Enter your Email Address to subscribe to our newsletters

Ernakulam, 21 ഡിസംബര്‍ (H.S.)
അന്തരിച്ച നടന്‍ ശ്രീനിവാസന് വിട നല്‍കാന്‍ നാട്. രാവിലെ പത്ത് മണിക്ക് കണ്ടനാട്ടെ വീട്ടുവളപ്പില്‍ ഔദ്യോഗിക ബഹുമതികളോടെ സംസ്‌കരിക്കും.
കഴിഞ്ഞ ദിവസം എറണാകുളം ടൗണ്‍ഹാളിലും നടന്ന പൊതുദര്‍ശനത്തില്‍ രാഷ്ട്രീയ, സാംസ്‌കാരിക രംഗത്തെ പ്രമുഖരുള്‍പ്പടെ ആയിരങ്ങള്‍ അന്തിമോപചാരം അര്‍പ്പിച്ചു.
എറണാകുളം ടൗണ്‍ ഹാളിലെ പൊതുദര്‍ശനത്തില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍, മന്ത്രിമാരായ സജി ചെറിയാന്‍, പി രാജീവ് എന്നിവര്‍ അന്ത്യാഞ്ജലി അര്‍പ്പിച്ചു.
ശ്രീനിയെ അവസാനമായി കാണാന്‍ മമ്മൂട്ടിയും മോഹന്‍ലാലുമെത്തി. അഭിനയജീവിതത്തില്‍ സുപ്രധാന നിമിഷങ്ങളില്‍ ഒപ്പം നിന്ന പ്രിയപ്പെട്ടവന് സമീപം ഒന്നിച്ചഭിനയിച്ച മുഹൂര്‍ത്തങ്ങളുടെ പൊള്ളുന്ന ഓര്‍മകളുമായി ഇരുവരും.
അസുഖബാധിതനായി ഏറെനാളായി ചികിത്സയിലായിരുന്ന ശ്രീനിവാസന്‍ പതിയെ സജീവമാകുന്നതിനിടെയാണ് വിയോഗം. തൃപ്പുണിത്തറ ഉദയംപേരൂരിലെ വീട്ടിലായിരുന്ന ശ്രീനിവാസനെ രോഗം മൂര്‍ച്ഛിച്ചതിനെത്തുടര്‍ന്ന് ആശുപത്രിയിലെത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. അറുപത്തിയൊമ്പതാം വയസില്‍ പറയാനേറെ കഥകള്‍ ബാക്കിവെച്ച് ശ്രീനിവാസന്‍ ഓര്‍മ്മയായി.
നടൻ ശ്രീനിവാസന്റെ വിയോഗത്തിൽ അനുശോചനം അറിയിച്ച് നടി ഉർവശി. മരണവാർത്ത തനിക്ക് ഉൾക്കൊള്ളാൻ കഴിയുന്നില്ല. ഒട്ടും പ്രതീക്ഷിക്കാത്ത വാർത്തയാണ് കേട്ടത്. എറണാകുളത്ത് ഒരു സിനിമയുടെ പൂജയിലാണ് അവസമായി കണ്ടത്. അന്ന് ഒരുപാട് നേരം സംസാരിക്കുകയും പഴയ കാര്യങ്ങൾ ഓർത്തെടുത്ത് പറയാനും അദ്ദേഹം ഉത്സാഹം കാണിച്ചു. അദ്ദേഹത്തിന്റെ ഊർജം കണ്ടപ്പോൾ ആരോഗ്യം വീണ്ടെടുത്ത് സിനിമയിലേക്ക് തിരിച്ച് വരുമെന്ന് പ്രതീക്ഷിച്ചിരുന്നു. ഒരുപാട് സങ്കടവും വിഷമവുമുണ്ടെന്നും ഉർവശി പറഞ്ഞു.
---------------
Hindusthan Samachar / CHANDHU CHANDRASEKHAR