്‍ ശ്രദ്ധിക്കണം. എരുമേലിയില്‍ നിന്ന് പരമ്പരാഗത കാനനപാത വഴി എത്തുന്നവര്‍ക്ക് ദര്‍ശനത്തിനുള്ള പ്രത്യേക പാസ് നല്‍കുന്നു എന്ന തരത്തില്‍ പ്രചരിക്കുന്ന വാര്‍ത്തയും അടിസ്ഥാനരഹിതമാണ്. ഇത്തരത്തില്‍ ഒരു പാസും നിലവില്‍ എരുമേലി പരമ്പരാഗത പാത വഴി എത്തുന്ന തീര്‍ത്ഥാടകര്‍ക്ക് നല്‍കുന്നില്ല. പാസ് ഏര്‍പ്പെടുത്തണമെന്ന് ആവശ്യമുയരുന്നുണ്ട്. എങ്കിലും ഹൈക്കോടതിയുടെ നിര്‍ദ്ദേശമനുസരിച്ചാകും അന്തിമ തീരുമാനമെടുക്കുന്നത്. നിലവില്‍ അത്തരത്തില്‍ പ്രത്യേക പാസ് ഭക്തര്‍ക്ക് നല്‍കുന്നില്ല.

---------------

Hindusthan Samachar / Sreejith S


Latest News