Enter your Email Address to subscribe to our newsletters

Kerala, 22 ഡിസംബര്‍ (H.S.)
തിരുവനന്തപുരം: ശബരിമല സ്വര്‍ണക്കൊള്ള കേസിലെ പ്രതിയായ ബെല്ലാരിയിലെ ഗോവര്‍ധൻ മുമ്പ് ശബരിമലയിൽ സമര്‍പ്പിച്ച പത്ത് പവൻ മാല കണക്കിൽപ്പെടുത്താതെ ദേവസ്വം ബോര്‍ഡ്. ശബരിമലയിലെ വേര്‍തിരിച്ച സ്വര്‍ണം കൈപ്പറ്റിയതിന്‍റെ 'പ്രായശ്ചിത്തമായി' ഗോവര്‍ധൻ നൽകിയ പത്തു പവന്‍റെ മാലയാണ് തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് മഹസറിൽ രേഖപ്പെടുത്താതെ ശബരിമലയിൽ സൂക്ഷിച്ചത്. ഗുരുതര വീഴ്ചയാണ് ഇതുമായി ബന്ധപ്പെട്ട് ദേവസ്വം ബോര്‍ഡിന്‍റെ ഭാഗത്തുനിന്നുണ്ടായത്. 2021ൽ ഉണ്ണികൃഷ്ണൻ പോറ്റിക്കാണ് ഗോവര്‍ധൻ മാല കൈമാറിയത്.
എന്നാൽ, സമര്‍പ്പിച്ച മാല ബോര്‍ഡ് മഹസറിൽ രേഖപ്പെടുത്തിയില്ല. കണക്കിൽപ്പെടാതെ ശബരിമലയിൽ സൂക്ഷിക്കുകയായിരുന്നു. സ്വര്‍ണക്കൊള്ള വിവാദങ്ങള്‍ക്കുശേഷമാണ് മാല മഹസറിൽ രേഖപ്പെടുത്തിയത്. ശബരിമലയിലെ വേര്‍തിരിച്ച സ്വര്‍ണം കൈപ്പറ്റിയത് മനോവിഷമം ഉണ്ടാക്കിയെന്നും പ്രായിശ്ചിത്തം ചെയ്തുവെന്നും അറസ്റ്റിലായ ഗോവര്‍ധൻ പൊലീസിന് മൊഴി നൽകിയിരുന്നു.
അതേസമയം ശബരിമല സ്വർണക്കൊള്ള കേസിൽ റിമാൻ്റ് റിപ്പോർട്ട് കഴിഞ്ഞ ദിവസങ്ങളിൽ പുറത്ത് വന്നിരുന്നു. കേസിൽ പിടിയിലായ പങ്കജ് ബണ്ടാരിയും ഗോവർദ്ധനനും ദേവസ്വം ജീവനക്കാരുമായി ചേർന്ന് ഗൂഡാലോചന നടത്തിയെന്ന് റിപ്പോർട്ടിൽ പറയുന്നു. ശബരിമലയിലെ പാളികൾ സ്വർണം പൂശിയതാണെന്ന് രണ്ടുപേർക്കും അറിയാമായിരുന്നു. പോറ്റിയുടെ സഹായത്തോടെ പാളികൾ സമാർട് ക്രിയേഷനിലെത്തിച്ച് സ്വർണം വേർതിരിച്ചു. സംഭാവനകൾ നൽകുന്നവരെന്ന നിലയിൽ പ്രതികൾക്ക് ബോർഡ് ജീവനക്കാർക്കിടയിൽ വലിയ സ്വാധീനമുണ്ടായിരുന്നു.
---------------
Hindusthan Samachar / Roshith K