Enter your Email Address to subscribe to our newsletters

Palakkad, 21 ഡിസംബര്‍ (H.S.)
വാളയാറില്‍ ആള്‍ക്കൂട്ട മര്‍ദ്ദനത്തില്‍ മരിച്ച റാം നാരായണ്‍ ബഗേലിന്റെ മൃതദേഹം ഏറ്റെടുക്കില്ലെന്ന് കുടുംബം.25 ലക്ഷം രൂപ നഷ്ടപരിഹാരം നല്‍കണം.
പട്ടികജാതി പട്ടികവര്‍ഗ നിയമപ്രകാരം കേസെടുക്കണമെന്നും കുടുംബം ആവശ്യപ്പെട്ടു.തൃശൂര്‍ മെഡിക്കല്‍ കോളേജ് മര്‍ച്ചറിയില്‍ എത്തി കുടുംബാംഗങ്ങള്‍ മൃതദേഹം കണ്ടു.
അതിനിടെ കൊലപാതകം നടന്ന് നാലുദിവസം കഴിഞ്ഞിട്ടും സര്‍ക്കാര്‍ നഷ്ടപരിഹാരം പ്രഖ്യാപിച്ചിട്ടില്ലെന്ന് കോണ്‍ഗ്രസ് നേതാക്കള്‍ പറഞ്ഞു. അടിയന്തരമായി നഷ്ടപരിഹാരം പ്രഖ്യാപിക്കാത്ത സര്‍ക്കാര്‍ നിലപാട് അംഗീകരിക്കാനാകില്ല.
നാരായണ്‍ ദളിത് വിഭാഗത്തില്‍ ഉള്‍പ്പെടുന്ന ആളാണ്.കൊലപാതകത്തില്‍ ഉള്‍പ്പെട്ടവര്‍ക്കെക്കെതിരെ നടപടിയെടുക്കുന്നതിലും പൊലീസിന് ഗുരുതര വീഴ്ചയുണ്ടായെന്ന് ആരോപണമുണ്ട്. കേസ് പ്രത്യേക സംഘം അന്വേഷിക്കണമെന്നും ആവശ്യമുണ്ട്.
വാളയാര്‍ അട്ടപ്പളത്താണ് ആള്‍ക്കൂട്ട മര്‍ദനം നടന്നത്.ബുധനാഴ്ച വൈകീട്ടായിരുന്നു സംസ്ഥാനത്തെ ഞെട്ടിച്ച അരുംകൊല അരങ്ങേറിയത്. മോഷണക്കുറ്റം ആരോപിച്ച് രാം നാരായണനെ ആള്‍ക്കൂട്ടം തടഞ്ഞുവച്ച് മര്‍ദിക്കുകയായിരുന്നു. മര്‍ദനമേറ്റ് ചോര ഛര്‍ദിച്ച് രാം നാരായണൻ കുഴഞ്ഞു വീഴുകയും പിന്നാലെ മരിക്കുകയുമായിരുന്നു.
സംഭവത്തില്‍ വാളയാര്‍ അട്ടപ്പള്ളം മാതാളികാട് സ്വദേശികളായ 15 പേരെയാണ് വാളയാര്‍ പോലീസ് കസ്റ്റഡിയിലെടുത്തത്. അഞ്ച് പേരുടെ അറസ്റ്റും രേഖപ്പെടുത്തിയിരുന്നു. അട്ടപ്പള്ളം സ്വദേശികളായ അനു, പ്രസാദ്, മുരളി, അനന്തന്‍, വിബിന്‍ എന്നിവരാണ് അറസ്റ്റിലായത്.
അതേസമയം, ആള്‍ക്കൂട്ടമര്‍ദനത്തിനിരയായി ഛത്തീസ്ഗഢ് സ്വദേശി രാം നാരായണ്‍ (31) കൊല്ലപ്പെട്ട സംഭവത്തില്‍ സ്ത്രീകള്‍ക്കും പങ്കുണ്ടെന്നാണ് അന്വേഷണസംഘത്തിന്റെ നിലപാട്. രണ്ടുമണിക്കൂറിലേറെ നേരം പതിനഞ്ച് പേര്‍ അടങ്ങിയ സംഘം ക്രൂരമായി മര്‍ദിച്ചെന്നാണ് പൊലീസ് പറയുന്നത്. മര്‍ദിച്ച സംഘത്തിലെ സ്ത്രീകള്‍ ഉള്‍പ്പടെയുള്ളവര്‍ നാടുവിട്ടതായും പൊലീസ് പറയുന്നു. ഇവരുടെ അറസ്റ്റ് ഇന്നോ നാളെയോ ഉണ്ടായേക്കും. കേസില്‍ ക്രൈംബ്രാഞ്ച് പ്രാഥമിക അന്വേഷണം തുടങ്ങി.
കഞ്ചിക്കോട് കിംഫ്രയില്‍ ജോലി തേടിയാണ് ഛത്തീസ്ഗഡ് സ്വദേശിയായ രാമനാരായണന്‍ ഒരാഴ്ച മുമ്ബ് പാലക്കാട് എത്തിയത്.
---------------
Hindusthan Samachar / CHANDHU CHANDRASEKHAR