Enter your Email Address to subscribe to our newsletters

Kolkata, 20 ഡിസംബര്‍ (H.S.)
ബംഗാളിലെ നാദിയയില്‍ നടന്ന റാലിയില്‍ പ്രധാനമന്ത്രിയുടെ ഹെലികോപ്റ്റർ ഇറക്കാനായില്ല. പ്രവർത്തകരെ വെർച്വലായി അഭിസംബോധന ചെയ്ത് നരേന്ദ്ര മോദി.
കനത്ത മൂടല്‍ മഞ്ഞിനെത്തുടർന്നാണ് ഹെലികോപ്റ്റർ ഇറക്കാനാകാഞ്ഞത്. ഇതോടെ റാലിയെ വെർച്വലായി പ്രധാനമന്ത്രി അഭിസംബോധന ചെയ്യുകയായിരുന്നു. കാഴ്ച കുറവായതിനാല്‍ താഹെർപുർ ഹെലിപാഡില്‍ ഇറങ്ങാൻ സാധിച്ചില്ല. ഇതോടെ ഹെലികോപ്റ്റർ കൊല്‍ക്കത്ത വിമാനത്താവളത്തിലേക്കു മടങ്ങി. ഹെലികോപ്റ്റർ കുറച്ചുനേരം ഹെലിപാഡിന് മുകളില്‍ വട്ടമിട്ടു പറന്ന ശേഷം തിരികെ വിമാനത്താവളത്തിലേക്ക് മടങ്ങുകയായിരുന്നുവെന്ന് ഉദ്യോഗസ്ഥർ പറഞ്ഞു.
റാലിയെ നേരിട്ട് അഭിസംബോധന ചെയ്യാൻ കഴിയാത്തതില്‍ പ്രധാനമന്ത്രി ജനങ്ങളോട് ക്ഷമ ചോദിച്ചു. തൃണമൂല്‍ കോണ്‍ഗ്രസിന് എതിരെ രൂക്ഷ വിമർശനവും പ്രധാനമന്ത്രി നടത്തി. അനധികൃത കുടിയേറ്റക്കാരെ സംരക്ഷിക്കുന്നത് മമത ബാനർജി നേതൃത്വം നല്‍കുന്ന പാർട്ടിയാണെന്നായിരുന്നു പ്രധാനമന്ത്രിയുടെ വിമർശനം. തൃണമൂല്‍ കോണ്‍ഗ്രസ് നുഴഞ്ഞുകയറ്റക്കാരെ സംരക്ഷിക്കുകയാണെന്നും അതുകൊണ്ടാണ് സമഗ്ര വോട്ടർപട്ടിക പരിഷ്കരണത്തെ (എസ്‌ഐആർ) അവർ എതിർക്കുന്നതെന്നും പ്രധാനമന്ത്രി കുറ്റപ്പെടുത്തി.
സംസ്ഥാനത്ത് ഇരട്ട എൻജിൻ സർക്കാരിന് ഒരു അവസരം നല്‍കണമെന്നും ജനങ്ങളോട് പ്രധാനമന്ത്രി ആവശ്യപ്പെട്ടു. ''എന്നെയും ബിജെപിയെയും വേണ്ടത്ര തൃണമൂല്‍ എതിർക്കട്ടെ. പക്ഷേ, ബംഗാളിന്റെ വികസനം നിലയ്ക്കരുത്. അഴിമതിയും സ്വജനപക്ഷപാതവും ഭരണകൂട പ്രീണനവും സംസ്ഥാനത്തിന്റെ വികസനത്തെ ബാധിച്ചിട്ടുണ്ട്''- പ്രധാനമന്ത്രി പറഞ്ഞു.
---------------
Hindusthan Samachar / CHANDHU CHANDRASEKHAR